യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഈ ആഴ്‌ച ഈജിപ്ത് സന്ദർശിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്‌ച ട്രംപ് ഈജിപ്തിലേക്കു തിരിക്കുമെന്നാണ് സൂചന. വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും.