Entertainment
‘അറിവ് പകർന്നു തന്ന ആളാണ്, എന്നേക്കാൾ ഒരുപടി മുൻപിലാണ്’! അവർ ഇഷ്ടം പോലെ ചെയ്യട്ടെ; യുവസംവിധായകരെക്കുറിച്ച് മമ്മൂക്ക!
മലയാള സിനിമയിൽ എന്നും യുവനിരയ്‌ക്കൊപ്പം നിൽക്കുന്നയാൾ എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ അറിയപ്പെടാറുള്ളത്. നിരവധി യുവപ്രതിഭകൾക്ക് വളർന്നുവരാനുള്ള സാഹചര്യം അദ്ദേഹം ഒരുക്കി കൊടുക്കാറുണ്ട് എന്നതും സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. നിരവധി യുവസംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും അദ്ദേഹം അദ്ദേഹത്തിന്റെ സിനിമയിലൂടെ സംവിധാന രംഗത്തേക്ക് ആദ്യ ചുവടുവയ്പ്പ് നടത്തുവാൻ അവസരം നൽകിയിട്ടുണ്ട്. അത്തരത്തിൽ മമ്മൂക്ക ചെയ്ത ചില സിനിമകൾ ഹിറ്റുകൾ സമ്മാനിച്ചിട്ടുമുണ്ട്. ഈ അടുത്തിടെ ഒരു അഭിമുഖത്തിനിടയിൽ മമ്മൂക്ക യുവസംവിധായകരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
“ഞാൻ ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ, അതൊരു പുതിയ ആളാണെന്നു നമുക്ക് തോന്നിയാൽ പോലും അയാളോടൊപ്പം ഞാൻ ആ സിനിമ ചെയ്യാം എന്ന് സമ്മതിക്കുന്നതിനു പിന്നിൽ ഒരു കാരണം ഉണ്ടാവും. അയാൾ എന്നോട് മറ്റുള്ളവർ പറയാത്ത എന്തോ ഒരു പുതിയ കാര്യം പറഞ്ഞു എന്നാണ് അതിന്റെ അർഥം. എനിക്ക് അയാൾ പറഞ്ഞു തന്നത് ഉറപ്പായും ഒരു പുതിയ അറിവ് ആയിരിക്കും. അങ്ങിനെ എനിക്ക് പുതിയ ഒരു അറിവ് പകർന്നു തരുന്ന ഒരാൾ എന്ന് പറയുമ്പോൾ തീർച്ചയായും അയാൾ എന്നേക്കാൾ ഒരുപടി മുൻപിലാണ് എന്ന ധാരണ എനിക്കുണ്ട്. ആ ധാരണയിൽ തന്നെയാണ് ഞാൻ മുന്നോട്ടുപോകുന്നതും. അങ്ങിനെ ഉള്ളവരോട് ഞാൻ വഴക്ക് ഉണ്ടാക്കാനോ, ബഹളം വയ്ക്കാനോ അങ്ങോട്ട് വയ്ക്ക് ഇങ്ങോട്ട് വയ്ക്ക് എന്നൊക്കെ പറയാൻ പോകുന്നതോ ആണോ ശരി. അങ്ങിനെയൊക്കെ ഞാൻ സംസാരിക്കാൻ പോയാൽ കാര്യങ്ങൾ പാളിപ്പോകും. അവർ കാര്യങ്ങൾ ചെയ്യട്ടെ” – മമ്മൂട്ടി പറയുന്നു.
