രാഷ്ട്രീയ നിരീക്ഷകനും ,നടനും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പള്ളൂരിന്റെ മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് റിലീസ് ചെയ്തു. നടൻ രവീന്ദ്രൻ മാധ്യമ പ്രവർത്തകൻ എം സി എ നാസറിന് നൽകിയാണ് പുസ്തകം റിലീസ് ചെയ്തത്. മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ശശീന്ദ്രൻ , സഫാരി ഗ്രൂപ്പ് എം ഡി സൈനുൽ ആബിദ്, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റി ജനറൽ സിക്രട്ടറി കെ എൻ ജയരാജ്, കെ പി കെ വേങ്ങര എന്നിവർ സംസാരിച്ചു. നിരവധി സിനിമകളുടെ വിശദീകരണങ്ങളിലൂടെ കടന്ന് പോകുന്ന ഒരു മികച്ച സിനിമാ വായനയാണ് മൻസൂർ പള്ളൂരിന്റെ പുസ്തകമെന്ന് നടൻ രവീന്ദ്രൻ പറഞ്ഞു. നീലക്കുയിലിൽ നിന്ന് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും പോലുള്ള സിനിമയിലെത്തിയപ്പോൾ മലയാള സിനിമ തിരക്കഥയിലും കഥാപാത്ര സൃഷ്ടിയിലുമുണ്ടായ പരിണാമങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് മൻസൂർ പള്ളൂരിന്റെ ‘മലയാള സിനിമ: ഭാവുകത്വത്തിലെ പരിണാമ ദിശകൾ’എന്ന് രവീന്ദ്രൻ പറഞ്ഞു. താൻ കണ്ട സിനിമകളും സഞ്ചരിച്ച സിനിമാ വഴികളുമാണ് ഇങ്ങിനെ ഒരു പുസ്തകം തയ്യാറാക്കാൻ സഹായിച്ചതെന്ന് മൻസൂർ പള്ളൂർ പറഞ്ഞു. ഓർമ്മ വെച്ച നാൾ മുതൽ നല്ല സിനിമയോടുള്ള ഇഷ്ടമാണ് ഉരു , മോണിക്ക ഒരു എ ഐ സ്റ്റോറി എന്നീ സിനിമകൾ നിർമ്മിക്കാനും മോണിക്കയുടെ തിരക്കഥയിലും അഭിനയത്തിലും ഭാഗമാകാൻ സാധിച്ചതെന്നും മൻസൂർ പള്ളൂർ പറഞ്ഞു. ‘മോണിക്ക ഒരു എഐ സ്റ്റോറി’ അടുത്ത് തന്നെ കേരള സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്ഫോമായ ‘സീ സ്പേസിലൂടെ കാണാൻ സാധിക്കുമെന്ന് മൻസൂർ പള്ളൂർ പറഞ്ഞു. നാസർ ബേപ്പൂർ പരിപാടി നിയന്ത്രിച്ചു. ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ട് നന്ദി പറഞ്ഞു.