India
മുഗൾ സാമ്രാജ്യം ഒഴിവാക്കിയുള്ള പഠനം അപൂർണം: മുഖ്യമന്ത്രി
തിരുവനന്തപുരം: എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് ഏതാനം പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാഠപുസ്തകത്തിൽ നിന്ന് ഇത്തരം ഭാഗങ്ങൾ ഒഴിവാക്കിയത് ആരുടെ താൽപ്പര്യപ്രകാരമാണെന്നും വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല. വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തെ പാഠപുസ്തകങ്ങൾ വഴി കുരുന്നുമനസ്സുകളിലേക്ക് ഒളിച്ചുകടത്താനാണ് സംഘപരിവാർ ചരിത്രത്തിന്‍റെ കാവി വൽക്കരണത്തിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണ്. പാഠപുസ്തകങ്ങളിൽ നിന്നും തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ല. പാഠപുസ്തകങ്ങളുടെ പരിപൂർണമായ കാവിവൽക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്.
പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ നിന്ന് ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്.
ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂർണ്ണമാണ്.
മധ്യകാല ഇന്ത്യൻ ചരിത്രം എക്കാലത്തും സംഘപരിവാർ വളച്ചൊടിക്കലുകളുടെ മേഖലയാണ്. ഈ പാഠഭാഗം ഒഴിവാക്കുക വഴി സംഘപരിവാർ നിർമ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുക കൂടിയാണ് എൻസിഇആർടി ചെയ്യുന്നത്.
ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല. വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തെ പാഠപുസ്തകങ്ങൾ വഴി കുരുന്നുമനസ്സുകളിലേക്ക് ഒളിച്ചുകടത്താനാണ് സംഘപരിവാർ ചരിത്രത്തിന്‍റെ കാവി വൽക്കരണത്തിലൂടെ ശ്രമിക്കുന്നത്. ആർഎസ്എസിന്‍റെ വികലമായ ചരിത്ര രചനാ രീതിശാസ്ത്രത്തിന് അനുകൂലമായ നിലപാടുകളാണ് എൻസിഇആർടി കൈക്കൊള്ളുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
India
ധ്രുവ് റാത്തിക്ക് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍; ‘ഹൃദയാഭിവാദ്യങ്ങളു’മായി ഫ്‌ലക്‌സ്
നിലമ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ജനവിധിയില്‍ ബിജെപിക്കുണ്ടായ പ്രഹരത്തെ തുടര്‍ന്ന് യൂ ട്യൂബര്‍ ധ്രുവ് റാത്തിക്ക് ആശംസകളര്‍പ്പിച്ച് ഫാന്‍സ് അസോസിയേഷന്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സോഷ്യല്‍മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്‌ലക്‌സാണ് ജനതപ്പടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ധ്രുവ് റാത്തിയുടെ പങ്കിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വ്യാപക പോസ്റ്ററുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയതില്‍ സോഷ്യല്‍ മീഡിയയിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറിക്കൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
2024 ഫെബ്രുവരി 22- ന് ധ്രുവ് റാത്തി പോസ്റ്റ് ചെയ്ത ‘ ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?’ എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടിക്കണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം, ഏകദേശം 20 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ ‘Next Generation Leaders’ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ കൂടിയാണ് ധ്രുവ്.
കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാത്തിയാണ്. മെക്കാനിക്കല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനിലാണ് താമസം. ധ്രുവ് റാത്തി വ്ളോഗിന് രണ്ടുകോടിയിലേറെ സബ്സ്‌ക്രൈബര്‍മാരുണ്ട്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്സാപ്പ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.
Gulf
“എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ” ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ. “എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു” എന്നാണ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചത്. ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും അദ്ദേഹം മോദിക്ക് അഭിനന്ദന സന്ദേശം എക്സിൽ കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തു. ചരിത്രപരമായ മൂന്നാം തെരഞ്ഞെടുപ്പിൽ മോദിയെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ്, കഴിഞ്ഞ പതിറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങൾ തുടരാനും സാമ്പത്തിക വളർച്ച കാത്തുസൂക്ഷിക്കാനും മോദിയുടെ നേതൃത്വത്തിൽ സ്വാധിക്കുമെന്ന വിശ്വാസവും പങ്കുവെയ്ക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ട്വീറ്റിൽ പ്രതിപാദിക്കുന്നുണ്ട്.
