Tech
പകുതി കടിച്ച ആപ്പിളിന് പിന്നാലെ ലോകത്തെ ഓടിച്ച ബ്രെയിൻ; ഡിജിറ്റൽ ലോകത്തിന് പുതിയമുഖം നൽകിയ സ്റ്റീവ്
2023 സെപ്റ്റംബർ 12, ടെക്ക് ലോകം മുഴുവൻ കാലിഫോർണിയയിൽ ഓൺലൈനായി നടക്കുന്ന ഒരു ഇവന്റിനായി കാത്തിരിക്കുകയാണ്. എന്താണ് ആ ഇവന്റ്? ഗാഡ്ജറ്റുകളുടെ രാജാക്കന്മാർ എന്ന് വിശേഷിപ്പിക്കുന്ന ‘ആപ്പിൾ’ തങ്ങളുടെ പുതിയ പ്രൊഡക്ടുകൾ വിപണിയിലേക്ക് അവതരിപ്പിക്കുന്നതാണ് ആ ഇവന്റ്. ആപ്പിൾ എന്നത് ഇന്ന് സമ്പന്നതയുടെയും അന്തസ്സിന്റെയും അടയാളമാണ്. ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകൾ വിപണിയിലെത്തിയാല്‍ ഉടൻ അത് സ്വന്തമാക്കാൻ ആളുകള്‍ തിരക്ക് കൂട്ടും. അത് ആദ്യം സ്വന്തമാക്കുന്നതിൽ അന്തസ്സ് കണ്ടെത്തുന്നവർ പോലും ചുരുക്കമല്ല. എന്നാൽ സമ്പന്നതയ്ക്ക് അപ്പുറം മറ്റെല്ലാ ഗാഡ്ജറ്റ് ഭീമന്മാരും അനുകരിക്കുന്ന മികവുറ്റ ടെക്‌നോളജിയുടെ മറ്റൊരു പേര് കൂടിയാണ് ആപ്പിൾ. ആ ‘പകുതി കടിച്ച ആപ്പിൾ’ ലോഗോയ്ക്ക് പിന്നാലെ ലോകത്തെ ഓടിച്ച തലച്ചോർ നഷ്ടമായിട്ട് ഇന്നേക്ക് 12 വർഷങ്ങൾ തികയുകയാണ്.

2011 ഒക്ടോബർ അഞ്ചിന് കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകം തന്നെ പൊളിച്ചെഴുതിയ ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്റ്റീവ് ജോബ്സ് മരണപ്പെട്ടത്. 56-ാം വയസില്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. ഒരു സിനിമാകഥപോലെ അല്ലെങ്കിൽ സിനിമാകഥയേക്കാൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ജീവിതം. ആപ്പിളിന്റെ അതിസമ്പന്നത പോലായിരുന്നില്ല അയാൾ ജീവിതം ആരംഭിക്കുന്നത്. ജന്മം നൽകിയ മാതാപിതാക്കൾ ഉപേക്ഷിച്ച, അവഗണകൾ നിറഞ്ഞ ബാല്യവും അരക്ഷിതത്വം നിറഞ്ഞ കൗമാരവുമായിരുന്നു സ്റ്റീവിന്റേത്. എന്നാൽ അയാൾ മരിച്ചത് ടെക്ക് ലോകത്തെ മുഴുവൻ മാറ്റിമറിച്ച ട്രില്യൺ ഡോളർ ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായിട്ടായിരുന്നു.
“The people who are crazy enough to think they can change the world are the ones who do”
സാൻഫ്രാൻസിസ്കോയിൽ സിറിയക്കാരനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും ജോആന്‍ കരോൾ ഷീബിളിന്റെയും മകനായി 1955 ഫെബ്രുവരി 24-നായിരുന്നു സ്റ്റീവ് ജോബ്സിന്റെ ജനനം. മകനെ വളര്‍ത്താന്‍ സാമ്പത്തിക ശേഷിയില്ലാതിരുന്ന അമ്മ ജോആന്‍ കുഞ്ഞിനെ കാലിഫോര്‍ണിയയിലെ ദമ്പതികൾക്ക് നല്‍കി. അങ്ങനെ പോള്‍-ക്ലാര ദമ്പതിമാരുടെ ദത്തുപുത്രനായാണ് സ്റ്റീവ് വളർന്നത്. പോൾ റെയിൻഹോൾഡ് ജോബ്സ് എന്ന സ്റ്റീവിന്റെ വളർത്തച്ഛൻ മെഷീനുകളുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ചെയ്തത് എന്നതിനാൽ തന്നെ വീടിന്റെ ഗാരേജിൽ ഒരു പണിപ്പുര ഒരുക്കി വെച്ചിരുന്നു. ആ ഗാരേജിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പരീക്ഷിക്കുന്നതിന് സ്റ്റീവിനെ പിതാവ് പ്രോത്സാഹിപ്പിക്കുമായിരുന്നു. അതാണ് പിൽക്കാലത്ത് ടെക്ക് ലോകത്തിന്റെ തന്നെ ഗതി മാറ്റിമറിച്ചത്.

