Connect with us

Business

ഓഹരി വില 400; ഡിവിഡന്റ് നൽകാൻ പോകുന്നത് 120 രൂപ വരെ; മലയാളി കമ്പനി ഓഹരിക്ക് ഡിമാൻഡ് ഏറുന്നു

Published

on

ഓഹരി ഉടമകൾക്ക് കമ്പനികൾ നൽകുന്ന പാരിതോഷികമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. കമ്പനി നേടുന്ന അറ്റാദയത്തിൽ നിന്നോ പക്കലുള്ള ധനശേഖരത്തിൽ നിന്നോ ആസ്തികളുടെ വിൽപനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്നുമൊക്കെ ഓരോ നിക്ഷേപകനും നൽകുന്ന പ്രതിയോഹരി വീതമാണിത്. മികച്ച ഡിവിഡന്റ് നൽകുന്ന ഓഹരികൾക്ക് വിപണിയിൽ എന്നും ആവശ്യക്കാർ ഏറെയാണ്. ഡിവിഡന്റിലൂടെ ഓഹരി നിക്ഷേപകന് അധിക വരുമാനം ലഭിക്കുന്നതാണ് കാരണം.

സൂചിപ്പിച്ചുവന്നത്, മലയാളിയായ ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എന്ന കമ്പനിയെ കുറിച്ചാണ്. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തതിനുശേഷം ഓഹരി ഉടമകൾക്ക് ഇതുവരെ ഡിവിഡ‍ന്റ് നൽകിയിരുന്നില്ല. എന്നാൽ കമ്പനിയുടെ ഗൾഫിലെ ബിസിനസ് വിഭാഗം വിറ്റൊഴിയുമ്പോൾ ലഭിക്കുന്ന തുക ഉപയോഗപ്പെടുത്തി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഓഹരി ഉടമകൾക്ക് വമ്പൻ ഡിവിഡന്റ് നൽകാൻ പോകുന്നുവെന്ന അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ (BSE : 540975, NSE : ASTERDM) ഡയറക്ടർ ബോർഡ് യോഗം ചേ‌ർന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള ബിസിനസ് വിഭാഗത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട 110 കോടി ഡോളർ (ഏകദേശം 9,100 കോടി രൂപ) മൂല്യംവരുന്ന ഇടപാടും ച‌ർച്ചയായി. മാർച്ച് സാമ്പത്തിക പാദത്തിൽ ഈ വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഗൾഫിലെ വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ 70 മുതൽ 80 ശതമാനം വരെ ഓഹരി ഉടമകൾക്ക് കൈമാറാൻ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ധാരണയായി. കമ്പനിയുടെ ഭാവി മൂലധന ചെലവിടലുകൾക്കും കരുതൽ ധനശേഖരത്തിനും ആവശ്യമായ തുക മാറ്റിവെച്ച ശേഷം ഓഹരിയൊന്നിന് 110 മുതൽ 120 രൂപ വരെ ലാഭവിഹിതമായി നൽകാൻ കഴിയുമെന്നും ഡയറക്ടർ ബോർഡ‍് യോഗം വിലയിരുത്തി. ഇക്കാര്യം കമ്പനിയിൽ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചിലും അറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 400 രൂപയിലായിരുന്നു ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരി ക്ലോസ് ചെയ്തിരുന്നത്. വമ്പൻ ഡിവിഡ‍ന്റ് നൽകാൻ പോകുന്നുവെന്ന കമ്പനിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ഓഹരിയിലും ഉണർവ് പ്രകടമായി. ചൊവ്വാഴ്ച നടന്ന വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ 12 ശതമാനത്തിലധികം ഉയർന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരി 449.70 രൂപയിലേക്ക് കു‌തിച്ചുയർന്ന് 52 ആഴ്ചയിലെ പുതിയ ഉയർന്ന നിലവാരവും തിരുത്തിക്കുറിച്ചു.

ഒരു വർഷ കാലയളവിൽ ഓഹരിയുടെ താഴ്ന്ന വില 201 രൂപയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരിയിൽ 90 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22,753 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കമ്പനിയിൽ 41.88 ശതമാനം ഓഹരികളാണ് പ്രമോട്ടർ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകർ 40.22 ശതമാനം ഓഹരികളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി നേടിയ വരുമാനം 11,932 കോടിയും അറ്റാദായം 474 കോടിയുമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

പ്രവചനങ്ങൾ എല്ലാം പിഴച്ചു; തകർന്നടിഞ്ഞ് ഓഹരി വിപണി, നിക്ഷേപകർക്ക് കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും നഷ്ടം

