ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.