Sports
‘അടുത്ത ലോകകപ്പിൽ കളിക്കില്ല’; വെളിപ്പെടുത്തലുമായി ലയണൽ മെസി
ബെയ്ജിംഗ്: അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി. 2026ൽ യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റൻ സ്പോർട്സിനോടാണ് താരം വെളിപ്പെടുത്തിയത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയറിലെ ഏറ്റവും 1 വലിയ നേട്ടമാണെന്നും മെസി പറഞ്ഞു. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം അർജൻറീനൻ പടയ്ക്കൊപ്പം സ്വന്തമാക്കിയിരുന്നു.
ജൂൺ 15ന് ആസ്ത്രേലിയക്കെതിരെയുള്ള മത്സരത്തിനായി അർജൻറീനൻ ദേശീയ ടീമിനൊപ്പം നിലവിൽ ബീജിംഗിലാണ് മെസിയുള്ളത്. ഇതിനിടയിലാണ് ചൈനീസ് ചാനലുമായി താരം സംസാരിച്ചത്. ‘ഞാൻ മുമ്പ് പറഞ്ഞത് പോലെ അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മനസ്സ് ഞാൻ മാറ്റി. ഞാനവിടെ കാണാനായുണ്ടാകും, പക്ഷേ കളിക്കാനുണ്ടാകില്ല’ മെസി പറഞ്ഞു.
‘എനിക്ക് കിട്ടാതിരുന്ന ലോകകിരീടം നേടിയതോടെ, ഞാനെന്റെ കരിയറിൽ സംതൃപ്തനും നന്ദിയുള്ളവനുമാണ്, അതാണ് എനിക്കേറെ പ്രധാനപ്പെട്ടത്. ഞാനെന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞുവെന്നാണ് കരുതുന്നത്’. മെസി വ്യക്തമാക്കി.
https://twitter.com/ESPNFC/status/1668615561884966912?s=20
താൻ അർജൻറീനയുടെ ദേശീയ ടീമിനായി കളിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്ന് ഖത്തറിൽ ലോകകിരീടം നേടിയ ശേഷം മെസി പറഞ്ഞിരുന്നു. 2006, 2010, 2014, 2018 ലോകകപ്പുകളിൽ മെസി പങ്കെടുത്തെങ്കിലും ടീമിന് കിരീടം നേടാനായിരുന്നില്ല. ഒടുവിൽ ഖത്തറിൽ ആ സ്വപ്നം നേടുകയായിരുന്നു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടിയപ്പോൾ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് കിലിയൻ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാൽ ഏഴു ഗോളാണ് അർജൻറീനൻ നായകൻ അടിച്ചത്.
അതേസമയം, ക്ലബ് ഫുട്ബോളിൽ പി.എസ്.ജി വിട്ട ശേഷം യു.എസ് ഫുട്ബോൾ ലീഗിലേക്ക് തട്ടകം മാറ്റുകയാണെന്ന് മെസി പ്രഖ്യാപിച്ചിരിക്കുകയാണ്. മേജർ ലീഗ് സോക്കർ(എം.എൽ.എസ്) ക്ലബായ ഇൻറർ മയാമിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.
ഇന്റർ മയാമിയുമായുള്ള കരാറിന്റെ വിശദവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. മെസിയുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് യു.എസ് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. നാലു വർഷത്തേക്കുള്ള ഓഫറാണ് മയാമി മുന്നോട്ടുവച്ചതെങ്കിലും രണ്ടു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ ‘സ്പോർട്.ഇഎസ്’ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ലോണിൽ താരം ബാഴ്സയിലെത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
പിന്നീട് ഇൻറർ മയാമിയിലേക്ക് തന്നെ തിരിച്ചെത്തി അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. 2026 ലോകകപ്പിന്റെ സഹ ആതിഥേയരാജ്യമായതുകൂടി യു.എസ് ലീഗിലേക്ക് കൂടുമാറാനുള്ള മെസിയുടെ തീരുമാനത്തിനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു സീസണിന് 54 മില്യൻ യു.എസ് ഡോളർ(ഏകദേശം 445 കോടി രൂപ) ലഭിക്കുമെന്നാണ് സ്പാനിഷ് സ്പോർട്സ് ദിനപത്രമായ ‘ഡിയറിയോ എ.എസ്’ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. എം.എൽ.എസിന്റെ പ്രധാന പങ്കാളികളായ അഡിഡാസും ആപ്പിളുമായുള്ള കരാറുകളും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അർജന്റീനയുടെ ലോകകപ്പ് വിജയം വരെയുള്ള മെസിയുടെ കായികജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററി പുറത്തിറക്കുമെന്ന് ഇന്നലെ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു.
ഇതോടൊപ്പം ഇൻറർ മയാമിയുടെ ഓഹരിയും മെസിക്ക് ലഭിക്കുമെന്ന് യു.എസ് മാധ്യമമായ ‘സ്പോർട്ടിങ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. മെസി ഇന്റർ മയാമിയെലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതു തൊട്ടുതന്നെ താരത്തിന് ക്ലബ് ഓഹരിയും ലഭിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 35 ശതമാനം ഓഹരിയാണ് ഓഫറിലുള്ളതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ, 2007ൽ ഡേവിഡ് ബെക്കാമിനു നൽകിയതുപോലെ മേജർ ലീഗ് സോക്കർ ഒരു ക്ലബിന്റെ സഹ ഉടമസ്ഥാവകാശം മെസിക്കും നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
2021ൽ കരാർ നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മെസി ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തുന്നത്. 2004 മുതൽ 2021 വരെ ബാഴ്സയ്ക്കായി നിരവധി കിരീടങ്ങൾ സംഭാവന ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച മെസി ടീമിന്റെ തന്നെ ബ്രാൻഡായി മാറിയിരുന്നു. ചാംപ്യൻസ് ലീഗ് കിരീടം അടക്കമുള്ള പദ്ധതിയുമായാണ് ഫ്രഞ്ച് കരുത്തന്മാർ മെസിയെ കൊണ്ടുവന്നതെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ താരത്തിനായിരുന്നില്ല.
ടീമിന്റെ നിരാശാജനകമായ പ്രകടനത്തിനിടെ സൂപ്പർ താരത്തിനെതിരെ പി.എസ്.ജി ആരാധകരുടെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. ഇതിനിടെ, ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യയിൽ പോയതിന് സസ്പെൻഷനും നേരിട്ടു. ഇതിനെല്ലാം ഒടുവിലാണ് പി.എസ്.ജി വിടുന്നതായി കഴിഞ്ഞയാഴ്ച മെസി പ്രഖ്യാപിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന തുകയ്ക്ക് താരത്തെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ് കരുത്തരായ അൽഹിലാൽ നീക്കം നടത്തിയെങ്കിലും ഓഫർ മെസി സ്വീകരിച്ചില്ല. എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചാണ് ഇൻറർ മയാമിയിലേക്ക് ചേക്കേറുന്ന വിവരം മെസി തന്നെ നേരിട്ട് പ്രഖ്യാപിച്ചത്.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