Published

on

By

കനത്ത തിരിച്ചടി നേരിട്ട് ഓഹരി വിപണി. തെരഞ്ഞെടുപ്പ് ഫലങ്ങൾ എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിയപ്പോൾ ഓഹരി വിപണി തകർന്നടിഞ്ഞു. ഉച്ചക്ക് 11.30 ഓടെ 3000 പോയിൻറുകളിൽ അധികമാണ് സെൻസെക്സ് ഇടിഞ്ഞിരിക്കുന്നത്. നിഫ്റ്റിയിൽ 1044 പോയിൻറുകളുടെ ഇടിവുണ്ടായി. ഒടുവിൽ സെൻസെക്സ് 4,389 പോയിൻറുകൾ ഇടിഞ്ഞ് 72,079.05 എന്ന ലെവലിലും നിഫ്റ്റി 1379 പോയിൻറുകൾ ഇടിഞ്ഞ് 21,884.50 എന്ന ലെവലിലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രധാന ഓഹരികൾ എല്ലാം കനത്ത തിരിച്ചടി നേരിടുകയാണ്. എൽആൻഡ് ടി, എസ്ബിഐ, ഐടിസി, എൻടിപിസി, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു.

എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നതിനാൽ തിങ്കളാഴ്ച ഓഹരി വിപണി റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. പ്രധാന ഓഹരികളിൽ എല്ലാം കൂട്ടത്തകർച്ച. അദാനി ഓഹരികൾ ഉൾപ്പെടെ കൂപ്പുകുത്തി.

കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്നത്. നിഫ്റ്റിയും സെൻസെക്സും ഏകദേശം 20 ശതമാനത്തിലേറെ ഇടിവ് നേരിടുന്നു. നേരത്തെ 4.25 ലക്ഷം കോടി രൂപയായിരുന്ന ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 3.95 ലക്ഷം കോടി രൂപയായി കുറഞ്ഞു. 353 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ടാറ്റ എലക്സി, ടാറ്റ ടെക്നോളജീസ് തുടങ്ങിയ ഓഹരികളിലും ഇടിവ്.

Continue Reading

Business

മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം

Published

on

By

മിഡിൽ ഈസ്റ്റിൽ ആരോഗ്യ രംഗത്തെ ചെലവുകൾ കുറയ്ക്കാൻ പുതുസംരംഭം..ബുർജീൽ ഹോൾഡിങ്‌സ്, കെരൽറ്റി എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ‘അൽ കൽമ’ എന്ന പുതു സംരംഭം ആരംഭിക്കുന്നത്. ആദ്യ ഘട്ടം സൗദിയിൽ തുടങ്ങും.
വർദ്ധിച്ചുവരുന്ന ആരോഗ്യ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃകയാണിത്. കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പാണ് കെരൽറ്റി. പ്രാഥമിക ശുശ്രൂഷ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, സംയോജിത മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഏകീകരിച്ച് സേവനം നൽകുന്ന മോഡലാണ് സംരംഭം നടപ്പാക്കുക. ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പങ്കാളിത്തത്തിന് ‘അൽ കൽമ’ എന്നാണ് പേര്.

ഉയർന്ന ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കും. പ്രാഥമിക ആരോഗ്യ മാതൃകയിൽ സൗദി ശ്രദ്ധചെലുത്തുന്ന പശ്ചാത്തലം അൽ കൽമയ്ക്ക് ഏറെ ഗുണകരമാകും. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾക്കൊപ്പം നോർത്ത് ആഫ്രിക്കയിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും. പത്തുവർഷത്തിനകം 30 ദശലക്ഷം രോഗികളിലേക്കെത്താനാണ് അൽ കൽമ ലക്ഷ്യമിടുന്നത്.

കൊളംബിയയിലെ കാർട്ടജീന ഡി ഇൻഡ്യസ്സിൽ നടന്ന ചടങ്ങിൽ സംയുക്ത സംരഭ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. കൊളംബിയയിലെ യുഎഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിൻ ഖാതർ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, കെരൽറ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ സേവന മോഡൽ

യുഎസും കൊളംബിയയും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ അഞ്ച് ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന കെരൽറ്റിയുടെ ആരോഗ്യ പരിരക്ഷ മാതൃക ആരോഗ്യ അപകടസാധ്യതകൾ തടയൽ, കണ്ടെത്തൽ, കൈകാര്യം ചെയ്യൽ, രോഗങ്ങളുടെ നിയന്ത്രണം, പരിചരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സിന് ആശുപത്രികളും മെഡിക്കൽ സെൻ്ററുകളും അടങ്ങുന്ന വിപുലമായ ശൃംഖലയുണ്ട്.

രോഗ പ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തി ആശുപത്രിവാസം ഒഴിവാക്കാൻ ആൾക്കാർക്ക് സഹായകരമാകുമെന്നും ഡോ. ഷംഷീർ പറഞ്ഞു.

