ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ യുഎഇ സഹിഷ്ണുതാ, സഹവർത്തിത്വ കാര്യ മന്ത്രിഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ‘ഓപറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് അടുത്തിടെ യുഎഇ സന്ദർശിച്ച ഇന്ത്യൻ സർവ കക്ഷി ഉന്നത പാർലമെന്ററി പ്രതിനിധി സംഘത്തിന് നൽകിയ സ്വീകരണത്തിനും ഇന്ത്യയും യുഎഇയും തമ്മിലുള്ള ഐക്യവും സഹിഷ്ണുതയും ഉറപ്പിച്ചതിനും വിദേശ കാര്യ സെക്രട്ടറി നന്ദി അറിയിച്ചതായി അബുദാബിയിലെ ഇന്ത്യൻ എംബസി എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ പ്രതിരോധ-ആഭ്യന്തര-വിദേശ കാര്യ കമ്മിറ്റി ചെയർമാൻ അലി അൽ നുഐമിയെയും മിസ്രി സന്ദർശിച്ചു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും നേരിടാനുള്ള പ്രതിബദ്ധത ഇരു പക്ഷവും ആവർത്തിച്ചു.ഇന്ത്യ-യുഎഇ പാർലമെന്ററി സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ശിവസേന എംപി ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഉന്നത തല സർവ കക്ഷി പ്രതിനിധി സംഘമാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിന് യുഎഇ സന്ദർശിച്ചത്. ഇക്കാര്യത്തിൽ ഇന്ത്യയോട് പൂർണ ഐക്യദാർഢ്യമാണ് യുഎഇ പ്രകടിപ്പിച്ചത്.