ദുബായ് ∙ യുഎഇയിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം നിലവിൽ വന്നു. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യാൻ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം വാഹനമോടിക്കുന്നവർക്ക് പുതിയ നിയമം കൂടുതൽ കർശനമായ ശിക്ഷകളാണ് ഏർപ്പെടുത്തുന്നത്. കോടതിയുടെയോ ലൈസൻസിങ് അതോറിറ്റിയുടെയോ ഗതാഗത വിഭാഗത്തിന്റെയോ ഉത്തരവനുസരിച്ച് ലൈസൻസ് സസ്പെൻഷനിലായിരിക്കെ വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 10,000 ദിർഹം പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാം.
പുതിയ നിയമം നിലവിൽ വന്നതോടെ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ മൂന്ന് പ്രധാന നടപടികൾ കോടതിക്ക് സ്വീകരിക്കാൻ സാധിക്കും. നിലവിലുള്ള ലൈസൻസ് മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യുക, സസ്പെൻഷൻ കാലാവധിക്ക് ശേഷം ലൈസൻസ് പുതുക്കുന്നതിനുള്ള അവകാശം രണ്ട് വർഷം വരെ നിഷേധിക്കുക, അല്ലെങ്കിൽ ലൈസൻസ് ഇല്ലാത്തയാൾക്ക് മൂന്ന് വർഷം വരെ പുതിയ ലൈസൻസ് എടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുക എന്നിവയാണവ.