Saudi Arabia
”തന്റെ ഭാഗത്ത് തെറ്റുണ്ടായെങ്കില്‍ പൊറുക്കണം”-സൗദിയിലുള്ള ഭര്‍ത്താവിനെ കാണാന്‍ മക്കളെയും കൂട്ടി ഉംറ വിസയിലെത്തി; മുഖംകൊടുക്കാതെ തിരിച്ചയച്ച് ഇന്ത്യന്‍ പ്രവാസി
ദമാം: ‘കുടുംബം പട്ടിണിയിലാണ്, മക്കളെ ഓര്‍ത്ത് ദയവായി ഒന്ന് വന്ന് കാണണം, തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായെങ്കില്‍ പൊറുക്കണം”- സൗദിയില്‍ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ഇന്ത്യക്കാരിയുടെ കണ്ണീരണിയിക്കുന്ന വീഡിയോ വൈറലായെങ്കിലും മുഖംകൊടുക്കാതെ തിരിച്ചയച്ച് ഇന്ത്യന്‍ പ്രവാസി. ഭര്‍ത്താവ് ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വരെ എത്തിയ യുവതിക്കും കുടുംബത്തിനും ഒടുവില്‍ വിസ കാലാവധി കഴിയുന്നതിനാല്‍ നോവുകള്‍ ബാക്കിയാക്കി മടങ്ങേണ്ടി വന്നു.
രണ്ടു വര്‍ഷത്തോളമായി കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ അകന്നുകഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള മക്കളെയും കൂട്ടിയാണ് തെലങ്കാന സ്വദേശിനി സീമ നൗസീന്‍ സൗദിയിലെത്തിയത്. പലരില്‍ നിന്നായി പണം സ്വരുക്കൂട്ടി ഉംറ വിസ സംഘടിപ്പിച്ചു. മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഭര്‍ത്താവിനെ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോയും പങ്കുവച്ചു.
പ്രവാസി ഗ്രൂപ്പുകളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചെങ്കിലും ഭര്‍ത്താവ് പര്‍വേസിനെ കണ്ടെത്താനായില്ല. ദമാമിലെ ഒരു കമ്പനിയിലാണ് പര്‍വേസ് ജോലി ചെയ്യുന്നത്. തുടര്‍ന്ന് യുവതി റിയാദിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസി ഉദ്യോഗസ്ഥര്‍ ദമാമിലെ പൊലീസ് സ്റ്റേഷനിലേക്ക് ഔദ്യോഗിക കത്ത് നല്കി. സഹായത്തിനായി എംബസി സാമൂഹിക വിഭാഗം വോളന്റിയര്‍മാരായ മഞ്ജു മണിക്കുട്ടന്, മണിക്കുട്ടന് പത്മനാഭന് എന്നിവരെ എംബസി വിവരം അറിയിക്കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ദമാമിലെ പോലീസ് സ്റ്റേഷനില്‍ ഹജരാവുകയും ഭര്‍ത്താവിന്റെ താമസരേഖയായ ഇഖാമയുടെ പകര്‍പ്പ് കാണിക്കുകയും ചെയ്തു. ഇഖാമയിലെ രേഖ പ്രകാരം കമ്പനി എവിടെയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തി.
കമ്പനിയില്‍ എത്തിയപ്പോള്‍ പര്‍വേസ് ഇവിടെ ഇല്ലെന്ന വിവരമാണ് ആദ്യം നല്‍കിയത്. ഓഫിസിലേക്ക് കയറാന്‍ അനുവദിച്ചില്ലെങ്കിലും എംബസിയില്‍ നിന്നുള്ള കത്ത് കാണിച്ചതോടെ അനുവാദം നല്കി. പര്‍വേസ് വിവാഹമോചനം നടത്തിയതാണെന്ന വിവരമാണ് ഇവിടെ നിന്ന് ലഭിച്ചത്. എന്നാല്‍ ത്വലാഖിനെ കുറിച്ച് അറിയില്ലെന്ന് സീമയും സീമയുടെ പിതാവും പറയുന്നു.
ഒരു തവണയെങ്കിലും നേരില്‍ കാണണമെന്ന് യുവതി കേണപേക്ഷിച്ചിട്ടും ഉപേക്ഷിച്ചുപോയ ഭര്‍ത്താവ് കാണാന്‍ തയ്യാറായില്ല. കമ്പനിയിലെ ജീവനക്കാരും കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകരും പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. കൂടുതല്‍ പ്രതികരിക്കാതെ മൊബൈല്‍ ഫോണ്‍ ഓഫാക്കുകയും ചെയ്തു. തെലങ്കാന പോലിസിന്റെയും റിയാദ് എംബസിയുടെയും സഹായത്തോടെ നിയമനടപടികള്‍ സ്വീകരിച്ച് നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്.
ഉംറ വിസയുടെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളതിനാല്‍ യുവതിയും കുടുംബവും നിരാശയോടെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. 15 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്മക്കളുമുണ്ട്.
Gulf
അടുത്ത ഹജ്ജ് കൂടി കടുത്ത ചൂടില്‍; തുടര്‍ന്നുള്ള 17 വര്‍ഷം തണുത്ത കാലാവസ്ഥ
മിന: അടുത്ത വര്‍ഷത്തെ ഹജ്ജ് സീസണ് കൂടി കടുത്ത വേനല്‍ക്കാലത്തായിരിക്കുമെന്നും എന്നാല്‍ അതിനു ശേഷം സ്ഥിതി മാറുമെന്നും സൗദി നാഷണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (എന്‍എംസി) വക്താവ് ഹുസൈന് അല്‍ ഖഹ്താനി. 2026ലെ ഹജ്ജ് സീസണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. പിന്നീട് 17 വര്‍ഷത്തിന് ശേഷം മാത്രമേ ഹജ്ജ് സീസണില്‍ വേനല്‍ക്കാലം തിരിച്ചെത്തൂ എന്നും അദ്ദേഹം പറഞ്ഞു.
2026 വര്‍ഷം ഹജ്ജ് സീസണില്‍ വസന്തകാലത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുമെന്ന് അല്‍ ഖഹ്താനി പറഞ്ഞു. അടുത്ത എട്ടു വര്‍ഷത്തേക്ക് ഇതേനില തുടരും. തുടര്‍ന്നുള്ള എട്ടു വര്‍ഷം കൂടി ഹജ്ജ് തീര്‍ത്ഥാടനം ശൈത്യകാലത്ത് നടക്കും. 16 വര്‍ഷത്തിനു ശേഷമായിരിക്കും വീണ്ടും ഹജ്ജ് സീസണില്‍ വേനല്‍ക്കാലം തിരിച്ചെത്തുക.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സൗദി ഷൂറ കൗണ്‍സില്‍ അംഗം ഡോ. മന്‍സൂര്‍ അല്‍ മസ്റൂയിയും ഇക്കാര്യം ശരിവച്ചു. അടുത്ത വര്‍ഷത്തെ ഹജ്ജിനൊപ്പം വേനല്‍ക്കാല തീര്‍ഥാടത്തില്‍ നിന്ന് ശനമാവുമെന്നും തുടര്‍ന്ന് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാലാവസ്ഥയിലായിരിക്കും ഹജ്ജ് നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.
Gulf
സൗദിയില്‍ താപനില 50 ഡിഗ്രിയോടടുക്കുന്നു; ജൂണ്‍ 15 മുതല്‍ ഉച്ച സമയത്തെ പുറംജോലിക്ക് നിരോധനം
റിയാദ്: സൗദിയില്‍ താപനില കൂടിവരുന്ന സാഹചര്യത്തില്‍ ഉച്ച സമയത്തെ പുറം ജോലികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതി നടപ്പിലാക്കുക. തൊഴിലാളികളുടെ സുരക്ഷിതത്വവുംഉറപ്പുവരുത്തുന്നതിനും സൂര്യതാപത്താലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനും, ആഗോള തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ തീരുമാനത്തിന് അനുസൃതമായി തൊഴില്‍ സമയം ക്രമീകരിക്കാന്‍ തൊഴിലുടമകളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കനത്ത ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് കൈക്കൊള്ളേണ്ട നടപടികള്‍ വിശദമാക്കുന്ന പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഗൈഡ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വം പരിശോധന നടത്തുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരത്തില്‍ നിയമം ലംഘിച്ച് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ഉച്ച സമയത്ത് ജോലി ചെയ്യിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറിലോ (19911) സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമായ മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. റിയാദിലും മക്ക, മദീന നഗരങ്ങളിലും ചൂട് ശക്തമായി. രാജ്യത്തെ മറ്റു നഗരങ്ങളിലും ചൂടിന് ശക്തിയേറിയിട്ടുണ്ട്. റിയാദ്, മക്ക, മദീന നഗരങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 45 മുതല്‍ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില. ഇത്തവണ വേനല്‍ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായും അല്‍ ജൗഫ് ഭാഗങ്ങളില്‍ പൊടിയോട് കൂടിയ ചുടുകാറ്റ് അടിച്ചുവീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Gulf
ഹജ്ജ്: ഗാസ രക്തസാക്ഷികളുടെ ബന്ധുക്കളായ 1000 പേര് സല്മാന് രാജാവിന്റെ അതിഥികളായി എത്തും
മക്ക: ഇസ്രായേലുമായി പോരാട്ടം തുടരുന്ന ഗാസയിലെ യുദ്ധത്തിനിടെ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള 1,000 പലസ്തീന് തീര്‍ത്ഥാടകര്‍ സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രത്യേക അതിഥികളായി ഹജ്ജ് തീര്‍ഥാടനത്തിനെത്തും.
നിലവിലെ സാഹചര്യത്തില്‍ ഗാസയില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി സൗദി അറേബ്യയിലെത്തുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാല്‍ അസാധാരണ നടപടികളിലൂടെ അവര്‍ക്ക് ഹജ്ജിന് അവസരമൊരുക്കുക എന്നതാണ് ‘ഗാസ്സ മുനമ്പിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരു സംരംഭം’ എന്ന പേരിലുള്ള ഈ രാജകീയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇവര്‍ ഉള്‍പ്പെടെ 2000 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി ഇത്തവണ പലസ്തീനില്‍ നിന്ന് എത്തിച്ചേരുക.
