Gulf

സൗദിയില്‍ മന്ദാരിന്‍ പഠനം വ്യാപകമാക്കുന്നു; മക്കയില്‍ ചൈനീസ് ഭാഷ പഠിക്കുന്നത് 28,000ത്തിലധികം പേര്‍

Published

on

മക്ക: രാജ്യവ്യാപകമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സൗദിയുടെ വിശുദ്ധ നഗരമായ മക്കയിലെ 28,000ത്തിലധികം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചൈനീസ് ഭാഷ പഠിക്കാന്‍ തുടങ്ങി. ഈ അധ്യയന വര്‍ഷം മുതല്‍ സൗദിയിലെ പൊതു, സ്വകാര്യ സെക്കന്‍ഡറി സ്‌കൂളുകളിലെ രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്ക് മന്ദാരിന്‍ ഭാഷാ പഠനം ആരംഭിച്ചിരുന്നു.

മക്കയിലെ 257 സെക്കന്‍ഡറി സ്‌കൂളുകളിലായി 28,903 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞയാഴ്ച ആരംഭിച്ച അധ്യയന വര്‍ഷത്തിന്റെ ആദ്യ സെമസ്റ്ററില്‍ ചൈനീസ് ഭാഷ പഠിക്കാന്‍ ആരംഭിച്ചത്. ആഴ്ചയില്‍ രണ്ട് പിരീഡ് ആണ് പഠനം.

ചൈനീസ് ഭാഷ പഠിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന പാക്കേജും സൗദി വിദ്യാഭ്യാസ അധികൃതര്‍ പുറത്തിറക്കി. ഇതിന്റെ ഭാഗമായി ചൈനീസ് ഭാഷാ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണക്കാക്കും. കൂടാതെ, മികച്ച അഞ്ച് പഠിതാക്കളെ അതത് ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പ് ആദരിക്കും. മികവ് പുലര്‍ത്തുന്ന 16 ആണ്‍കുട്ടികള്‍ക്കും 16 പെണ്‍കുട്ടികള്‍ക്കും വിജ്ഞാനാധിഷ്ഠിത പ്രോഗ്രാമുകളിലും പഠനയാത്രകളിലും സൗജന്യ പ്രവേശനം നല്‍കും.

കഴിഞ്ഞ ഡിസംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും സന്ദര്‍ശിച്ച ശേഷം ചൈനീസ് ഭാഷ പഠിപ്പിക്കുന്നത് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായി സൗദി പ്രഖ്യാപിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ സഹായ സഹകരണങ്ങള്‍ നല്‍കുമെന്ന് ഷി റിയാദില്‍ വച്ച് പ്രസ്താവിക്കുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ചില്‍, സൗദി അറേബ്യയില്‍ ചൈനീസ് ഭാഷയില്‍ പ്രാവീണ്യം നേടിയ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ ജിദ്ദ സര്‍വകലാശാലയിലെ ഭാഷാ വിവര്‍ത്തന ഫാക്കല്‍റ്റിയില്‍ നിന്ന് ബിരുദം നേടിയിരുന്നു. 2020ല്‍ സൗദി വിദ്യാഭ്യാസ അധികാരികള്‍ എട്ട് ഹൈസ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ തുടങ്ങി. 2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചൈനീസ് തലസ്ഥാനമായ ബീജിങില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സൗദി സ്‌കൂളുകളില്‍ മന്ദാരിന്‍ പഠിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

സൗദിയിലെ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മന്ദാരിന്‍ പഠിപ്പിക്കുന്നതിന് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ നാലാമത്തെ പിരീഡ് നീക്കിവച്ചിട്ടുണ്ട്. മന്ദാരിന്‍ പഠിപ്പിക്കുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയവും ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന് സൗദി മന്ത്രിസഭ കഴിഞ്ഞ മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ചൈനീസ് ഭാഷ പരിചയപ്പെടുത്തുന്നതിന് വിദ്യാഭ്യാസ, പരിശീലന രംഗങ്ങളില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version