നിരവധി ആരാധകരാണ് മമ്മൂക്കയുടെ ഈ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്.”എത്ര വ്യക്തമായ മറുപടി ഇദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടാണ് ഇപ്പോളും സിനിമാ ഫീൽഡിൽ മെഗാസ്റ്റാർ എന്ന രീതിയിൽ സത്യമായി നിലനിൽക്കുന്നതിനു കാരണം, ഒരു താരജാഡകളും ഇല്ലാതെ അദ്ദേഹം പറഞ്ഞ മറുപടിയിലുണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വം, ഇങ്ങിനെ യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ മലയാള സിനിമയിൽ മമ്മൂക്ക മാത്രമേയുള്ളു” എന്നിങ്ങിനെ പോകുന്നു ആരാധകരുടെ അഭിപ്രായങ്ങൾ. മമ്മൂട്ടിയെ നായകനാക്കി യുവസംവിധായകൻ റോബി വര്‍ഗ്ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററിലെത്തിയത് അടുത്തിടെയാണ്. ഛായാഗ്രാഹകൻ ആയ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കണ്ണൂർ സ്‌ക്വഡ്. റോബിയുടെ സഹോദരനും നടനുമായ റോണി ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൻ ഹൈപ്പോ പ്രൊമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ തന്നെ കേവലം മൗത്ത് പബ്ലിസിറ്റി കൊണ്ടുമാത്രം വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂർ സ്ക്വാഡ്’. ഒരു യുവ സംവിധായകൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഈ വർഷം മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറുമ്പോൾ അതിനു അദ്ദേഹത്തിന് അവസരം നൽകിയ മമ്മൂക്കയെ ഓർത്ത് മലയാളികള്‍ക്കും അഭിമാനമാണ്.
Entertainment
സിനിമ കണ്ട് വിതുമ്പിയ കുട്ടികളെ ആശ്വസിപ്പിച്ച് കാർത്തിക് ആര്യൻ; ‘ചന്തു ചാംപ്യന്’ മികച്ച പ്രതികരണം
കാർത്തിക് ആര്യൻ നായകനായ ചിത്രം ‘ചന്തു ചാമ്പ്യൻ’ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ജൂൺ 14-ന് സിനിമ റിലീസ് ചെയ്തുവെങ്കിലും സിനിമയുടെ പ്രമോഷന്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തിയ സ്കൂൾ കുട്ടികളെ കാണാൻ കാർത്തിക് ആര്യൻ തിയേറ്റിൽ എത്തിയിരുന്നു. മുംബൈയിൽ കുട്ടികൾക്കായി മാത്രമുള്ള പ്രത്യേക പ്രദർശനമാണ് സംഘടിപ്പിച്ചത്.
സിനിമ കണ്ട് തേങ്ങി കരഞ്ഞ കുട്ടികളെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. കാർത്തിക് ആര്യനെ കണ്ടപ്പോൾ കരയാൻ തുടങ്ങിയ കുട്ടികളെ താരം തമാശകൾ പറഞ്ഞ് ചിരിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. കാർത്തിക്കിന്റെ ഈ വർഷത്തെ ആദ്യ ചിത്രമാണ് ചന്തു ചാംപ്യൻ. പ്രമുഖ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രം ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ആദ്യ പാരാലിമ്പിക് ചാമ്പ്യൻ മുരളികാന്ത് പേട്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര ചിത്രമാണ്.
ചന്തു ചാമ്പ്യൻ, തീർച്ചയായും നിങ്ങൾ മിസ് ചെയ്യാന്‍ പാടില്ലാത്ത സിനിമയാണ് എന്നാണ് തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് കുറിച്ചത്. സിനിമ ശരിക്കും ആസ്വദിച്ചുവെന്നും ഒരു സ്‌പോർട്‌സ് സിനിമ എന്നതിനേക്കാൾ മേലയാണ് ചിത്രമെന്നും ചിരിക്കുകയും കരയുകയും അഭിമാനം തോന്നുകയുമൊക്കെ ചെയ്തുവെന്നും കപിൽ ദേവ് കുറിച്ചു.
ഇന്ത്യൻ ആർമിയിൽ ബോക്‌സറായും പിന്നീട് ഇന്ത്യയിൽ പാരാലിമ്പ്യൻ നീന്തൽ താരമായും മുരളികാന്ത് നടത്തിയ യാത്രയുടെ പോരാട്ടങ്ങൾ ഈ സിനിമയിലൂടെ കാണിക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാല നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് റാസ്, ഭുവൻ അറോറ, യശ്പാൽ ശർമ്മ, രാജ്പാൽ യാദവ്, അനിരുദ്ധ് ദവെ, ശ്രേയസ് തൽപാഡെ, സൊനാലി കുൽക്കർണി തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്.
