Gulf

സൗദിയില്‍ മലയാളികള്‍ക്ക് എന്നും സ്ഥാനമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ; പ്രവാസിയായ ഷഹീം മുഹമ്മദിന്റെ അഭിമുഖം പങ്കുവെച്ച് എസ്പിഎ

Published

on

റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) പ്രവാസി മലയാളിയുടെ വിശദമായ അഭിമുഖം ഏറെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സൗദി അറേബ്യയിലെ ജീവിത അനുഭവങ്ങളെ കുറിച്ചും തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെ കുറിച്ചും ചോദിച്ചറിയുന്ന സൗദി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഷഹീം മുഹമ്മദിന്റെ അഭിമുഖം ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടുകഴിഞ്ഞത്.

സൗദിയില്‍ മലയാളികള്‍ക്ക് എന്നും സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് അഭിമുഖമെന്ന് വിലയിരുത്തപ്പെടുന്നു. ജീവിക്കാന്‍ ഒരു നഗരം തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായാല്‍ ഏത് സ്വീകരിക്കുമെന്ന ചോദ്യത്തിന് റിയാദിനോട് നേരത്തേ തന്നെ പ്രണയത്തിലായെന്ന് ഷഹീം പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജീവിക്കുന്ന നഗരത്തിലാണ് ജീവിക്കുന്നത് എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പങ്കുവെച്ച അഭിപ്രായങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെ റിയാദില്‍ അതിജീവിക്കുന്നു എന്ന ചോദ്യമായിരുന്നു മുന്‍കാലങ്ങളില്‍ വിദേശികളില്‍ നിന്ന് ഉയര്‍ന്നിരുന്നതെങ്കില്‍, എങ്ങനെ റിയാദിലേക്ക് എത്താന്‍ കഴിയുമെന്നാണ് അവര്‍ ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് ഷഹീം സാക്ഷ്യപ്പെടുത്തുന്നു. വിനോദ-വിജ്ഞാന പരിപാടികള്‍ക്ക് ഇന്ന് റിയാദില്‍ ധാരാളമുണ്ട്. റിയാദ് സീസണ്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ വാരാന്ത്യങ്ങളെ ആസ്വാദ്യകരമാക്കുന്നതിനാല്‍ ഉല്ലാസത്തിനായി നഗരംവിടേണ്ട അവസ്ഥ ഇപ്പോഴില്ല.

സൗദിയെന്ന വലിയ രാഷ്ട്രത്തിലെ കാലാവസ്ഥാ വൈവിധ്യങ്ങളെ കുറിച്ചും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. റിയാദിന്റെ 40 കിലോമീറ്റര്‍ തെക്കും കിഴക്കും പടിഞ്ഞാറും വടക്കും സഞ്ചരിച്ചാലും നിങ്ങള്‍ ഈ മനോഹര നഗരത്തിനുള്ളില്‍തന്നെയായിരിക്കും. റിയാദ് നഗരത്തിന് വേനല്‍ചൂട് പിടിക്കുമ്പോള്‍ തണുപ്പിക്കാന്‍ അല്‍ബാഹ പോലുള്ള നഗരങ്ങളും ഈ രാജ്യത്തിനകത്തുണ്ടെന്നും ഷഹീം ചൂണ്ടിക്കാട്ടുന്നു.

ഏത് രാത്രിയിലും കുടുംബത്തിനും കുട്ടികള്‍ക്കും ഇറങ്ങിനടക്കാനുള്ള സുരക്ഷിതത്വം രാജ്യത്തെ പ്രത്യേകതയാണ്. അതിവിശാലമായ റിയാദ് നഗരത്തില്‍ ലഭിക്കുന്ന സമാധാനാന്തരീക്ഷം എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ ആസ്വദിക്കുന്നു.

ഈ രാജ്യത്തിന്റെ പുരോഗതിക്ക് ഊന്നല്‍ നല്‍കിയാണ് ഭരണാധികാരികളുടെ ചുവടുവയ്പുകള്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍-2030 നടപടികള്‍ പുരോഗമിച്ചതോടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമായി. ദീര്‍ഘവീക്ഷണത്തോടോയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ സ്ഥിരതയുള്ള സമ്പദ് വ്യവസ്ഥ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നു.

നിക്ഷേപ മന്ത്രാലയത്തില്‍നിന്നും മറ്റു വകുപ്പുകളില്‍നിന്നും മികച്ച സേവനമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കൃത്യസമയത്ത് പ്രതികരിക്കുകയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. രാജ്യത്തിന്റെ പ്രഫഷനലിസത്തിന്റെയും കാര്യക്ഷമതയുടെയും പ്രതിബിംബമാണ് മന്ത്രാലയമെന്നും ഷഹീം അഭിമുഖത്തില്‍ വിശദീകരിക്കുന്നു. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരും അവര്‍ക്ക് നേതൃത്വം നല്‍കാന്‍ ഊര്‍ജസ്വലനായ നിക്ഷേപമന്ത്രിയുമുണ്ടെന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. കൊവിഡ് കാലത്ത് എല്ലാ മേഖലകളിലും അതിവേഗ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൊണ്ടുവന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version