Sports
ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്ക്ക് ആവേശത്തുടക്കം; ബാഴ്സ, പിഎസ്ജി, സിറ്റി എന്നിവർക്ക് വിജയം
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ വമ്പന്‍ ക്ലബ്ബുകള്‍ക്ക് ജയത്തോടെ തുടക്കം. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുമാണ് തകര്‍പ്പന്‍ ജയത്തോടെ പുതിയ സീസണിന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ച് ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം ക്ലബ്ബ് റോയല്‍ ആന്റ്വെറപ് എഫ്സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. പുതിയ സൈനിംഗായ ജോവോ ഫെലിക്സിന്റെ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ഗാവി എന്നിവരും ബാഴ്സക്കായി സ്കോര്‍ ഷീറ്റില്‍ ഇടം നേടി.
11-ാം മിനിറ്റില്‍ ഫെലിക്സാണ് ബാഴ്സയെ മുന്നിലെത്തിക്കുന്നത്. വൈകാതെ 19-ാം മിനിറ്റില്‍ റോബേര്‍ട്ട് ലെവന്‍ഡോവ്സ്കി ലീഡ് രണ്ടായി ഉയർത്തി. ഇതോടെ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം യൂറോപ്യന്‍ ലീഗ് മത്സരങ്ങളില്‍ 100 ഗോളുകള്‍ നേടുന്ന മൂന്നാമത്തെ കളിക്കാരനെന്ന റെക്കോർഡിനൊപ്പമെത്താന്‍ ലെവന്‍ഡോസ്കിക്ക് സാധിച്ചു. 22-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ജെല്ലെ ബറ്റെയ്ലെയുടെ സെല്‍ഫ് ഗോളില്‍ ബാഴ്സയുടെ സ്കോര്‍ മൂന്നായി. 54-ാം മിനിറ്റില്‍ ഗാവിയും 66 ആം മിനിറ്റില്‍ ഫെലിക്സും ബാഴ്സയുടെ സ്കോർ പട്ടിക പൂർത്തിയാക്കി.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തകര്‍പ്പന്‍ വിജയത്തോടെയാണ് പുതിയ സീസണിലേക്ക് പ്രാരംഭം കുറിച്ചത്. ഗ്രൂപ്പ് ജി ഓപ്പണറില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോള്‍ മികവിലാണ് സിറ്റിയുടെ വിജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഗ്വാര്‍ഡിയോളയുടെ ശിഷ്യന്മാര് വിജയം സ്വന്തമാക്കിയത്. 45-ാം മിനിറ്റില്‍ ഒസ്മാന്‍ ബുക്കാരി ബെല്‍ഗ്രേഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ 47-ാം മിനിറ്റില്‍ അല്‍വാരസിലൂടെ സിറ്റി ഗോള്‍ തിരിച്ചടിച്ചു. 50-ാം മിനിറ്റില്‍ അല്‍വാരസിന്റെ മിന്നലാക്രമണത്തില്‍ സിറ്റി ലീഡെടുത്തു. 70-ാം മിനിറ്റില്‍ റോഡ്രിയിലൂടെ സിറ്റി ആധികാരിക വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പാരീസ് സെന്റ് ജെര്‍മ്മനും ചാമ്പ്യന്‍സ് ലീഗ് കാമ്പെയ്ന് മികച്ച തുടക്കം കുറിച്ചു. കിലിയന്‍ എംബാപ്പെ, അഷ്റഫ് ഹാക്കിമി എന്നിവര്‍ നേടിയ ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ ജയം. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ എംബാപ്പെയാണ് ഗോളടി തുടങ്ങിയത്. ഇതോടെ തന്റെ അവസാന ഒന്‍പത് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ 11-ാം ഗോള്‍ നേടാനും എംബാപ്പെക്ക് കഴിഞ്ഞു. 58-ാം മിനിറ്റില്‍ ഹാക്കിമി ഒരു മികച്ച ഗോളിലൂടെ ലീഡുയര്‍ത്തി. ഈ സീസണില്‍ ലീഗ് 1 ചാമ്പ്യന്മാരുടെ ആറ് മത്സരങ്ങളില്‍ മൂന്നാമത്തെ വിജയം മാത്രമാണിത്.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ ലാസിയോ സമനിലയില്‍ തളച്ചു. ഇരു ടീമുകളും മത്സരത്തില്‍ ഓരോ ഗോളുകള്‍ നേടി. അവസാന നിമിഷങ്ങളില്‍ ഗോള്‍ കീപ്പര്‍ ഇവാന് പ്രൊവെഡല്‍ നേടിയ ഗോളിലൂടെയാണ് ലാസിയോ സമനില നേടിയത്. 29-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ പാബ്ലോ ബാരിയോസാണ് അത്ലറ്റിക്കോയെ മുന്നിലെത്തിച്ചത്. എന്നാല്‍ സ്റ്റോപ്പേജ് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ ആല്‍ബെര്‍ട്ടോ നല്കിയ ക്രോസ് ഹെഡ്ഡ് ചെയ്ത് ഗോള്‍ കീപ്പര്‍ ഇവാന് പ്രൊവെഡല്‍ ലാസിയോയെ ഒപ്പമെത്തിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഒരു ഗോള്‍കീപ്പര്‍ ഗോള്‍ നേടുന്നത്. പ്രൊവെഡലിന് മുന്‍പ് ഹാപോയല്‍ ടെല്‍ അവീവിനുവേണ്ടി നൈജീരിയന്‍ ഗോള്‍കീപ്പര്‍ വിന്‍സെന്റ് എനിയാമയാണ് ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയത്.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
