Gulf

ഹൂതി കേന്ദ്രങ്ങൾക്കെതിരെയുളള യുഎസിന്റേയും അമേരിക്കയുടേയും ആക്രമണം; സംയമനം പാലിക്കണമെന്ന് സൗദി

Published

on

റിയാദ്: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സൗദി അറേബ്യ. ചെങ്കടലിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തണം, സംയമനം പാലിക്കണമെന്നും സൗദി അറേബ്യ പറഞ്ഞു. ചെങ്കടൽ മേഖലയിൽ നടക്കുന്ന സൈനിക നീക്കങ്ങൾ സൗദി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ചെങ്കടൽ മേഖലയിലെ ഏതെങ്കിലും തരത്തിലുളള സംഘർഷം ഒഴിവാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു. പ്രദേശത്ത് സ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിന് സമാധാനപരമായ ഒരു പ്രമേയത്തിന്റെ ആവശ്യകത സൗദി ഊന്നിപ്പറയുകയും ചെയ്തു. എന്നാൽ തായിഫിലെ കിംഗ് ഫഹദ് എയർ ബേസിൽ വിദേശ സേനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഈ കിംവദന്തികൾ തെറ്റാണെന്ന് മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.

അതേസമയം ബ്രിട്ടന്റേയും അമേരിക്കയുടേയും ആക്രമണത്തിൽ ഒമാൻ അപലപിച്ചു. ​ഗാസയ്ക്ക് നേരെയുളള ഇസ്രയേലിന്റെ ക്രൂരമായ ആക്രമണവും യുദ്ധവും ഉരോധവും തുടരുന്നതിനിടെ സൗഹൃദ രാജ്യങ്ങളുടെ യെമനിലെ സൈനിക നടപടിയെ അപലപിക്കുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഹൂതികളുടെ ഒന്നിലധികം കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച അമേരിക്കയും ബ്രിട്ടനും അക്രമിച്ചത്. ഹൂതികളുടെ വ്യോമ പ്രതിരോധ, തീരദേശ റഡാർ സൈറ്റുകൾ, ഡ്രോൺ, ആയുധപുരകൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. യെമന്റെ തലസ്ഥാനമായ സനായിലും പ്രധാന ന​ഗരങ്ങളായ സദാ, ധമര്‍, ഹുദയ്ദാ എന്നിവിടങ്ങളിലുമാണ് ആക്രമണം നടന്നത്. പ്രതിരോധത്തിനായുള്ള അനിവാര്യ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടൻ അറിയിച്ചു. സ്വതന്ത്ര വ്യാപാര മാര്‍ഗ്ഗം ഉറപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ആക്രമണത്തിൽ പ്രതികരിച്ചു.

ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്കും ബ്രിട്ടനും കനത്ത വില നല്‍കേണ്ടി വരുമെന്നും യുഎസിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് നേരെയും തിരിച്ചടിക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചെങ്കടലിൽ ചരക്കുകപ്പലുകളെ ലക്ഷ്യം വെച്ചുകൊണ്ടുളള ഹൂതി ആക്രമണം അറബിക്കടലിലേക്കും വ്യാപിപ്പിച്ചിരുന്നു. അമേരിക്കയും ഇസ്രയേലും അടക്കം ഒരു ഡസൻ രാജ്യങ്ങളാണ് ഹൂതി വിമതരുടെ നിഴലിലുള്ളത്. ഇസ്രയേലിൻ്റെ ഗാസയിലെ ആക്രമണത്തിന് പിന്നാലെയാണ് ചെങ്കടലിൽ ഹൂതികൾ അക്രമണോത്സുകമായി ഇടപെടാൻ തുടങ്ങിയത്. ഹൂതികളെ ഇറാൻ പിന്തുണയ്ക്കുന്നുവെന്ന ആരോപണങ്ങളുയർന്നിരുന്നു. ഹൂതി കേന്ദ്രങ്ങളിൽ ബ്രിട്ടനും അമേരിക്കയും നടത്തിയ ആക്രമണം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version