Connect with us

Gulf

അനധികൃത ഖുര്‍ആന്‍ പഠനത്തിന് യുഎഇയില്‍ വിലക്ക്; നിയമം ലംഘിച്ചാല്‍ തടവും അര ലക്ഷം ദിര്‍ഹം പിഴയും

Published

on

അബൂദാബി: അനധികൃത ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നുള്ള നിയമപരമായ ലൈസന്‍സില്ലാത്ത ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്, സകാത്ത് അറിയിച്ചു. ലൈസന്‍സില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നിയന്ത്രണവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സില്‍നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെ ഏതെങ്കിലും ഖുര്‍ആന്‍ പഠന കേന്ദ്രം സ്ഥാപിക്കാനും അതിന് നേതൃത്വം നല്‍കാനും ഖുര്‍ആന്‍ പഠിപ്പിക്കാനും പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അനധികൃത പഠനകേന്ദ്രങ്ങള്‍ അപകടം ചെയ്യും

ഖുറാന്‍ അധ്യാപന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ലൈസന്‍സില്ലാത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്ന അപകടങ്ങളെ കുറിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്, സകാത്ത് യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. പുതു തലമുറയെ സംരക്ഷിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന മതവിദ്യാഭ്യാസം കൃത്യതയുള്ളതും ശരിയുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഖുർആന്‍ അധ്യാപന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി വ്യക്തികള്‍ യോഗ്യതയില്ലാത്തവരും ആവശ്യത്തിന് മത വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരുമാണ്. ഇത് തെറ്റായ അധ്യാപനത്തിലേക്കും വിശുദ്ധ ഗ്രന്ഥത്തിന്റെ തെറ്റായ വ്യാഖ്യാനത്തിലേക്കും ഇസ്ലാമിക അധ്യാപനങ്ങളെയും തത്വങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകളിലേക്കും നയിച്ചേക്കാന്‍ ഇടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ശിക്ഷ തടവും അര ലക്ഷം ദിര്‍ഹം പിഴയും​

ലൈസന്‍സില്ലാത്ത നിരവധി ആളുകള്‍ ഖുര്‍ആന്‍ ക്ലാസുകളെ കുറിച്ചുള്ള പ്രൊമോഷണല്‍ പരസ്യങ്ങളുമായി ആളുകളെ ആകര്‍ഷിക്കുന്നത് വര്‍ധിച്ചുവരുന്നതായും ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതോ സംശയാസ്പദമോ ആയ ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും അവയുടെ വ്യാപനം തടയാന്‍ സഹായിക്കുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ അറിയിച്ചു. യുഎഇ നിയമം അനുസരിച്ച്, ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഏതൊരാള്‍ക്കും രണ്ട് മാസത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹം പിഴയും അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഒന്ന് ശിക്ഷയായി ലഭിക്കും.

ആര്‍ക്കൊക്കെ ഖുര്‍ആന്‍ പഠിപ്പിക്കാം?​

21 വയസ്സില്‍ കുറയാത്തവരും നല്ല പെരുമാറ്റമുള്ളവരും ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടാത്തവരും ആയ ആളുകള്‍ക്ക് മാത്രമേ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനുള്ള ലൈസന്‍സിന് അര്‍ഹതയുള്ളൂ. തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതിനുള്ള ആരോഗ്യ ക്ഷമത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മതപഠന കേന്ദ്രം കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക അനുഭവം, മതാധ്യാപനത്തിനുള്ള ഉചിതമായ യോഗ്യതകള്‍ എന്നിവയും ഉണ്ടായിരിക്കണം. അവര്‍ ടെസ്റ്റിലും വ്യക്തിഗത അഭിമുഖത്തിലും വിജയിച്ചവരും അധികാരികളില്‍ നിന്നുള്ള അംഗീകാരം ഉള്ളവരുമായിരിക്കണം.

പഠനകേന്ദ്രത്തിന് വേണ്ട നിബന്ധനകള്‍​

ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനായി ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് ഏതാനും വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിയമം അനുസരിച്ചുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം എന്നതാണ് ഇവയില്‍ പ്രധാനം. കേന്ദ്രം നടത്തുന്നതിനുള്ള കെട്ടിടം നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതും സൗകര്യങ്ങള്‍ ഉള്ളതുമായിരിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്സ് മുറികള്‍ ഉണ്ടായിരിക്കണം. പ്രായോഗിക പരിശീലനം നല്‍കുന്നതിനുള്ള ഹാളുകളും സ്ഥലങ്ങളും കേന്ദ്രത്തില്‍ ഉണ്ടായിരിക്കണം. ഇത്തരമൊരു കേന്ദ്രത്തില്‍ നിയമപ്രകാരം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.