സ്കൂൾ പഠനത്തിന് ശേഷം സ്റ്റീവ് പോര്‍ട്ട്‌ലന്‍ഡിലെ റീഡ് കോളേജില്‍ ബിരുദപഠനത്തിന് ചേർന്നു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിന് തന്റെ വിദ്യാഭ്യസം നിർത്തേണ്ടി വന്നു. ”സ്റ്റീവ് ജോബ്സ് പോലും പഠനം മുടങ്ങിയ വ്യക്തിയാണ്”, പഠനം മുടങ്ങുന്ന, പരീക്ഷയ്ക്ക് തോൽക്കുന്ന പലർക്കും മുന്നോട്ട് പോകാൻ ധൈര്യം നൽകിയ ‘ഡ്രോപ്പ് ഔട്ട്‘. ഈ കാലയളവിൽ ഉറങ്ങാനിടമില്ലാഞ്ഞതിനാല്‍ സുഹൃത്തുക്കളുടെ മുറിയില്‍ നിലത്ത് അന്തിയുറങ്ങുകയും കൊക്കകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച് വിറ്റ് ചെലവിനുള്ള പണം കണ്ടെത്തുകയും ചെയ്തിരുന്നു. 1974 സമയങ്ങളിൽ അദ്ദേഹം ആത്മീയതയുടെ പാത തേടി ഇന്ത്യയിലേക്ക് തിരിച്ചു. ഉത്തരാഖണ്ഡിലെ കൈഞ്ചി ആശ്രമത്തിലാണ് അദ്ദേഹമെത്തിയത്. ബുദ്ധ മതത്തിൽ ആകൃഷ്ടനായ അദ്ദേഹം കുറച്ച് നാൾ അവിടെ താമസിച്ച ശേഷം തിരികെ മടങ്ങി. ഈ കാലയളവിൽ അദ്ദേഹം എൽഎസ്ഡി ഉൾപ്പടെയുള്ള മയക്കുമരുന്നുകൾക്ക് അടിമയായിരുന്നു.
“Sometimes life is going to hit you in the head with a brick. Don’t lose faith”
1976 ലെ വിഡ്ഢി ദിനത്തിൽ സ്റ്റീവ് ജോബ്‌സിന്റെ ജീവിതവും ടെക്ക് ലോകത്തിൻെറ ഗതിയും മാറ്റിമറിക്കുന്ന സംഭവമുണ്ടാകുന്നത്. ബാല്യകാല സുഹൃത്തായ സ്റ്റീവ് വോസ്‌നിയാക്ക്, മൈക്ക് മെര്‍ക്കുല എന്നിവര്‍ക്കൊപ്പം അദ്ദേഹം ആപ്പിൾ ആരംഭിച്ചതായിരുന്നു ആ സംഭവം. വലിയ കമ്പ്യൂട്ടറുകൾ മാത്രമുണ്ടായിരുന്ന കാലത്ത് അവർ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ അവർ വിപണിയിലെത്തിച്ചു. കൂട്ടുകാര്‍ക്കൊപ്പം വീടിന്റെ ഗാരേജില്‍ ആപ്പിള്‍ കമ്പനി തുടങ്ങുമ്പോള്‍ സ്റ്റീവിന് ഇരുപത് വയസ്സായിരുന്നു പ്രായം. അധികം വൈകാതെ ആപ്പിൾ കമ്പ്യൂട്ടറുകൾ ഹിറ്റായി. 25 വയസ്സായപ്പോഴേക്കും സ്റ്റീവിന്റെ ആസ്തി 250 മില്യൺ യു എസ് ഡോളറായി മാറി.
ആപ്പിൾ വീണ്ടും വളർന്നു കൊണ്ടേയിരുന്നു. ആ വളർച്ചയ്ക്കിടയിൽ ആപ്പിളിന് തിരിച്ചടികളുമുണ്ടായി. 1984 ൽ ആപ്പിൾ ആദ്യത്തെ മക്കിന്റോഷ് കമ്പ്യൂട്ടർ പുറത്തിറക്കി. കമ്പ്യൂട്ടർ ഉപയോഗം എളുപ്പമാക്കുന്നതിന് മൗസ് എന്ന ഉപകരണവും അവർ കൊണ്ടുവന്നു. അതൊരു വിപ്ലവമായിരുന്നെങ്കിലും മക്കിന്റോഷ് വിപണിയിൽ അത്ര വിജയമായില്ല. മുടക്കുമുതലിനെ അപേക്ഷിച്ച് വലിയ നഷ്ടം അതിലൂടെയുണ്ടായി.

ആപ്പിളിൽ സ്റ്റീവും സഹ ബോർഡ് മെമ്പർമാരും തമ്മിൽ പല കലഹങ്ങളുമുണ്ടായിരുന്ന കാലമായിരുന്നു അത്. മാക്കന്റോഷിന്റെ പരാജയം അതിന്റെ തീവ്രത വർധിപ്പിച്ചു. അങ്ങനെ സ്റ്റീവ് ജോബ്സ് ആപ്പിളിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായി. അങ്ങനെ സ്റ്റീവ് തന്റെ കമ്പനിയിൽ നിന്ന് പടിയിറങ്ങി.
എന്നാൽ വിട്ടുകൊടുക്കാൻ സ്റ്റീവ് തയ്യാറായിരുന്നില്ല. ആപ്പിളിനോട് മത്സരിക്കുന്നതിനായി നെക്സ്റ്റ് എന്ന കമ്പ്യൂട്ടർ പ്ലാറ്റ്‌ഫോം സ്ഥാപിച്ചു. അതോടൊപ്പം തന്നെ ദി ഗ്രാഫിക്സ് ഗ്രൂപ്പ് എന്ന കമ്പനി വാങ്ങി അദ്ദേഹം പിക്‌സാർ എന്ന അനിമേഷൻ സിനിമകൾ നിർമ്മിക്കുന്ന കമ്പനിയും തുടങ്ങി. പിക്‌സാർ ഡിസ്‌നിക്കൊപ്പം കൈ കൊടുത്തപ്പോൾ ടോയ് സ്റ്റോറി ഉൾപ്പടെയുള്ള എവർക്ലാസ്സിക് അനിമേഷൻ സിനിമകളാണുണ്ടായത്. ആ സിനിമകളുണ്ടാക്കിയ വിജയങ്ങൾ സ്റ്റീവിനെ ശക്തനാക്കി.
“Getting fired from Apple was the best thing that could have ever happened to me. The heaviness of being successful was replaced by the lightness of being a beginner again. It freed me to enter one of the most creative periods of my life”
ഈ സമയം ആപ്പിൾ തകർന്നുകൊണ്ടിരിക്കുകയായിരുന്നു. അവർക്ക് ശക്തനായ ഒരു നേതാവിനെ ആവശ്യമായിരുന്നു. 1996 ആയപ്പോഴേയ്ക്കും നെക്സ്റ്റിനെ ആപ്പിൾ വാങ്ങുകയും സ്റ്റീവ് ജോബ്സ് അതിന്റെ തലപ്പത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് ആപ്പിളിനെ സ്റ്റീവ് നയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. 1991 ൽ ആദ്യ ഐമാക്, 2001 ൽ ആദ്യ ഐപോഡ്, 2007 ൽ ആദ്യ ഐഫോൺ എന്നിങ്ങനെ ഉൽപ്പന്നങ്ങൾ ആപ്പിൾ പുറത്തിറക്കി. പിന്നെ നടന്നതെല്ലാം ചരിത്രം.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് 2011 ഓഗസ്റ്റ് 24-ന് ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് 2011 സ്റ്റീവ് ജോബ്സ് മരണപ്പെടുകയും ചെയ്തു. തന്റെ 56-ാം വയസിൽ ലോകത്തോട് വിടപറയുമ്പോൾ സ്റ്റീവ് ഏതൊരു സാധാരണക്കാരനും വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദനമായി മാറിയിരുന്നു. വലിയ സ്വപ്നങ്ങൾക്കായുളള യാത്രയിൽ ഏവരും സ്റ്റീവിന്റെ ഈ വാക്കുകൾ കൂടി മനസ്സിൽ കുറിച്ചിടുക: ”Your time is limited, so don’t waste it living someone else’s life…”
Tech
ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വീണ്ടും ഹീലിയം ചോര്‍ച്ച
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ ആണ് ഇപ്പോള്‍ രണ്ടിടത്ത് കൂടി ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ പൂട്ടി പ്രശ്നം തൽക്കാലം പരിഹരിച്ചെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
നിലവിൽ യാത്രാപേടകം സുരക്ഷിതമാണ്. ഇന്ന് രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുക. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. ഇന്ത്യൻ വംശജയായ സുനിത വില്യംസും, അമേരിക്കൻ ബുച്ച് വിൽമോറുമാണ് സ്റ്റാർലൈനറിന്‍റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാർ.
നേരത്തെയും പലതവണ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നും പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന് പിന്നാലെ യാത്രക്കിടെയാണ് വീണ്ടും പേടകത്തില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയത്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
Tech
എക്‌സില്‍ ‘അഡള്‍ട്ട് കണ്ടന്‍റ്’ ആവാം; നിയമങ്ങളില്‍ മാറ്റം വരുത്തി മസ്ക്
സാമൂഹ്യ മാധ്യമമായ എക്സിന്‍റെ കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. സമ്മതത്തോടെ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനും കാണാനും ഉപഭോക്താക്കള്‍ക്ക് സാധിക്കണം. അതാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് കമ്പനിയുടെ സപ്പോര്‍ട്ട് പേജിലെ അഡള്‍ട്ട് കണ്ടന്റ് പോളിസിയില്‍ വ്യക്തമാക്കുന്നു.
പോണോഗ്രഫി കാണാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എക്‌സില്‍ അവ ദൃശ്യമാവില്ലെന്നും പേജില്‍ പറയുന്നു. 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവര്‍ക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്. ഉപഭോക്താവിനെ അസ്വസ്ഥമാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍ക്കും നഗ്നത ഉള്‍പ്പെടുന്ന ഉള്ളടക്കങ്ങള്‍ക്കും എക്‌സില്‍ ‘സെന്‍സ്റ്റീവ് കണ്ടന്റ്’ എന്ന ലേബല്‍ നല്‍കാറുണ്ട്. പ്രായപൂര്‍ത്തിയായവരെ ദ്രോഹിക്കല്‍, ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങള്‍ എന്നിവയും എക്‌സില്‍ അനുവദിക്കില്ല.
Tech
ആപ്പിള്‍ പ്രേമികളുടെ കാത്തിരിപ്പ് നീളും; ഫോള്‍ഡബിള്‍ ഐഫോണ്‍ എത്താന്‍ 2027 ആവും- റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഐഫോണ്‍ പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്ന് ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണാണ്. മടക്കിവെക്കാവുന്ന ഡിസ്പ്ലെകളുള്ള ഫോണുകള്‍ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് ആപ്പിള്‍ എന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഇക്കാര്യം ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായി പേറ്റന്‍റുകള്‍ക്ക് ആപ്പിള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണുകള്‍ വിപണിയില്‍ എത്താന്‍ വൈകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സാംസങും വണ്‍പ്ലസും വിവോയുമെല്ലാം ഫോള്‍ഡബിള്‍ ഫോണുകളുമായി വിപണിയില്‍ സജീവമായിക്കഴിഞ്ഞു. ഇതിനെ മറികടക്കാന്‍ ആപ്പിള്‍ ഉടന്‍ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ 2027 വരെ വിപണിയിലെത്തില്ല എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സംരഭമായ ട്രെന്‍ഡ്‌ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ മാര്‍ക്കറ്റില്‍ വന്‍ ചലനമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. മാര്‍ക്കറ്റില്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കും മുമ്പ് സാങ്കേതികമായി ഏറ്റവും മികച്ച ഘടന അതിന് നല്‍കാനായി ആപ്പിള്‍ ഗവേഷണത്തിലാണ് എന്നാണ് സൂചനകള്‍. ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സ് ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് ആപ്പിള്‍ കമ്പനി.
ഫോള്‍ഡബിള്‍ ഐഫോണ്‍ എത്താന്‍ 2027 ആവും എന്ന് ട്രെന്‍ഡ്‌ഫോഴ്‌സിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണുകള്‍ 2026ന്‍റെ ആദ്യപാദത്തില്‍ എത്തും എന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. 2027ന്‍റെ ആദ്യപാദത്തില്‍ ആപ്പിള്‍ ഈ സവിശേഷ ഫോണ്‍ അവതരിപ്പിച്ചേക്കും. സാംസങ്, ഷവോമി, ഒപ്പോ, വിവോ എന്നിവയാണ് മടക്കാനാവുന്ന ഡിസ്‌പ്ലെയുള്ള സ്മാര്‍ട്ട്‌ഫോണുകളുമായി വിപണിയില്‍ സജീവമായി ഉണ്ടായിരുന്നത്. എന്നാല്‍ റേസര്‍ 40, റേസര്‍ 40 അള്‍ട്രാ എന്നിവയുമായി മോട്ടോറോള വിപണിയില്‍ ഇപ്പോള്‍ കരുത്തറിയിച്ചിരിക്കുകയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
