ദുബായ് :അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലേക്ക് എത്തിയ ആയിരക്കണക്കിന് നിയമലംഘകരെ ക്ഷമയോടെ നിയന്ത്രിച്ച ജീവനക്കാരനെ- ദുബായ് ജി ഡി ആർ എഫ് എ ആദരിച്ചു.അൽ അവീർ ഇമിഗ്രേഷൻ ഓഫീസ് പ്രധാന ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സർജന്റെ മുഹമ്മദ് സെയ്ഫ് അൽ മനൂരിയാണ് ഡയറക്ടറേറ്റ് ആദരിച്ചത്.കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വലിയ രീതിയിലുള്ള ജനക്കൂട്ടമാണ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. അവരെ സർജന്റ് മുഹമ്മദ് സെയ്ഫ് സംയമനത്തോടെ കൈകാര്യം ചെയ്യുന്നതും , ഉപയോക്താക്കളുടെ സന്തോഷത്തിനായി പ്രവർത്തിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ഹിസ് എക്സലൻസി ജനറൽ മേജർ ഉബൈദ് മുഹൈർ ബിൻ സുറുർ ഇദ്ദേഹത്തെ ആസ്ഥാനത്തേക്ക് വിളിച്ചാണ് പ്രത്യേകം ആദരിച്ചത്.വിദേശികളുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ആകാംഷയോടെ പ്രവര്‍ത്തിച്ച അദ്ദേഹം ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനും സഹായം നല്‍കാനും സര്‍വീസ് മേഖലയില്‍ ഉജ്ജ്വല സേവനം അനുഷ്ഠിച്ചരുന്നുവെന്നും
അദ്ദേഹത്തിന്റ സേവന മികവുകളെ ആദരിക്കുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
അതിനിടയിൽ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയത്, ഇനിയും നിയമവിധേയമാക്കാത്ത ലംഘകർക്ക് നൽകുന്ന മികച്ച അവസരമാണെന്ന് അധികൃതർ വിശദീകരിച്ചു. രാജ്യത്ത് വിസ ഓവർസ്റ്റേയുള്ളവർ അവസാനത്തേക്ക് കാത്തുനിൽക്കാതെ ഏറ്റവും വേഗത്തിൽ താമസം നിയമവിധേയമാക്കണമെന്ന് ജിഡിആർഎഫ്എ ദുബായ് അഭ്യർത്ഥിച്ചു.
വിസ പുതുക്കാതെ അഞ്ചോ പത്തോ എത്ര വർഷമാണെങ്കിലും യുഎഇയിൽ കഴിഞ്ഞാലും പിഴയേ, മറ്റു ശിക്ഷാ നടപടികളെ ഇല്ലാതെ പുതിയ വിസയിലേക്ക് മാറി സ്റ്റാറ്റസ് ശരിയാകാനും അല്ലെങ്കിൽ അവരുടെ രാജ്യത്തേക്ക് മടങ്ങാനും കഴിയും. ഇങ്ങനെ പോകുന്നവർക്ക് മടങ്ങിവരാൻ ഒരു തടസവുമില്ലെന്ന് ഡയറക്ടറേറ്റ് വീണ്ടും ആവർത്തിച്ചു