Entertainment
യഥാര്‍ത്ഥ എന്നെ എനിക്ക് നഷ്ട്പപെട്ടു; നിറം മാറുന്ന അസുഖത്തെ കുറിച്ച് മംമ്ത
മംമ്ത മോഹന്‍ദാസ് ഒരു നടി എന്നതിനപ്പുറം സാധാരണക്കാര്‍ക്ക് പ്രചോദനമാകുന്ന സ്ത്രീയാണ്. ജീവിതത്തില്‍ താന്‍ കടന്നു വന്ന അവസ്ഥകളെ കുറിച്ച് പറയുമ്പോള്‍ അത്രയധികം ആത്മവിശ്വാസവും ധൈര്യവും മംമ്തയുടെ കണ്ണുകളില്‍ കാണാം. രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച മംമ്ത ഇപ്പോള്‍ ഓട്ടോ ഇമ്യൂണ്‍ എന്ന ത്വക്ക് രോഗവുമായുള്ള യുദ്ധത്തിലാണ്. അതില്‍ നിന്നും താന്‍ പുറത്തേക്ക് വരും എന്ന് തികഞ്ഞ് ആത്മവിശ്വാസത്തോടെ നടി പറയുന്നു. അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ അസുഖത്തെ കുറിച്ച് മംമ്ത തുറന്ന് പറഞ്ഞത്. അത് പറയാനുണ്ടായ സാഹചര്യത്തെ കുറിച്ചും, ഇങ്ങനെ ഇത്രയും ധൈര്യത്തോടെ ഇരിക്കാന്‍ കഴിയുന്നു എന്നതിനെ കുറിച്ചും മംമ്ത സംസാരിക്കുകയുണ്ടായി.
സിനിമയെ കുറിച്ച് അധികം ഒന്നും അറിയാതെ, സിനിമയെ അത്രയ്ക്ക് ഒന്നും സീരിയസ് ആയി കാണാതെ ഇന്റസ്ട്രിയില്‍ എത്തിയ ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് സിനിമ ഒരു എന്റര്‍ടൈന്‍മെന്റ് മാത്രമായിരുന്നു. അങ്ങിനെ പോകുന്ന അവസരത്തിലാണ് കാന്‍സര്‍ പിടിപെടുന്നത്. അപ്പോള്‍ എനിക്ക് 22-23 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഒറ്റ മകളാണ്. വയസ്സ് 23 ആയെങ്കിലും 13 വയസ്സിന്റെ പക്വത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്രയും ധൈര്യം ഇല്ലാതെ തന്നെയാണ് അതിനെ നേരിട്ടത്.
ആദ്യത്തെ തവണ കാന്‍സറിനെ അതിജീവിച്ചു വന്നതിന് ശേഷം എനിക്ക് സിനിമ വലിയ പ്രചോദനം ആയി. അന്‍വര്‍ പോലുള്ള നല്ല സിനിമകള്‍ കിട്ടി. ഞാന്‍ സിനിമയെയും ജീവിതത്തെയും വീണ്ടും ആസ്വദിച്ച് തുടങ്ങുമ്പോഴാണ് രണ്ടാമത്തെ തവണ കാന്‍സര്‍ വന്നത്. അത് വലിയ ആഘാതം ആയിരുന്നു. എന്റെ വേദന എന്റെ പാരന്റ്‌സിനെയും തളര്‍ത്തുന്നു എന്നത് അതിനെക്കാള്‍ വലിയ സ്ട്രസ്സ് ആയി. അവിടം മുതലാണ് ഞാന്‍ കൂടുതല്‍ സ്‌ട്രോങ് ആകാന്‍ തുടങ്ങിയത്.
ജീവിതം നഷ്ടപ്പെട്ട്, അകമേ ജീവനില്ലാത്ത അവസ്ഥയിലൂടെ ഞാന്‍ കടന്ന് പോയിട്ടുണ്ട്. ഒരുപാട് വേദനിച്ചു. പക്ഷെ അതൊന്നും പുറത്ത് കാണിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എപ്പോഴും ശക്തയും ധൈര്യ ശാലിയുമായി തന്നെ നില്‍ക്കാനായിരുന്നു എനിക്കിഷ്ടം. തിരിഞ്ഞു നോക്കുമ്പോള്‍, എന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ണില്‍ കണ്ണുനീര്‍ വന്നാലും മുഖത്തൊരു ചിരി വേണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ അവസ്ഥ ഇപ്പോള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്.
