Gulf
ദുബായ് ഡ്രൈവിങ് ലൈസന്‍സ് 10 മിനിറ്റിനുള്ളില്‍ പുതുക്കാം, വീട്ടിലിരുന്നുതന്നെ. മുഴുവന്‍ വിവരങ്ങളും അറിയാം
ദുബായ്: ദുബായ് ഡ്രൈവിങ് ലൈസന്‍സ് ഇപ്പോള്‍ 10 മിനിറ്റിനുള്ളില്‍ പുതുക്കാനാവും. നേത്ര പരിശോധന ഒഴികെയുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതിനാല്‍ ഓഫിസുകള്‍ കയറിയിറങ്ങാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് ലൈസന്‍സ് പുതുക്കാവുന്നതാണ്.
നേത്ര പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത ഒപ്റ്റിഷ്യന്‍ ഷോപ്പ് സന്ദര്‍ശിക്കുകയാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള ആദ്യനടപടിക്രമം. പഴയ നേത്ര പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) രജിസ്റ്റര്‍ ചെയ്ത ഒപ്റ്റിക്കല്‍ സ്റ്റോറിലെത്തി പരിശോധന നടത്താം.
യുഎഇ ഡ്രൈവിങ് ലൈസന്‍സ്, എമിറേറ്റ്‌സ് ഐഡി എന്നിവയുടെ അസ്സല്‍ രേഖ ഈ സമയത്ത് നല്‍കണം. ഒറിജിനല്‍ കൈവശമില്ലെങ്കില്‍, ഈ രണ്ട് ഡോക്യുമെന്റുകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ ചില ഷോപ്പുകളില്‍ സ്വീകാര്യമാണ്. സേവനത്തെ അടിസ്ഥാനമാക്കി ഏകദേശം 140 ദിര്‍ഹം മുതല്‍ 180 ദിര്‍ഹം വരെയാണ് നേത്രപരിശോധനാ സര്‍ട്ടിഫിക്കറ്റിനുള്ള ചെലവ്.
നേത്ര പരിശോധനാ വിവരങ്ങള്‍ ഉടന്‍ തന്നെ ഒപ്റ്റിക്കല്‍ സ്‌പെഷ്യലിസ്റ്റ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പുതുക്കിനല്‍കും. അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍, ലൈസന്‍സ് പുതുക്കാന്‍ അറിയിച്ചുകൊണ്ടുള്ള ഒരു എസ്എംഎസ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ഫോണ്‍ നമ്പറില്‍ ലഭിക്കും.
ഇതിനു ശേഷം പുതുക്കലിനായി അപേക്ഷിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. ആര്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ഒരു വഴി. ആപ്പിള്‍, ആന്‍ഡ്രോയ്ഡ്, ഹുവായ് ഉപകരണങ്ങള്‍ക്കായി ലഭ്യമായ ‘ആര്‍ടിഎ ദുബായ്’ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാം. ആര്‍ടിഎ ഉപഭോക്തൃ സേവന കേന്ദ്രം സന്ദര്‍ശിച്ചോ ടൈപ്പിങ് സെന്ററുകളിലെത്തിയോ അപേക്ഷ നല്‍കാവുന്നതാണ്.
ആര്‍ടിഎ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുകയാണെങ്കില്‍, സ്‌ക്രീനിന്റെ മുകളിലെ മെനുവില്‍ സൂചിപ്പിച്ചിരിക്കുന്ന ‘ഡ്രൈവര്‍ ആന്റ് കാര്‍ ഓണര്‍’ ക്ലിക്ക് ചെയ്യുക. അടുത്തതായി, ലൈസന്‍സ് ടാബിന് കീഴിലെ ‘അപ്ലൈ ഫോര്‍ റിന്യൂയിങ് എ ഡ്രൈവിങ് ലൈസന്‍സ്’ തിരഞ്ഞെടുക്കുക. അപ്പോള്‍ നിങ്ങളുടെ ട്രാഫിക് ഫയലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കാണാനാവും. എമിറേറ്റ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ്, ട്രാഫിക് കോഡ്, ആര്‍ടിഎ അക്കൗണ്ട് എന്നിവയാണിവ. പ്രമാണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയാല്‍ നിങ്ങളുടെ ലൈസന്‍സില്‍ എന്തെങ്കിലും ബ്ലാക്ക് പോയിന്റുകള്‍ ഉണ്ടോയെന്നും നിങ്ങളുടെ നേത്ര പരിശോധനയുടെ ഫലങ്ങളെക്കുറിച്ചും ഒരു സംക്ഷിപ്ത വിവരം ലഭ്യമാവും.
തുടര്‍ന്ന് ‘നെക്‌സ്റ്റ്’ ക്ലിക്ക് ചെയ്ത് പുതുക്കിയ ലൈസന്‍സ് ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഡെലിവറി രീതി തിരഞ്ഞെടുക്കണം. കിയോസ്‌ക്, കളക്ഷന്‍, കൊറിയര്‍, ഇ-ഡോക്യുമെന്റ് എന്നിവയിലൊന്നാണ് ക്ലിക്ക് ചെയ്യേണ്ടത്.
ആര്‍ടിഎ ദുബായ് എന്ന ആപ്പ് വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുകയാണെങ്കില്‍ ആദ്യം നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍, പ്രത്യേകിച്ച് യുഎഇ പാസ് അക്കൗണ്ടും ആര്‍ടിഎ അക്കൗണ്ടും സജ്ജീകരിക്കണം. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു മിനിറ്റിനുള്ളില്‍ പുതിയ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഉടന്‍ തന്നെ നിങ്ങളുടെ ഫോണില്‍ ലഭിക്കും. ഇതിന്റെ പകര്‍പ്പ് എടുത്ത് സൂക്ഷിച്ചാല്‍ മതി.
ആര്‍ടിഎ ഉപഭോക്തൃ സേവന കേന്ദ്രമോ കിയോസ്‌കോ സന്ദര്‍ശിച്ചും എളുപ്പത്തില്‍ ലൈസന്‍സ് പുതുക്കാം. ഇവിടെ നിന്ന് ഡ്രൈവിങ് ലൈസന്‍സ് തല്‍ക്ഷണം നേരിട്ട് ലഭിക്കുകയും ചെയ്യും. വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ലൈസന്‍സ് പുതുക്കുമ്പോള്‍ ഫിസിക്കല്‍ കോപ്പി ലഭിക്കാന്‍ കൊറിയര്‍ ചെയ്യേണ്ടിവരും. ഇതിനുള്ള സേവന നിരക്കുകള്‍ നല്‍കണം. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനു മുമ്പ് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പിഴയുണ്ടെങ്കില്‍ അവ അടച്ചുതീര്‍ക്കേണ്ടതുണ്ട്.
Gulf
യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Gulf
ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D
Gulf
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
