ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി ടി. അതുല്യ ശേഖറിന്റെ (30) കേസുമായി ബന്ധപ്പെട്ട്, ഭർത്താവ് സതീഷ് ശങ്കറിന്റെ (40) മുൻകൂർ ജാമ്യം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി. രാജു റദ്ദാക്കി. ശാസ്താംകോട്ട മനക്കര സജി നിവാസിൽ സ്വദേശിയാണ് സതീഷ്. ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ സതീഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പൂജ അവധിക്ക് ശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
എഫ്.ഐ.ആര്‍ പ്രകാരം സതീഷിൽ ആരോപിക്കുന്ന കൊലപാതകക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം റദ്ദാക്കിയുള്ള സെഷൻസ് കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ റീ–പോസ്റ്റ്മോർട്ടം പരിശോധനയിൽ അതുല്യയുടെ ശരീരത്തിൽ 46 പാടുകൾ കണ്ടെത്തിയിരുന്നു.