ഹജ് കർമത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി ഒത്തുകൂടിയ തീർഥാടകർ കാരുണ്യത്തിന്റെ മലയെന്ന് അറിയപ്പെടുന്ന ജബലുറഹ്മയിൽ.
മിനാ (സൗദി) ∙ കടുത്തചൂടിലും അറഫയിലെ കാരുണ്യത്തിന്റെ മലയിൽ നനവായിരുന്നു; 20 ലക്ഷത്തോളം ഹജ് തീർഥാടകരുടെ ഹൃദയങ്ങളിൽ നിന്ന് ഒഴുകിയ പ്രാർഥനകളുടെ, പശ്ചാത്താപത്തിന്റെ നനവ്. ഓരോ പ്രാർഥനയും കണ്ണീരും അറഫ ഏറ്റുവാങ്ങി; പകരം തീർഥാടകർക്ക് ഹജ്ജിന്റെ വിശുദ്ധി സമ്മാനിച്ചു.
ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫ സംഗമം സമത്വത്തിന്റെ തുടിക്കുന്ന സന്ദേശം കൂടിയായി. 150 രാജ്യങ്ങളിൽ നിന്നുള്ളവർ ലളിതമായ വെളുത്തവസ്ത്രത്തിൽ ദൈവത്തിനു മുന്നിൽ ഹൃദയം തുറക്കുന്ന കാഴ്ച. ജബലുറഹ്മയിൽ (കാരുണ്യത്തിന്റെ മല) ഇരുന്ന് അവർ തെറ്റുകൾ ഏറ്റുപറഞ്ഞു, ആവർത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. അറഫ, പശ്ചാത്താപത്തിന്റെ ആൾക്കടലായി.
ജീവിതത്തിലെ സകലഭാരവും ഇറക്കിവച്ച്, പുതിയ മനുഷ്യരായി തീർഥാടകർ സന്ധ്യയോടെ അറഫയോടു വിടചൊല്ലി. തുടർന്ന് 6 കിലോമീറ്റർ അകലെ മുസ്ദലിഫയിൽ വഴിയോരത്ത് പായവിരിച്ച് അൽപം ഉറക്കം. സാത്താന്റെ പ്രതീകമായ ജംറയിൽ എറിയാനുള്ള ചെറുകൽമണികൾ ഇവിടെനിന്നു ശേഖരിച്ച് പുലർച്ചയോടെ മിനായിലേക്കു നീങ്ങും.