Sports

പിടി ഉഷയുടെ റെക്കോഡിനൊപ്പം വിത്യ രാംരാജ്; സ്കേറ്റിങ്ങിൽ രണ്ട് മെഡലുകൾ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കുതിപ്പ് തുടരുന്നു

Published

on

ഏഷ്യൻ ഗെയിംസിലെ (Asian Games 2023) അത്ലറ്റിക്സ് (Athletics) മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ (India) കുതിപ്പ് തുടരുന്നു. ഗെയിംസിൻെറ തുടക്കത്തിൽ ഷൂട്ടിങ്ങിലാണ് ഇന്ത്യ വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നത്. എന്നാൽ അത്ലറ്റിക്സ് ഇനങ്ങൾ ആരംഭിച്ചതോടെ ഇന്ത്യൻ താരങ്ങൾ റെക്കോഡുകൾ തകർത്തെറിഞ്ഞ് കൊണ്ടാണ് മുന്നോട്ട് കുതിക്കുന്നത്.

തിങ്കളാഴ്ച തുടക്കം തന്നെ രണ്ട് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. പുരുഷ – വനിതാ വിഭാഗം സ്കേറ്റിങ്ങിൽ വെങ്കല മെഡലുകളാണ് നേടിയത്. റോളർ സ്കേറ്റിങ് 3000 മീറ്റർ റിലേ ടീം ഇനങ്ങളിലാണ് നേട്ടം കൈവരിച്ചത്. വനിതാ വിഭാഗത്തിൽ മത്സരിച്ച സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങിയ സംഘമാണ് ഗെയിംസിൻെറ 9ാം ദിനം ഇന്ത്യയ്ക്ക് ആദ്യമെഡൽ സമ്മാനിച്ചത്.

ചൈനീസ് തായ്പേയ് സംഘം സ്വർണമെഡൽ നേടിയ ഇനത്തിൽ ദക്ഷിണ കൊറിയയാണ് വെള്ളി നേടിയത്. ആര്യൻപാൽ സിംഗ് ഘുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് കാംബ്ലെ, വിക്രം ഇംഗലെ എന്നിവരടങ്ങിയ പുരുഷവിഭാഗം ടീം രണ്ടാം വെങ്കലവും ഇന്ത്യക്കായി നേടി. പുരുഷ വിഭാഗത്തിലും ചൈനീസ് തായ്പേയ്, ദക്ഷിണ കൊറിയ ടീമുകളാണ് യഥാക്രമം സ്വർണവും വെള്ളിയും നേടിയത്.

പിടി ഉഷയുടെ (PT Usha) വമ്പൻ റെക്കോഡിനൊപ്പമെത്തിയ വിത്യ രാംരാജാണ് (Vithya Ramraj) ഗെയിംസിൽ അഭിമാനകരമായ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 400 മീറ്റർ ഹർഡിൽസിലാണ് വിത്യ രാംരാജ് പിടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയത്. 1984ൽ ഉഷ സ്ഥാപിച്ച റെക്കോഡ് മറികടന്ന് 55.42 സെക്കൻറിനുള്ളിൽ ഓടിയെത്തിയാണ് വിത്യ രാംരാജ് ഈ ഇനത്തിൽ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്.

കേരളത്തിനും സന്തോഷം പകരുന്ന വാർത്ത ചൈനയിൽ നിന്ന് വരുന്നുണ്ട്. 800 മീറ്റർ ഓട്ടത്തിൽ മലയാളിതാരം മുഹമ്മദ് അഫ്സൽ പുളിക്കലകത്ത് ഫൈനലിൽ കടന്നിട്ടുണ്ട്. ഇന്ത്യയുടെ യശസ് പലാക്ഷ പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസ് ഫൈനലിലും കടന്നിട്ടുണ്ട്. സന്തോഷ് കുമാർ തമിഴരശനും 400 മീറ്റർ ഹർഡിൽസ് ഫൈനലിന് നേരിട്ട് യോഗ്യത നേടി.

ഗെയിംസിൻെറ എട്ടാം ദിനവും ഇന്ത്യ നിരവധി മെഡലുകളാണ് സ്വന്തമാക്കിയിരുന്നത്. മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും മെഡലുകൾ നേടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. പുരുഷ വിഭാഗം ലോങ് ജംപിൽ വെള്ളിമെഡലാണ് മുരളി ശ്രീശങ്ക‍ർ സ്വന്തമാക്കിയത്. ഏറ്റവും മികച്ച ദൂരമായ 8.19 മീറ്റർ ചാടിയായിരുന്നു താരത്തിൻെറ നേട്ടം. 1500 മീറ്റർ ഓട്ടത്തിൽ ആദ്യം പിന്നിലായിപ്പോയതിന് ശേഷം തിരിച്ചുവരവ് നടത്തിയാണ് ജിൻസൺ ജോൺസൺ വെങ്കലം സ്വന്തമാക്കിയത്.

ആകെ 53 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 13 സ്വർണവും 21 വെള്ളിയും 21 വെങ്കലവുമാണ് ഇതിനോടകം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version