Connect with us

Bahrain

റമദാന്‍ മാസത്തില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക്; വാര്‍ത്ത നിഷേധിച്ച് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം

Published

on

മനാമ: വരുന്ന റമദാന്‍ മാസത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുമെന്ന രീതിയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിശുദ്ധ മാസത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദൂര പഠന രീതിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രാലയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മുന്‍ നിശ്ചയ പ്രകാരം നേരിട്ടുള്ള ക്ലാസ്സുകള്‍ നിലവിലെ രീതിയില്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. റമദാനില്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് രീതി മാറുന്നതുമായി ബന്ധപ്പെട്ട് ഫിനാന്‍സ് ആന്റ് എക്കണോമിക്‌സ് അഫയേഴ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ രിഫാഈ മുന്നോട്ടുവച്ച ശുപാര്‍ശ ബഹ്‌റൈന്‍ പ്രതിനിധി കൗണ്‍സില്‍ അംഗീകരിച്ചുവെന്ന രീതിയിലായിരുന്നു നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചത്. റമദാന്‍ മാസത്തില്‍ പഠനം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുന്നതിലൂടെ വ്രതാനുഷ്ഠാന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസം പകരാന്‍ സാധിക്കും എന്നു മാത്രമല്ല, സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കുറയുന്നതോടെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ പരിഹരിക്കാന്‍ കഴിയുമെന്നും മുഹമ്മദ് അല്‍ രിഫാഈ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സമഗ്രമായ ഓണ്‍ലൈന്‍ പഠന രീതി ഇതിനകം ആവിഷ്‌ക്കരിച്ചു കഴിഞ്ഞ ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസത്തില്‍ റിമോട്ട് പഠന രീതിയിലേക്ക് മാറുന്നതില്‍ വലിയ പ്രയാസമുണ്ടാവില്ലെന്നും മികച്ച വിദ്യാഭ്യാസ അനുഭവം ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റിമോട്ട് രീതിയിലേക്ക് പഠനം മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സ്‌കൂളുമായും പഠന രീതികളുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അവ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫോണ്‍വഴിയോ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അല്ലാതെ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. അവയുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 20 വരെ ബഹ്‌റൈനില്‍ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ മാസമായിരിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2020 മുതല്‍ സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ രീതിയിലായിരുന്നു രാജ്യത്ത് നടന്നു വന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ ഓണ്‍ലാന്‍ ക്ലാസ്സുകള്‍ തുടര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റിനു ശേഷമാണ് ഓണ്‍ലൈന്‍ പഠനം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ നേരിട്ടുള്ള ക്ലാസ്സുകളിലേക്ക് തിരികെ എത്തിയത്. ഇതിനിടയിലാണ് റമദാനില്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് പഠനം മാറുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Bahrain

ഖത്തര്‍- ബഹ്‌റൈന്‍ ‘സൗഹൃദ പാലം’ ചര്‍ച്ചകള്‍ വീണ്ടും സജീവം; യാത്രാ സമയം അഞ്ചില്‍ നിന്ന് അര മണിക്കൂറായി കുറയും

Published

on

By

ദോഹ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ഫ്രന്റ്ഷിപ്പ് ബ്രിഡ്ജിന് 34 കിലോമീറ്ററാണ് ദൂരം. തൊട്ടടുത്ത് നില്‍ക്കുന്ന രാജ്യങ്ങളാണെങ്കിലും ഖത്തറിന് ബഹ്റൈനിലേക്ക് നേരിട്ട് കര അതിര്‍ത്തി ഇല്ല. അതുകൊണ്ടു തന്നെ ഖത്തറില്‍ നിന്ന് ഒരാള്‍ക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഖത്തര്‍ അതിര്‍ത്തിയായ അബൂസംറ ക്രോസിംഗ് വഴി റോഡ് മാര്‍ഗം ആദ്യം സൗദി അറേബ്യയിലേക്ക് പ്രവേശിക്കണം. അതിനുശേഷം സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിംഗ് ഫഹദ് കോസ്വേയിലൂടെ വേണം ബഹ്റൈനില്‍ എത്തിച്ചേരാന്‍. ഇതിന് ഏകദേശം അഞ്ചു മണിക്കൂറെങ്കിലും വേണ്ടിവരും.