കാന്‍സറിനെ കുറിച്ച് പറയാന്‍ തയ്യാറായതും ആളുകളുടെ ചോദ്യം കാരണമാണ്. പെട്ടന്ന് എന്റെ മുടി മുറിച്ചു, തടി വച്ചു. എന്തുകൊണ്ട് മംമ്ത മുടിവെട്ടി, ഇപ്പോള്‍ കാണാന്‍ ഒരും ഭംഗിയുമില്ല, എന്തൊരു കോലമാണ് ഇത് എന്ന് ചോദിക്കുന്നവര്‍ക്കൊന്നും അറിയില്ല ഞാന്‍ കടന്ന് വന്ന കഷ്ടത നിറഞ്ഞ ദിവസങ്ങളെ കുറിച്ച്. അറിവില്ലായ്മ കൊണ്ടാണ് അവര്‍ പറയുന്നത്. അതിലും ഭേദം ഞാന്‍ തന്നെ തുറന്ന് പറയുന്നതാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ കാന്‍സറിനെ കുറിച്ച് ഞാന്‍ തുറന്ന് പറഞ്ഞു.
പക്ഷെ ചിലര്‍ എന്നെ കണ്ടാല്‍ കാന്‍സറിനെ കുറിച്ച് മാത്രം സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. മംമ്ത എന്നാല്‍ കാന്‍സര്‍ എന്ന തരത്തിലാണ് ചിലരുടെ സംസാരം. പലപ്പോഴും സെലിബ്രിറ്റികളുടെ ജീവിതം പബ്ലിക്കാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍. പേഴ്‌സണല്‍ കാര്യങ്ങള്‍ മറച്ച് വയ്ക്കാന്‍ കഴിയില്ല. അതെ കുറിച്ച് ചോദ്യം ചെയ്യുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. അത് നമ്മളെ കൂടുതല്‍ സ്ട്രസ്സിലാക്കും. ആളുകള്‍ എന്ത് പറയും എന്ന് ആലോചിച്ച് വരുന്ന സ്ട്രസ്സ് വളരെ ഭീകരമാണ്. ആ അവസ്ഥയിലായിരിക്കാം സമാന്തയും ദീപികയും എല്ലാം അവരുടെ അവസ്ഥയെ കുറിച്ച് പറയാന്‍ നിര്‍ബദ്ധിതരായത്.
എന്റെ ശരീരത്തിന്റെ നിറം മാറാന്‍ തുടങ്ങിയതിനെ കുറിച്ച് എനിക്ക് പറയേണ്ടി വന്നതും അത്തരം ഒരു സാഹചര്യത്തിലാണ്. എന്റെ അവസ്ഥ പാരന്റ്‌സിനെ കൂടുതല്‍ വിഷമത്തിലാക്കി. ഓരോ ദിവസവും കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്തും കഴുത്തിലും എല്ലാം വെള്ള നിറം, എന്റെ യഥാര്‍ഥ നിറം മാറുന്നു. അത് എന്നെ കൂടുതല്‍ എന്നിലേത്ത് തന്നെ ഒതുക്കി. പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. എന്നെ ഞാന്‍ തന്നെ മറച്ചുവയ്ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു. മേക്കപ്പ് ഇട്ട് എന്റെ രൂപത്തെ മറച്ച് വയ്ക്കുന്നതിനൊപ്പം ഞാന്‍ തന്നെ മാറുകയായിരുന്നു. യഥാര്‍ത്ഥ എന്നെ എനിക്ക് നഷ്ട്പപെട്ടു.
മേക്കപ്പ് ഇടുന്നത് എനിക്ക് ഇഷ്ടമല്ല, മേക്കപ്പ് ഇടാതെ പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയായി. രാവിലെ എഴുന്നേറ്റത് മുതല്‍ ശരീരത്തെ ബ്രൗണ്‍ നിറം ആക്കാനുള്ള തിരക്ക്. അതൊക്കെ എനിക്ക് വലിയ വേദനയായിരുന്നു. സുഹൃത്തുക്കള്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍, വേണ്ട ഞാന്‍ മേക്കപ്പ് ഇട്ടിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സ്ട്രസ്സ് മാറാന്‍ മറ്റേതെങ്കിലും അസുഖം ആണെങ്കില്‍ പുറത്തേക്ക് പോകാം. എനിക്ക് അതിനും കഴിയുന്നില്ല എന്ന അവസ്ഥ. മുഴുവന്‍ സമയവും കരച്ചിലായിരുന്നു. ഒക്ടോബര്‍ മാസത്തില്‍ എല്ലാം ഞാന്‍ കരയാത്ത ദിവസങ്ങളില്ല.
സ്ട്രസ്സ് സഹിക്കാന്‍ പറ്റാതെയാണ് ന്യൂ ഇയറിന് അമേരിക്കയിലേക്ക് പോയത്. അവിടെ ഞാന്‍ വളരെ ഫ്രീ ആയിരുന്നു. മേക്കപ്പ് ഇല്ലാതെ, ശരീരം മറച്ച് വയ്ക്കാതെ നടക്കാന്‍ തുടങ്ങി. ഇനിക്ക് ഇങ്ങനെ ഒരു അസുഖം ഉള്ളത് പോലും ഞാന്‍ മറന്നു. സ്ട്രസ്സ് ഫ്രീ ആയി. അതിന് ശേഷം നാട്ടിലേക്ക് തിരിച്ച് വന്നപ്പോള്‍ ആളുകളുടെ ചോദ്യം വീണ്ടും എനിക്ക് സ്ട്രസ്സ് നല്‍കി. എന്ത് പറ്റി, കഴുത്തിലും കൈയ്യിലും എന്താ വെള്ള നിറം, തീ പൊള്ളിയോ ആക്‌സിഡന്റ് ആയോ എന്നൊക്കെയുള്ള ചോദ്യം പത്ത് കിലോ സ്ട്രസ്സ് വീണ്ടും തലയില്‍ കയറ്റുന്നത് പോലെയായിരുന്നു.
വേദനകളെ മറച്ച് വയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ് അത് കൂടുതല്‍ ഭാരമുള്ളതായി തോന്നുന്നത്. ആ സ്ട്രസ്സ് സഹിക്കുന്നതിലും ഭേദം അതിനെ അങ്ങ് തുറന്ന് വിടുന്നതാണ്. അതുകൊണ്ട് തുറന്ന് പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. അങ്ങിനെയാണ് ഞാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടത്. ഇപ്പോള്‍ ആരും ഒന്നും ചോദിയ്ക്കുന്നില്ല, എനിക്ക് ആരുടെയും ചോദ്യത്തെ നേരിടേണ്ടതില്ല. ഫ്രീ ആയി. സ്ട്രസ്സും ഇല്ല.
ആയുര്‍വേദ ട്രീറ്റ്‌മെന്റ് എടുത്ത് നിറത്തില്‍ ചെറിയ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. അതും എനിക്ക് ആത്മവിശ്വാസം നല്‍കി തുടങ്ങി. ആ സ്റ്റേജില്‍ ആണ് എല്ലാം പബ്ലിക്ക് ആയി പറഞ്ഞത്. പ്രതീക്ഷയുണ്ട്. ഇപ്പോള്‍ മേക്കപ്പ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി- മംമ്ത മോഹന്‍ദാസ് പറഞ്ഞു.
Entertainment
സിനിമ കണ്ട് വിതുമ്പിയ കുട്ടികളെ ആശ്വസിപ്പിച്ച് കാർത്തിക് ആര്യൻ; ‘ചന്തു ചാംപ്യന്’ മികച്ച പ്രതികരണം
കാർത്തിക് ആര്യൻ നായകനായ ചിത്രം ‘ചന്തു ചാമ്പ്യൻ’ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ജൂൺ 14-ന് സിനിമ റിലീസ് ചെയ്തുവെങ്കിലും സിനിമയുടെ പ്രമോഷന്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തിയ സ്കൂൾ കുട്ടികളെ കാണാൻ കാർത്തിക് ആര്യൻ തിയേറ്റിൽ എത്തിയിരുന്നു. മുംബൈയിൽ കുട്ടികൾക്കായി മാത്രമുള്ള പ്രത്യേക പ്രദർശനമാണ് സംഘടിപ്പിച്ചത്.
സിനിമ കണ്ട് തേങ്ങി കരഞ്ഞ കുട്ടികളെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. കാർത്തിക് ആര്യനെ കണ്ടപ്പോൾ കരയാൻ തുടങ്ങിയ കുട്ടികളെ താരം തമാശകൾ പറഞ്ഞ് ചിരിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. കാർത്തിക്കിന്റെ ഈ വർഷത്തെ ആദ്യ ചിത്രമാണ് ചന്തു ചാംപ്യൻ. പ്രമുഖ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രം ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ആദ്യ പാരാലിമ്പിക് ചാമ്പ്യൻ മുരളികാന്ത് പേട്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര ചിത്രമാണ്.
ചന്തു ചാമ്പ്യൻ, തീർച്ചയായും നിങ്ങൾ മിസ് ചെയ്യാന്‍ പാടില്ലാത്ത സിനിമയാണ് എന്നാണ് തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് കുറിച്ചത്. സിനിമ ശരിക്കും ആസ്വദിച്ചുവെന്നും ഒരു സ്‌പോർട്‌സ് സിനിമ എന്നതിനേക്കാൾ മേലയാണ് ചിത്രമെന്നും ചിരിക്കുകയും കരയുകയും അഭിമാനം തോന്നുകയുമൊക്കെ ചെയ്തുവെന്നും കപിൽ ദേവ് കുറിച്ചു.
