ഇസ്രയേൽ–ഇറാൻ ഏറ്റുമുട്ടൽ ശക്തമായി തുടരുന്നു.
ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 6 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. വടക്കൻ ഇസ്രയേലിലെ ഹൈഫയിൽ കെട്ടിടത്തിൽ മിസൈൽ വീണാണ് 5 പേർ മരിച്ചത്. ടെൽഅവീവിലുണ്ടായ ആക്രമണത്തിൽ 60 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. ആക്രമണം ശക്തമാക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്‌ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം ഇറാൻ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളിൽ അപകട സൈറണുകൾ മുഴങ്ങി.
ഇറാനെതിരെ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതിൽ നിന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു.