ദുബായ്: ഹത്തയുടെ മനോഹാരിത ദൃശ്യങ്ങളിലൂടെ പകർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ദുബായിൽ നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ – ദുബായ്) ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻ്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുമായി (HIPA) സഹകരിച്ച് സംഘടിപ്പിച്ച “ഹത്ത: ത്രൂ ദി ലെൻസ് ഓഫ് ലൈറ്റ്” ഫോട്ടോ, വീഡിയോ മത്സരത്തിലെ വിജയികളെയാണ് ആദരിച്ചത്.
ജനറൽ ഡയറക്ടറേറ്റിൻ്റെ മുഖ്യ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, HIPPA സെക്രട്ടറി ജനറൽ അലി ഖലീഫ ബിൻ താലിത്ത് തുടങ്ങിയവർ പങ്കെടുത്തു.
‘2025: കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി സാംസ്കാരിക വൈവിധ്യവും സാമൂഹിക ഇടപെടലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഹത്തയുടെ പ്രകൃതി സൗന്ദര്യവും എമിറാത്തി സംസ്കാരവും ഒപ്പിയെടുത്ത ശ്രദ്ധേയമായ ചിത്രങ്ങളും വീഡിയോകളും സമർപ്പിച്ചു.
സർഗ്ഗാത്മകത ആഘോഷിക്കുന്നത് സാമൂഹിക ഐഡൻ്റിറ്റിയുടെ അവിഭാജ്യ ഘടകമാണെന്ന് ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. ഫോട്ടോഗ്രഫി അവാർഡിന് നൽകിയ പിന്തുണയ്ക്ക് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ദൃശ്യകലകൾ സമൂഹങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ദേശീയ സ്വത്വത്തിൻ്റെ സൗന്ദര്യപരമായ ഘടകങ്ങളെ ഇത് എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും അവാർഡ് സെക്രട്ടറി ജനറൽ അലി ഖലീഫ ബിൻ താലിത്ത് തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.