സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കിരൺ കുമാറിന്റെ ശിക്ഷാവിധി മരവിപ്പച്ചു. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരണ്‍ കുമാർ കേരള ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി വരുന്നതു വരെയാണ് കിരണിന് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാൻ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 ജൂണ്‍ 21നാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയായപ്പോൾ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരൺ കുമാർ കുറ്റക്കാരനെന്നു കാട്ടി കൊല്ലം ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു.
പത്തു വർഷം തടവുശിക്ഷയാണ് കോ.ടതി വിധിച്ചത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ കിണിനെതിരെ തെളിഞ്ഞിരുന്നു. ഈ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചത്.