അറിവിന്റെ വെളിച്ചം പകര്‍ന്ന് 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഷാര്‍ജ അല്‍ തവൂനിലെ എക്‌സ്‌പോ സെന്ററിലാണ് വായനോത്സവം ആരംഭിച്ചത്. യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വായനോത്സവം ഉദ്ഘാടനം ചെയ്തു. ഈ മാസം 17 വരെ ‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിലാണ് മേള.ഷാർജ ബുക്ക് അതോറിറ്റിയുടെ അറിയിപ്പുപ്രകാരം കവി റഫീഖ് അഹമ്മദ്, ഇന്ത്യൻ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവരാണ് ഇന്ത്യയിൽനിന്ന് ഔദ്യോഗികമായി പങ്കെടുക്കുന്നവർ. ഈ വര്‍ഷത്തെ മേളയിലെ വിശിഷ്ടാതിഥി മൊറോക്കോ ആണ്.
മൊറോക്കന്‍ സാഹിത്യവുമായും സര്‍ഗ്ഗാത്മകതയുമായും പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന ശില്‍പശാലകള്‍, കലാപരമായ പ്രകടനങ്ങള്‍ എന്നിവ അജണ്ടയില്‍ ഉള്‍പ്പെടും. ഇത് ഒരു പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയം, സാമൂഹിക പുരോഗതിയുടെ അടിസ്ഥാന ശിലകളായി വായനയുടെയും അറിവിന്‍റെയും സുപ്രധാന പങ്കിലുള്ള ഷാര്‍ജയുടെ അചഞ്ചലമായ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നു. ഓരോ പഠനയാത്രയും ആരംഭിക്കുന്നത് അതിരുകളില്ലാത്ത അറിവിലേക്കുള്ള കവാടമായി ഒരു പുസ്തകത്തില്‍ നിന്നാണെന്ന് ഇത് അടിവരയിടുന്നു. കൂടുതല്‍ പരസ്പരബന്ധിതമായ ലോകത്ത്, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും ധാരണ വളര്‍ത്തുന്നതിലും പുസ്തകങ്ങളുടെ പങ്ക് എന്നത്തേക്കാളും പ്രധാനമാണ് .
112 രാജ്യങ്ങളിൽനിന്നുള്ള 2522 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. നാനൂറിലേറെ എഴുത്തുകാർ ഏറ്റവുംപുതിയ കൃതികളുമായെത്തും.63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരികപരിപാടികൾ, 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിലുള്ള ലൈവ് പാചക സെഷനുകൾ തുടങ്ങിയവയുണ്ടായിരിക്കും. വിയറ്റ്നാം, ഒമാൻ, സ്ലൊവീനിയ, നേപ്പാൾ എന്നിവിടങ്ങളുൾപ്പെടെ 13 രാജ്യങ്ങളിൽനിന്ന് പാചകവിദഗ്ധരെത്തും. എല്ലാ പ്രായക്കാർക്കുമായി 600 വർക്ക്ഷോപ്പുകൾ ഉണ്ടാകും.