അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനാപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖകരമായ ഈ സമയത്ത് തന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. ‘അഹമ്മദാബാദിലെ ദുരന്തം നമ്മെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വാക്കുകള്‍ക്ക് വിവരിക്കാനാകാത്തവിധം ഹൃദയഭേദകമാണിത്. ഈ ദുഃഖകരമായ സമയത്ത് എന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടും ഒപ്പമാണ്. ദുരിതബാധിതരെ സഹായിക്കാനായി രംഗത്തുള്ള മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്’, മോദി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വിവരണാതീതമായ ദുഃഖത്തിന്റെ ഈ മണിക്കൂറില്‍ രാഷ്ട്രം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എക്‌സില്‍ പോസ്റ്റുചെയ്തു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍, അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എസ്.വി.പി.ഐ.എ.) എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളം പ്രവര്‍ത്തനം നിർത്തിയെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ വിമാനങ്ങളും സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായും അധികൃതര്‍ വ്യക്തമാക്കി. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണത്. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 പേരുണ്ടായിരുന്നു. രണ്ട് പൈലറ്റുമാര്‍, പത്ത് കാബിന്‍ ക്രൂ അംഗങ്ങളുമാണുള്ളത്. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരുമാണുള്ളത്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു.