ലഖ്നൗ: 27 മാസത്തെ ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കുന്നതിനുള്ള റിലീസിങ് ഓർഡർ ലഖ്നൗ ജില്ലാ കോടതി ജയിൽ അധികൃതർക്ക് ഇന്നലെ അയച്ചിരുന്നു. മോചനത്തിനുള്ള മറ്റുനടപടികളും പൂർത്തിയായതോടെയാണ് അദ്ദേഹം രാവിലെ പുറത്തിറങ്ങിയത്. നീതി പൂർണ്ണമായും ലഭിച്ചിട്ടില്ലെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു.
‘നീതി പൂർണ്ണമായും ലഭിച്ചിട്ടില്ല. കൂടെയുള്ള പലരും കള്ളക്കേസിൽ ജയിലിലാണല്ലോ. ഞാൻ മാത്രം ഇറങ്ങിയതുകൊണ്ട് എന്ത് നീതിയാണ് ലഭിക്കുന്നത്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ആരോപണങ്ങളോട് എന്ത് മറുപടി പറയാനാണ്, ഒന്നുമില്ല. പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകരും ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ മാധ്യമങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടുമാണ് നന്ദി പറയാനുള്ളത്.’ സിദ്ദിഖ് കാപ്പൻ പറഞ്ഞു.
റിപ്പോർട്ടിങ്ങിന് വേണ്ടി പോയ സമയത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നും സിദ്ദിഖ് കാപ്പൻ ജയിലിന് പുറത്ത് നിന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ലഖ്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ദില്ലിയിലേക്കാണ് പോവുക. ആറാഴ്ച ഡൽഹിയിലായിരിക്കും സിദ്ദിഖ് കാപ്പൻ കഴിയുക. അതിനു ശേഷമാകും കേരളത്തിലേക്ക് മടങ്ങുക. ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയായിരുന്നു സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
യുപി പോലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ സുപ്രീം കോടതിയും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പൻ ജയിൽ മോചിതനായത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 27 മാസം പൂർത്തിയാകുമ്പോഴാണ് കാപ്പൻ ജയിൽ മോചിതനാകുന്നത്.