Gulf
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി കടലിനടിയിലൂടെ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യ സാങ്കേതിക പഠനം ആരംഭിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യയുടെ ഊര്‍ജ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഈ വിവരം പുറത്തുവിട്ടത്.
സാങ്കേതിക പഠനങ്ങള്‍ക്കായി ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളായ സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി ഓഫ് ഇന്ത്യ, പവര്‍ഗ്രിഡ്, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സാങ്കേതിക പഠന വിവരങ്ങള്‍ ഇരു രാജ്യങ്ങളുമായി പങ്കിടുകയും മുന്നോട്ട് പോകുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഒമാനുമായും യുഎഇയുമായും സമാനമായ പദ്ധതികള്‍ക്കായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സാങ്കേതിക പഠനം ഒരു തുടക്കം മാത്രമാണെന്ന് പഠന പദ്ധതിയുമായി ബന്ധപ്പെട്ട ടീമിന്റെ ഭാഗമായ ഈ ഉദ്യോഗസ്ഥന്‍ ഓര്‍മിപ്പിച്ചു. പഠനം എപ്പോള്‍ പൂര്‍ത്തായാവുമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല. അതിന് ശേഷം നയതന്ത്ര ചര്‍ച്ചകളും ഭരണപരമായ നടപടിക്രമങ്ങളും ഉണ്ടാവും. ചെലവ് പങ്കിടല്‍, ആരാണ് ലൈന്‍ നിര്‍മിക്കുക, സ്ഥാപിക്കേണ്ട റെഗുലേറ്ററി സംവിധാനങ്ങള്‍ തുടങ്ങിയ മറ്റ് ഭരണപരമായ വശങ്ങളും വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ സൗദി അറേബ്യയുമായും യുഎഇയുമായും വൈദ്യുത കണക്റ്റിവിറ്റി, വൈദ്യുത വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങള്‍ (എംഒയു) ഒപ്പുവച്ചിരുന്നു. സൗദിയുമായി 2023 ഒക്ടോബറിലും യുഎഇയുമായി കഴിഞ്ഞ മാസവുമാണ് എംഒയു ഒപ്പുവച്ചത്.
കടലിനടിയിലെ കേബിള്‍ വഴി ഗുജറാത്തിനെ ഒമാനുമായി ബന്ധിപ്പിക്കുന്ന 1,000 കിലോമീറ്റര്‍ ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (HVDC) പദ്ധതി സംബന്ധിച്ച് പ്രാഥമിക പഠനം ഇന്ത്യ പൂര്‍ത്തിയിക്കിയിരുന്നു. ഇന്ത്യയെ മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് എന്നീ ഭാഗങ്ങളുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും പുനരുല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണ് ഇതെല്ലാം. ഇതിനായി ഇന്ത്യ വിഭാവനം ചെയ്ത “വണ്‍ സണ്‍, വണ്‍ വേള്‍ഡ്, വണ്‍ ഗ്രിഡ്’ (OSOWOG) പദ്ധതിയുടെ ആദ്യ ഘട്ടമാണ് മിഡില്‍ ഈസ്റ്റ് ജിസിസി പവര്‍ ലിങ്ക്.
ജിസിസി-ഇന്ത്യ അണ്ടര്‍ സീ കേബിള്‍ ലിങ്കിന് (3-ജിഗാവാട്ട്) ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നും ഇതിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് 2.5 യുഎസ് സെന്റില്‍ താഴെയാണ് വില വരികയെന്നും ഫോര്‍ബ്സിലെ ഒരു ലേഖനത്തില്‍ ആഗോള ഇന്റഗ്രേറ്റഡ് പവര്‍ ട്രാന്‍സ്മിഷന്‍ പ്രൊവൈഡറായ സ്റ്റെര്‍ലൈറ്റ് പവറിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രതീക് അഗര്‍വാള്‍ വ്യക്തമാക്കുന്നു.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