രാജാവിൻ്റെ അതിഥികളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ അസാധാരണമായ ആതിഥേയത്വം ഗസ മുനമ്പില്‍ പലസ്തീന് ജനത അനുഭവിക്കുന്ന ത്യാഗപൂർണ്ണമായ ജീവിതത്തിനിടയിൽ ആശ്വാസവും സാന്ത്വനവുമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രിയും പ്രോഗ്രാമിന്റെ ജനറല്‍ സൂപ്പര്‍വൈസറുമായ ശെയ്ഖ് അബ്ദുല്ലത്തീഫ് അല്‍ ശെയ്ഖ് പറഞ്ഞു. രാജ്യം പലസ്തീന് ജനതയ്ക്കൊപ്പമാണെന്ന പ്രഖ്യാപനം കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതുമുതല്‍, പലസ്തീനില്‍ നിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ രാജാവിന്റെ അതിഥികളായി സ്വീകരിക്കാന്‍ മന്ത്രാലയം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും നിരവധി കമ്മിറ്റികള്‍ മുഖേന അതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അല്‍ ശെയ്ഖ് ചൂണ്ടിക്കാട്ടി.
അതിനിടെ, നിലവിലെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി ഒരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്താൻ മക്ക ഡെപ്യൂട്ടി അമീര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന് വിശുദ്ധ സ്ഥലങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ഈ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനുള്ള മശാഇര്‍ ട്രെയിനിന്റെ ഒരുക്കങ്ങൾ പരിശോധിച്ചാണ് സൗദി രാജകുമാരന് സന്ദര്‍ശനം ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് വേളയിൽ പ്രധാന കർമങ്ങൾ നടക്കുന്ന ഏഴ് ദിവസങ്ങൾക്കിടയിൽ 2000-ലധികം ട്രിപ്പുകളിലൂടെ രണ്ട് ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാനാണ് മശായിർ ട്രെയിൻ ലക്ഷ്യമിടുന്നത്. സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും അദ്ദേഹം വിലയിരുത്തി.
ഈസ്റ്റ് അറഫാത്ത് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച അദ്ദേഹം അത്യാഹിത വിഭാഗം, ഐസൊലേഷന്‍ റൂമുകള്‍, ക്ലിനിക്കുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ഓപ്പറേഷന് റൂമുകള്‍, ഹീറ്റ് സ്ട്രോക്ക് ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡിപ്പാര്‍ട്ട്മെന്റുകളിലെ സജ്ജീകരണങ്ങൾ അവലോകനം ചെയ്തു. ആകെ 405 കിടക്കകളാണ് ആശുപത്രിക്കുള്ളത്.
കിദാന ഡെവലപ്മെന്റ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ ആഫ്രിക്കന്‍ അറബ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി കമ്പനി ഓഫ് മുതവിഫ്സ് നടപ്പിലാക്കുന്ന അറഫാത്ത് ക്യാമ്പ് ഡെവലപ്മെന്റ് പ്രോജക്റ്റ് ഡെപ്യൂട്ടി അമീര്‍ പരിശോധിച്ചു. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുണ്യസ്ഥലങ്ങളിലെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി പുണ്യസ്ഥലങ്ങളിലെ ഇടം പരമാവധി പ്രയോജനപ്പെടുത്തുക, സേവന നിലവാരം വര്‍ധിപ്പിക്കുക, പുതിയ നൂതന സേവനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയിലൂടെ തീര്‍ഥാടക സേവനത്തെ പുഷ്ടിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൂടാതെ, 70,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും 60,000 തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാവുന്നതുമായ മുസ്ദലിഫയുടെ കാല്‍നട പാതയുടെ ആദ്യ ഘട്ടം അദ്ദേഹം അവലോകനം ചെയ്തു. പദ്ധതിയില്‍ 10,000 ചതുരശ്ര മീറ്റര്‍ ഹരിത ഇടങ്ങളും കാല്‍നട നടപ്പാതകളുടെ തണുപ്പിക്കല്‍, കാലാവസ്ഥാ നിയന്ത്രണം, പ്രായമായവര്‍ക്കും പ്രത്യേക ആവശ്യക്കാര്‍ക്കും വേണ്ടിയുള്ള കാല്‍നട പാതകള്‍, ഗോള്‍ഫ് കാര്‍ട്ട് പാതകള്‍, സേവന മേഖലകള്‍, വാണിജ്യ കിയോസ്കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
50 കിടക്കകളുള്ളതും തീര്‍ഥാടകര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതുമായ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള മുസ്ദലിഫയിലെ മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റലും ഡെപ്യൂട്ടി അമീര്‍ സന്ദര്‍ശിച്ചു. പര്യടനത്തിനൊടുവില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി പങ്കെടുത്ത യോഗത്തില്‍ സൗദ് രാജകുമാരന് അധ്യക്ഷത വഹിച്ചു.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
