കരിപ്പുരില്‍നിന്നുള്ള വിമാനത്തിന് വ്യാജബോംബ് ഭീഷണി സന്ദേശമയച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുര്‍ പോലീസിന്റെ പിടിയിലായത്. കരിപ്പുര്‍- അബുദാബി വിമാനത്തിനായിരുന്നു വ്യാജ ബോംബ് ഭീഷണി.എയര്‍ അറേബ്യ വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു സന്ദേശം. കോഴിക്കോട് വിമാനത്താവളം ഡയറക്ടര്‍ക്കാണ് സന്ദേശം ലഭിച്ചത്. വിമാനത്തില്‍ ഒരു പ്രത്യേക യാത്രക്കാരനുണ്ടെന്നും ഇയാളുമായി പുറപ്പെട്ടാല്‍ ആകാശത്തുവെച്ച് വിമാനം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഇയാളോടൊപ്പം മറ്റ് യാത്രക്കാരും മരിക്കുമെന്നും അതിനാല്‍ യാത്ര റദ്ദാക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞു.
ഏറെക്കാലമായി ദുബായില്‍ ജോലിചെയ്തിരുന്ന ആളാണ് ഇജാസ്. അവിടെനിന്ന് പലരോടും കടം വാങ്ങിയിരുന്നു. തുടർന്ന്, ഉടനെ തിരിച്ചുവരുമെന്ന് പറഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍, തിരിച്ചുപോകാത്തതിനെത്തുടര്‍ന്ന് കടം നല്‍കിയവര്‍ ഇജാസിനെ തിരിച്ചെത്തിക്കാന്‍ വിമാനടിക്കറ്റടക്കം എടുത്തുനൽകി. സന്ദേശമയച്ച അതേ ദിവസമായിരുന്നു ഇയാള്‍ തിരിച്ചുപോകേണ്ടിയിരുന്നത്. മടങ്ങിപ്പോകാൻ താൽപര്യമില്ലാതിരുന്ന ഇയാൾ, ഈ യാത്ര മുടക്കാന്‍ വേണ്ടിയാണ് വ്യാജസന്ദേശമയച്ചതെന്നാണ് പോലീസ് പറയുന്നത്.മാനത്താവള ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തത്. അന്വേഷണത്തില്‍ ഇജാസാണ് പ്രതിയെന്ന് കണ്ടെത്തി. സ്വന്തം മെയില്‍ ഐ.ഡിയില്‍നിന്നുതന്നെയാണ് ഇയാൾ സന്ദേശം അയച്ചത്. മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ ഇജാസിനെ റിമാന്‍ഡുചെയ്തു