Entertainment
തലൈവരുടെ ‘വേട്ടയ്യൻ’ തിരക്കുകൾ; ‘കൂലി’ തുടങ്ങാൻ അടുത്ത മാസമാകും, റിപ്പോർട്ട്
ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയുടെ തുടങ്ങുമെന്നായിരുന്നു നേരത്തെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ ഷൂട്ടിങ് വൈകുമെന്നാണ് ഇപ്പോൾ വരുന്ന വാർത്ത.
രജനികാന്ത് ഇപ്പോൾ വേട്ടയ്യൻ എന്ന സിനിമയുടെ ഡബ്ബിങ് വർക്കുകളിലാണ്. ഇത് പൂർത്തിയായ ശേഷം മാത്രമേ പുതിയ സിനിമയുടെ വർക്കുകൾ ആരംഭിക്കൂ എന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഈ സമയം കൊണ്ട് ലോകേഷും സംഘവും പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കുമെന്നാണ് സൂചന.
സത്യരാജ്, ശോഭന, ശ്രുതിഹാസൻ തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Entertainment
‘ആരണ്യക’ത്തിലെ അമ്മിണിയെ ഓർമ്മയുണ്ടോ?; മലയാള സിനിമയിലേക്ക് നടി സലീമ വീണ്ടും
1985-ൽ ‘ഞാൻ പിറന്ന നാട്ടിൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പരിചയപ്പെട്ട 13കാരി സലീമയെ വിന്റേജ് മോളിവുഡ് സിനിമ പ്രേമികൾ മറക്കാനിടയില്ല. ആദ്യ സിനിമയേക്കാൾ ഒരുപക്ഷേ സലീമയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്. എം ടി എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീതും മോനിഷയും കഴിഞ്ഞാൽ തുല്യ സ്ക്രീൻ പ്രസൻസിൽ തന്നെ സലീമ ഇടം നേടിയിരുന്നു. ശേഷം 1988-ൽ പുറത്തിറങ്ങിയ ‘ആരണ്യക’ത്തിലെ അമ്മിണിയെ മലയാളികൾ ചേർത്തു പിടിച്ചു.
നല്ല സിനിമകൾക്കായി തന്നെ വിളിച്ചാൽ ഉറപ്പായും മലയാള സിനിമയിലേക്ക് തിരികെ വരുമെന്ന് പറഞ്ഞിരുന്ന സലീമ 1989-ൽ പുറത്തിറങ്ങിയ മഹായാനം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വലിയൊരിടവേള കഴിഞ്ഞ് തിരികെയെത്തുകയാണ്. ‘കോട്ടയം കുഞ്ഞച്ചൻ’, ‘കിഴക്കൻ പത്രോസ്’, ‘പ്രായിക്കര പാപ്പാൻ’, ‘കന്യാകുമാരി എക്സ്പ്രസ്സ്’, ‘ഉപ്പുകണ്ടം ബ്രദേഴ്സ്’, ‘മാന്യന്മാർ’, ‘സ്റ്റാൻലിൻ ശിവദാസ്’, ‘പാളയം’ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്ന ഡിഎൻഎ എന്ന ചിത്രത്തിലെ പാട്ടിയായാണ് സലീമ മോളിവുഡിന്റെ ഭാഗമാകുന്നത്.
കണ്ടാൽ തനി മലയാളിത്തമുള്ള സലീമ ആന്ധ്രാ സ്വദേശിയാണ്. യഥാർത്ഥ പേര് കലീശ്വരി ദേവി. സിനിമയുടെ തുടക്കകാലത്ത് വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസിൽ സലീമ അമ്മിണിയായി തന്നെ ജീവിക്കുകയാണ്. സലീമയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