ഇന്ത്യൻ ആർമിയിൽ ബോക്‌സറായും പിന്നീട് ഇന്ത്യയിൽ പാരാലിമ്പ്യൻ നീന്തൽ താരമായും മുരളികാന്ത് നടത്തിയ യാത്രയുടെ പോരാട്ടങ്ങൾ ഈ സിനിമയിലൂടെ കാണിക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാല നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് റാസ്, ഭുവൻ അറോറ, യശ്പാൽ ശർമ്മ, രാജ്പാൽ യാദവ്, അനിരുദ്ധ് ദവെ, ശ്രേയസ് തൽപാഡെ, സൊനാലി കുൽക്കർണി തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്.
Entertainment
തലൈവരുടെ ‘വേട്ടയ്യൻ’ തിരക്കുകൾ; ‘കൂലി’ തുടങ്ങാൻ അടുത്ത മാസമാകും, റിപ്പോർട്ട്
ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയുടെ തുടങ്ങുമെന്നായിരുന്നു നേരത്തെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ ഷൂട്ടിങ് വൈകുമെന്നാണ് ഇപ്പോൾ വരുന്ന വാർത്ത.
രജനികാന്ത് ഇപ്പോൾ വേട്ടയ്യൻ എന്ന സിനിമയുടെ ഡബ്ബിങ് വർക്കുകളിലാണ്. ഇത് പൂർത്തിയായ ശേഷം മാത്രമേ പുതിയ സിനിമയുടെ വർക്കുകൾ ആരംഭിക്കൂ എന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഈ സമയം കൊണ്ട് ലോകേഷും സംഘവും പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കുമെന്നാണ് സൂചന.
സത്യരാജ്, ശോഭന, ശ്രുതിഹാസൻ തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Entertainment
‘ആരണ്യക’ത്തിലെ അമ്മിണിയെ ഓർമ്മയുണ്ടോ?; മലയാള സിനിമയിലേക്ക് നടി സലീമ വീണ്ടും
1985-ൽ ‘ഞാൻ പിറന്ന നാട്ടിൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പരിചയപ്പെട്ട 13കാരി സലീമയെ വിന്റേജ് മോളിവുഡ് സിനിമ പ്രേമികൾ മറക്കാനിടയില്ല. ആദ്യ സിനിമയേക്കാൾ ഒരുപക്ഷേ സലീമയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്. എം ടി എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീതും മോനിഷയും കഴിഞ്ഞാൽ തുല്യ സ്ക്രീൻ പ്രസൻസിൽ തന്നെ സലീമ ഇടം നേടിയിരുന്നു. ശേഷം 1988-ൽ പുറത്തിറങ്ങിയ ‘ആരണ്യക’ത്തിലെ അമ്മിണിയെ മലയാളികൾ ചേർത്തു പിടിച്ചു.
നല്ല സിനിമകൾക്കായി തന്നെ വിളിച്ചാൽ ഉറപ്പായും മലയാള സിനിമയിലേക്ക് തിരികെ വരുമെന്ന് പറഞ്ഞിരുന്ന സലീമ 1989-ൽ പുറത്തിറങ്ങിയ മഹായാനം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വലിയൊരിടവേള കഴിഞ്ഞ് തിരികെയെത്തുകയാണ്. ‘കോട്ടയം കുഞ്ഞച്ചൻ’, ‘കിഴക്കൻ പത്രോസ്’, ‘പ്രായിക്കര പാപ്പാൻ’, ‘കന്യാകുമാരി എക്സ്പ്രസ്സ്’, ‘ഉപ്പുകണ്ടം ബ്രദേഴ്സ്’, ‘മാന്യന്മാർ’, ‘സ്റ്റാൻലിൻ ശിവദാസ്’, ‘പാളയം’ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്ന ഡിഎൻഎ എന്ന ചിത്രത്തിലെ പാട്ടിയായാണ് സലീമ മോളിവുഡിന്റെ ഭാഗമാകുന്നത്.
കണ്ടാൽ തനി മലയാളിത്തമുള്ള സലീമ ആന്ധ്രാ സ്വദേശിയാണ്. യഥാർത്ഥ പേര് കലീശ്വരി ദേവി. സിനിമയുടെ തുടക്കകാലത്ത് വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസിൽ സലീമ അമ്മിണിയായി തന്നെ ജീവിക്കുകയാണ്. സലീമയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
