അജ്മാൻ:വേനൽക്കാല അവധിക്കാലത്ത് റസിഡൻഷ്യൽ മേഖലകളിൽ വാഹനമോടിക്കുന്നവർ ശബ്ദമലിനീകരണമുണ്ടാക്കുന്നതിനെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകി. ഹോൺ മുഴക്കൽ, ഉച്ചത്തിലുള്ള സംഗീതം, ശബ്ദം കൂട്ടുന്നതിനായി വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയെല്ലാം വേനലവധി സമയത്ത് ഗണ്യമായി വർധിക്കുന്നതായി പൊലീസിന് താമസക്കാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ഇത്തരം പ്രവൃത്തികൾ രാത്രിയിൽ കുട്ടികളുടെ ഉറക്കം കെടുത്തുന്നുവെന്നും രോഗികളെയും പ്രായമായവരെയും ബുദ്ധിമുട്ടിക്കുന്നുവെന്നും ദൈനംദിന ജീവിതം സമ്മർദ്ദത്തിലാക്കുന്നുവെന്നും കുടുംബങ്ങൾ പരാതിപ്പെടുന്നു. റോഡുകളിൽ ഉച്ചത്തിലുള്ള സംഗീതവും പെട്ടെന്നുള്ള ഹോൺ മുഴക്കലും ഡ്രൈവർമാർക്കിടയിൽ പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവരും അക്രമാസക്തമായ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്.
ഈ സീസണിൽ ഇത്തരം പരാതികൾ വർധിച്ചതായി ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു. പൊലീസ് റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കുന്നുണ്ട്.
അതേസമയം, അമിതമായി ഹോൺ ഉപയോഗിക്കുന്നവരും ശബ്ദം കൂട്ടാൻ വാഹനങ്ങളിൽ മാറ്റം വരുത്തുന്നവരുമായ ഡ്രൈവർമാരെ ലക്ഷ്യമിട്ട് നടപടി ആരംഭിച്ചതായി അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദിഅറിയിച്ചു. ഈ പ്രവൃത്തികൾ അനാദരവും അപകടകരവുമാണെന്നും പറഞ്ഞു.
അമിതമായ ഹോൺ ഉപയോഗം, ടയർ ഉരസൽ, നിയമവിരുദ്ധമായ വാഹന മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിക്കുന്നതെന്ന് ഫുജൈറയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും പറഞ്ഞു.