അബുദാബി ∙ ഇറാൻ– ഇസ്രയേൽ സംഘർഷത്തെ തുടർന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം.
ഇസ്രയേൽ- ഇറാൻ സംഘർഷം: 6 രാജ്യങ്ങളിലേക്ക് വിമാനസർവീസ് നിർത്തി യുഎഇ കമ്പനികൾ
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദർ, ഇറ്റലി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ, സിറിയ വിദേശകാര്യ മന്ത്രി അസദ് അൽ-ഷിബാനി എന്നിവരുമായാണ് ഷെയ്ഖ് അബ്ദുല്ല സംസാരിച്ചത്.
ഈ ചർച്ചകളിൽ നിലവിലെ സാഹചര്യങ്ങൾ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഷെയ്ഖ് അബ്ദുല്ല പ്രത്യേകം വിലയിരുത്തി. പ്രാദേശികവും രാജ്യാന്തരവുമായ സമാധാനവും സ്ഥിരതയും നിലനിർത്താൻ നയതന്ത്രപരമായ പരിഹാരങ്ങളെയും സംഭാഷണങ്ങളെയും പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭാഷണങ്ങളിൽ അദ്ദേഹം വ്യക്തമാക്കി.