Continue Reading

Business

വില 400 രൂപയിൽ താഴെയുള്ള 4 ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ 17% ലാഭത്തിന് സാധ്യത

Published

on

By

കഴിഞ്ഞ നാല് ദിവസമായി ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ തോതിലുള്ള തിരുത്തൽ ദൃശ്യമാണ്. എൻഎസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 22,000 നിലവാരത്തിൽ നിന്നും പിന്തുണയാർജിച്ച് തിരികെ വരാനുള്ള ശ്രമം ആരംഭിക്കുമെന്നാണ് ടെക്നിക്കൽ അനലിസ്റ്റുകൾ പ്രതീക്ഷ പങ്കുവെക്കുന്നത്. ഇതിന് മുന്നോടിയായി ഹ്രസ്വകാലയളവിലേക്ക് വാങ്ങാവുന്നതും നാനൂറ് രൂപ നിലവാരത്തിൽ താഴെ വിപണി വിലയുള്ളതുമായ നാല് ഓഹരികളെയും ഇവർ നിക്ഷേപത്തിനായി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.

രാജ്യത്തെ വയറിങ് ഹാർനെസ് വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ മതേഴ്സൺ സുമി വയറിങ് ഇന്ത്യ ലിമിറ്റഡ‍് (BSE : 543498, NSE : MSUMI) ഓഹരികൾ 69 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു. സമീപ ഭാവിയിൽ ഈ മിഡ് ക്യാപ് ഓഹരിയുടെ വില 74 മുതൽ 80 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 16 ശതമാനം ലാഭം സ്വന്തമാക്കാമെന്നാണ് കരുതുന്നത്. ഇപ്പോൾ മതേഴ്സൺ സുമി വയറിങ് ഓഹരി വാങ്ങുന്നവർ 65 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ നിർദേശിച്ചു.

തമിഴ്നാട് ന്യൂസ്പ്രിന്റ് & പേപ്പേർസ്

കടലാസ് നിർമാണ രംഗത്തെ മുൻനിര കമ്പനിയായ തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേർസ് (BSE : 531426, NSE : TNPL) ഓഹരി 283 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റായ വിനയ് രജനി നിർദേശിച്ചു. ഹ്രസ്വകാലയളവിൽ ഈ ഓഹരിയുടെ വിപണി വില 315 രൂപ നിലവാരത്തിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ 11 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം തമിഴ്നാട് ന്യൂസ്പ്രിന്റ് ഓഹരി വാങ്ങുന്നവർ 269 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി കൂട്ടിച്ചേർത്തു.

ത്രിവേണി എൻജിനീയറിങ്

പഞ്ചസാര, എഥനോൾ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയായ ത്രിവേണി എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രീസ് (BSE : 532356, NSE : TRIVENI) ഓഹരികൾ 355 മുതൽ 350 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ മുതിർന്ന ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു. സമീപ ഭാവിയിൽ ഈ സ്മോൾ ക്യാപ് ഓഹരിയുടെ വില 390 മുതൽ 410 രൂപയിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 17 ശതമാനം വരെ ലാഭം സ്വന്തമാക്കാമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ത്രിവേണി എൻജിനീയറിങ് ഓഹരി വാങ്ങുന്നവർ 335 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ നിർദേശിച്ചു.

ടാറ്റ സ്റ്റീൽ

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉരുക്ക് ഉത്പാദകരായ ടാറ്റ സ്റ്റീൽ (BSE : 500470, NSE : TATASTEEL) ഓഹരി 166 രൂപയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് വിനയ് രജനി പറഞ്ഞു. ഹ്രസ്വകാലയളവിൽ ഈ ഓഹരിയുടെ വിപണി വില 181 രൂപയിലേക്ക് മുന്നറാമെന്നാണ് നിഗമനം. ഇതിലൂടെ 9 ശതമാനം വരെ ലാഭം നേടാമെന്നാണ് കരുതുന്നത്. ഇപ്പോൾ ടാറ്റ സ്റ്റീൽ ഓഹരി വാങ്ങുന്നവർ 157 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി നിർദേശിച്ചു.

(Disclaimer: മേൽസൂചിപ്പിച്ച ഓഹരികളിലെ നിക്ഷേപ നിർദേശം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നൽകിയതാണ്. ഇതിൽ ടൈംസ് ഇന്റർനെറ്റിന് പങ്കില്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്കു വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ്, സെബിയുടെ അംഗീകാരം നേടിയിട്ടുള്ള മാർക്കറ്റ് അനലിസ്റ്റുകളുടെ സേവനം നിങ്ങൾക്ക് തേടാം.)

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.