എന്നാല്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ 34 കിലോമീറ്റര്‍ പാലം യാഥാര്‍ഥ്യമാവുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ സമയം അഞ്ചു മണിക്കൂറില്‍ നിന്ന് വെറും 30 മിനുട്ടായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാവും. അതോടൊപ്പം ഇരു രാജ്യങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കും നിക്ഷേപകരുടെ താല്‍പര്യവും വലിയ തോതില്‍ വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതുവഴി ഇരു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ മൊത്തത്തിലുള്ള യാത്ര സുഗമമാക്കുന്നതിനും ഇത് ഉപകരിക്കും.

2006ലായിരുന്നു ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആദ്യമായി നടന്നത്. ഇതുമായി ബന്ധപ്പെട്ട് അന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണ ധാരണയും ഉണ്ടാക്കിയിരുന്നു. 2008ല്‍ പാലം നിര്‍മാണം വേഗത്തിലും സുഗമമായും നടപ്പിലാക്കുന്നതിനായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ബഹ്‌റൈന്‍- ഖത്തര്‍ ബ്രിഡ്ജ് ഫൗണ്ടേഷന് രൂപം നല്‍കുകയും ചെയ്തിരുന്നു. അതിനു പുറമെ, നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നതിനായി ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യവും രൂപീകരിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ വിന്‍സി, ജര്‍മന്‍ കമ്പനിയായ ഹോട്ടീഫ്, ഗ്രീക്ക് കമ്പനിയായ യുനൈറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നതായിരുന്നു കണ്‍സോര്‍ഷ്യം.

2008ല്‍ പാലം നിര്‍മാണത്തിന് 230 കോടി ഡോളറാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തടസ്സപ്പെടുകയായിരുന്നു. നിലവില്‍ ചുരുങ്ങിയത് 307 കോടി ഡോളര്‍ ചെലവാണ് കണക്കാക്കപ്പെടുന്നത്. പാലം നിര്‍മിക്കപ്പെടുന്നതോടെ പ്രതിദിനം 4000 വാഹനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുമെന്നാണ് കണക്കുകള്‍. അടുത്ത വര്‍ഷം അത് 5000 ആയും 2050ഓടെ വാഹനങ്ങളുടെ എണ്ണം 12,000ഉം ആയി ഉയരുമെന്നും നിരീക്ഷിക്കപ്പെടുന്നു.

 

Continue Reading

Bahrain

ബഹ്‌റൈന്‍ നിശാക്ലബ്ബില്‍ രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മില്‍ അടിപിടി; ചെറുവിരല്‍ കടിച്ചു തുപ്പി

Published

on

By

മനാമ: ബഹ്‌റൈനിലെ നിശാക്ലബ്ബില്‍ വച്ച് രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മറ്റൊരാളുടെ ചെറുവിരല്‍ കടിച്ചുമുറിച്ചതായി കേസ്. രണ്ട് പേരും അറബ് രാജ്യത്ത് നിന്നുള്ളവരാണ്. കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.

എന്നാല്‍ ആരോപണം നിഷേധിച്ച യുവതി, ഇരുവരും തമ്മില്‍ വഴക്കുണ്ടായി എന്നത് ശരിയാണെന്നും എന്നാല്‍ കൈവരില്‍ കടിച്ചു മുറിച്ചിട്ടില്ലെന്നുമാണ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഏപ്രില്‍ 24ന് പുലര്‍ച്ചെയുണ്ടായ സംഭവത്തിന്റെ തെളിവുകളും ആശുപത്രി രേഖകളു ഉള്‍പ്പെടെ പരാതിക്കാരിയായ യുവതി കോടതിയില്‍ സമര്‍പ്പിച്ചു. അവര്‍ സമര്‍പ്പിച്ച ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതി ചെറുവിരല്‍ കടിച്ചുമുറിച്ചത് കാരണം തനിക്ക് രണ്ട് ശതമാനം സ്ഥിരം അംഗപരിമിതി സംഭവിച്ചതായി ചൂണ്ടിക്കാട്ടി.

