വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ (India vs West Indies T20) ഒരു സമ്പൂർണ വിജയം പ്രതീക്ഷിച്ചാണ് ഇന്ത്യ കളിക്കാനെത്തിയത്. എന്നാൽ ആദ്യ രണ്ട് കളികളിലും ഇന്ത്യയെ (India Cricket Team) പരാജയപ്പെടുത്തി വെസ്റ്റിൻഡീസ് ക്രിക്കറ്റ് (West Indies Cricket Team) ലോകത്തെ ഞെട്ടിച്ചു. ടി20 റാങ്കിങിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യൻ ടീം ഏറ്റുവാങ്ങിയ പരാജയങ്ങൾ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു.
മൂന്നാം ടി20യിൽ കിടിലൻ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ചെത്തി. എന്നാൽ രണ്ട് മത്സരങ്ങൾ ശേഷിക്കുന്ന പരമ്പരയിൽ ഇപ്പോളും ഇന്ത്യ 1-2 ന് പിന്നിലാണ്. ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം നേടിയാൽ മാത്രമേ അവർക്ക് പരമ്പര നേടാൻ സാധിക്കൂ. എന്നാൽ അതിനായി ഇന്ത്യ ടീമിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യം. നിലവിൽ ദയനീയ ഫോമിലുള്ള ഒരു കളിക്കാരനെ ഇന്ത്യ മാറ്റേണ്ട സമയം അതിക്രമിച്ചു. ഒപ്പം ബോളിങ് നിരയിലും ഒരു മാറ്റം വേണ്ടതായുണ്ട്. വിൻഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ ദയനീയ ഫോമിലാണ് യുവ ഓപ്പണറായ ശുഭ്മാൻ ഗിൽ (Shubman Gill). മൂന്നുകളികളിലും ഇന്ത്യൻ ബാറ്റിങ് ഓപ്പൺ ചെയ്ത ഗില്ലിന് ഒരു മത്സരത്തിൽപ്പോലും രണ്ടക്കം കടക്കാനായില്ല. ആദ്യ കളിയിൽ മൂന്ന് റൺസിന് പുറത്തായ ഗിൽ രണ്ടാം കളിയിൽ ഏഴ് റൺസാണ് നേടിയത്. ഇന്ത്യ വിജയം നേടിയ മൂന്നാം ടി20യിലും ഗിൽ നിരാശപ്പെടുത്തി. ആറുറൺസാണ് ഈ കളിയിൽ താരം നേടിയത്. പരമ്പരയിലാവട്ടെ മൂന്ന് മത്സരങ്ങളിൽ വെറും 16 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. ഗില്ലിന്റെ ഈ മോശം ഫോം മൂന്ന് കളികളിലും മികച്ച തുടക്കം നേടുന്നതിൽ ഇന്ത്യയ്ക്ക് തടസമായി.
ഐപിഎല്ലിൽ മിന്നും ഫോമിലായിരുന്ന ഗില്ലിന് തന്റെ സ്വപ്നഫോം നഷ്ടമായിക്കഴിഞ്ഞു. യാതൊരു ആത്മവിശ്വാസവുമില്ലാതെ ബാറ്റ് ചെയ്യുന്ന ഗില്ലിനെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാണുന്നത്. ടി20യായിട്ട് പോലും ഇന്റന്റ് കാണിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. ഈയൊരു സാഹചര്യത്തിൽ അദ്ദേഹത്തിന് ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് ഒരു ചെറിയ വിശ്രമം അനിവാര്യം. അതിനാൽ നാലാം ടി20യിൽ താരത്തെ പുറത്തിരുത്തുന്നതാവും ഇന്ത്യയ്ക്കും നല്ലത്.
പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന താരമാണ് വലംകൈയ്യൻ പേസറായ മുകേഷ് കുമാർ. മൂന്ന് കളികളിൽ നിന്ന് രണ്ടുവിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മോശമല്ലാതെ ഈ കളികളിൽ പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് ടേക്കിങ് ബോളറായി മാറാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പലപ്പോളും റൺ നിയന്ത്രിച്ച് പന്തെറിയുന്നത് മാത്രമായി മുകേഷിന്റെ ബോളിങ് ഒതുങ്ങിപ്പോകുന്നു. ടി20യിൽ വിക്കറ്റ് വീഴ്ത്തുന്ന പേസർമാർക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതിനാൽ അടുത്ത കളിയിൽ ഉമ്രാൻ മാലിക്കിനെയോ, ആവേശ് ഖാനെയോ ഇന്ത്യ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരണം.
നിലവിൽ 1-2 ന് പിന്നിൽ നിൽക്കുന്നതിനാൽ അടുത്ത രണ്ടുകളികളിലും ജയിച്ചാലേ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാവൂ. എന്നാൽ ടി20യിൽ കരുത്തരായ വിൻഡീസിനെതിരെ അതൊട്ടും എളുപ്പമാകില്ല. അമേരിക്കയിലെ ഫ്ലോറിഡയാണ് അവസാന രണ്ട് മത്സരങ്ങൾക്കും വേദിയാവുക. ബാറ്റിങ് അനുകൂല വിക്കറ്റുകളാവും ഈ പോരാട്ടങ്ങൾക്കായി തയ്യാറാക്കുകയെന്നാണ് സൂചന. ശനിയും ഞായറുമാണ് ഈ മത്സരങ്ങൾ. ഈ മത്സരങ്ങളിൽ ജയം നേടാനായാൽ വിൻഡീസ് പര്യടനത്തിൽ സമ്പൂർണ വിജയം ഇന്ത്യയ്ക്ക് സ്വന്തമാകും. നേരത്തെ ടെസ്റ്റ് പരമ്പരയിലും, ഏകദിന പരമ്പരയിലും ഇന്ത്യ വിജയം നേടിയിരുന്നു.