അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരം ഇപ്പോൾ താത്കാലികമായി ഒരു ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു. 20 വർഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനിൽ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്. സന്ദർശനത്തിന് ശേഷം തിരികെ ലണ്ടനിലേയ്ക്ക് സഹോദരനൊപ്പം മടങ്ങവെയാണ് അപകടം ഉണ്ടായത്. എയർ ഇന്ത്യ 171 വിമാനത്തിൽ 11A നമ്പർ സീറ്റായിരുന്നു ഇദ്ദേഹത്തിന്റേത്.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്. ഇതുവരെ 184 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. 158 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. അപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.