നിശാക്ലബ്ബില്‍ വച്ചുണ്ടായ ചെറിയ വാക്കു തര്‍ക്കം അടിപിടിയിലും അക്രമത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ചുള്ള പോലിസ് റിപ്പോര്‍ട്ട്. വാക്കേറ്റത്തിനിടെ പ്രതിയായ യുവതി പരാതിക്കാരിയുടെ മുടിപിടിച്ചുവലിക്കുകയും മുഖത്ത് മാന്തുകയും ചെയ്യുകയായിരുന്നു. അവര്‍ തിരിച്ചും മുഖത്ത് മാന്തി. ഇരുവരെയും പിടിച്ചു മാറ്റാന്‍ സുഹൃത്തായ മറ്റൊരു യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നുണ്ടായ പിടിവലിക്കിടെ പെട്ടെന്ന് കൈയില്‍ പിടിച്ച് വിരല്‍ കടിച്ചു മുറിച്ച് തുപ്പുകയായിരുന്നു. വിഭ്രാന്തി ബാധിച്ച വ്യക്തിയെ പോലെയായിരുന്നു ആ സമയത്ത് യുവതി പെരുമാറിയത്. തറയില്‍ തന്റെ വിരലിന്റെ ഒരു ഭാഗം തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ കിടക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ 28കാരി ശ്രമിച്ചെങ്കിലും താന്‍ നിലവിളിച്ച് ആളെ കൂട്ടുകയും പോലിസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഉടന്‍തന്നെ വിരലിന്റെ കഷ്ണവുമായി ആശുപത്രിയിലെത്തുകയും അത് തുന്നിച്ചേര്‍ക്കുകയുമായിരുന്നു. ഇതിന് തെളിവായി ആശുപത്രി ചികിത്സയുടെ രേഖകളും അവര്‍ കോടതിയില്‍ ഹാജരാക്കി. കോടതി വിസ്തരിച്ച ഹോട്ടല്‍ മാനേജറും ഇരുവരും തമ്മില്‍ അടിപിടിയും ബഹളവും ഉണ്ടായ കാര്യം അറിയിച്ചു. അറബ് യുവതികളിലൊരാള്‍ മുറിഞ്ഞ വിരലിന്റെ കഷ്ണവുമായി റിസെപ്ഷന്‍ ഏരിയയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പ്രതിയായ യുവതി ഹോട്ടലില്‍ സ്ഥിരം വരുന്നയാളാണെന്നും ഇതിനു മുമ്പ് മറ്റൊരാളുടെ ചെവി കടിച്ചുമുറിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും മാനേജര്‍ മൊഴി നല്‍കി. സംഭവത്തിന്റെ വീഡിയോ ക്ലിപ്പും മാനേജര്‍ കോടതിക്ക് കൈമാറി.

സംഭവ സമയത്ത് യുവതികള്‍ ഹോട്ടലിന്റെ റെസ്റ്റ് റൂമിലേക്ക് പ്രവേശിക്കുന്നതിന്റെ സുരക്ഷാ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി കോടതിയില്‍ നല്‍കി. ഇവരെ കുറിച്ചുള്ള ക്രിമിനല്‍ റെക്കോഡുകള്‍ പരിശോധിച്ചതില്‍ നിന്ന് നേരത്തേ മറ്റൊരാളെ കടിച്ചതായി യുവതിക്കെതിരേ പരാതിയുണ്ടായിരുന്നതായും വ്യക്തമായി. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരും. കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം വന്‍ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Bahrain

പിടികൂടിയത് മൂന്ന് കിലോ ലഹരിമരുന്ന്, വില ലക്ഷങ്ങള്‍; ബഹ്റൈനില്‍ ഒരു സ്ത്രീയടക്കം അറസ്റ്റിൽ

Published

on

By

മനാമ: ബഹ്റൈനില്‍ ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്ന് പിടികൂടി. 34,000 ദിനാർ വിലവരുന്ന മൂന്ന് കിലോ മയക്കുമരുന്നുമായി ഏതാനും പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

മയക്കുമരുന്നുമായി ഏതാനും പേർ പിടിയിലായതായി ആന്‍റി ഡ്രഗ് ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ കേസുകളിലായാണ് പ്രതികൾ പിടിയിലായാത്. ഇവരിൽ നിന്നും മൂന്നുകിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര മാർക്കറ്റിൽ 34,000 ദിനാറോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കളെ കണ്ടെത്തി ഇവ വിൽപന നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.