മുവൈലയിലെ സ്കൂളിൽ വീണ് എട്ട് വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി റാഷിദ് ഹബീബ് മരിച്ച സംഭവത്തിൽ, രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജീവനക്കാരുടെ അശ്രദ്ധയാണ് മരണത്തിന് കാരണമായതെന്ന് കോടതി വിധിച്ചു. നേരത്തെ കീഴ്ക്കോടതി വെറുതെവിട്ട വിധി റദ്ദാക്കിക്കൊണ്ട് ഷാർജ ഫെഡറൽ അപ്പീൽ കോടതി പ്രതികളായ രണ്ട് ജീവനക്കാരും കുട്ടിയുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം (ഏകദേശം 47 ലക്ഷം ഇന്ത്യൻ രൂപ) ദയാധനമായി നൽകാനും ഓരോരുത്തരും 2,000 ദിർഹം വീതം പിഴയടക്കാനും ഉത്തരവിട്ടു.
സ്കൂൾ ബസ്സിൽ നിന്ന് ക്ലാസ് മുറിയിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്നതിലും നിരീക്ഷിക്കുന്നതിലും ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് കോടതി കണ്ടെത്തി. സംഭവസമയത്ത് റാഷിദിനൊപ്പം ആരുമുണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സിബിഎസ്ഇ സിലബസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന റാഷിദ് 2024 മാർച്ച് 11-ന് റമസാൻ ആദ്യ ദിനം സ്കൂളിലെത്തിയതിന് തൊട്ടുപിന്നാലെ ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് നടന്നുപോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റാഷിദിന്റെ മുഖത്ത് ചതവും കവിളെല്ലിന് പൊട്ടലും തലയോട്ടിക്ക് താഴെ ആന്തരിക രക്തസ്രാവവും തലച്ചോറിന് നീർക്കെട്ടും രക്തസ്രാവവും ഉൾപ്പെടെ ഗുരുതരമായ പരുക്കുകളുണ്ടായിരുന്നതായി ഷാർജ പൊലീസിന്റെ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. സംഭവസമയത്ത് കുട്ടികളോടൊപ്പം സ്കൂൾ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷകർ പരിശോധിച്ച നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. റാഷിദ് വീഴുന്നതിന് തൊട്ടുമുൻപ് മറ്റൊരു കുട്ടി റാഷിദിനെ തല്ലാൻ ശ്രമിച്ചതായും ദൃശ്യങ്ങളിൽ കണ്ടു. എങ്കിലും വീഴ്ചയുടെ കൃത്യമായ നിമിഷം പകർത്തിയേക്കാവുന്ന നിർണായകമായ ഏതാനും സെക്കൻഡുകൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ അസാന്നിധ്യം കടുത്ത അശ്രദ്ധയാണെന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും അപ്പീൽ കോടതി പറഞ്ഞു.