ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബലിപെരുന്നാളാഘോഷത്തിനിടെ ക്രീക്കിലൂടെ പരമ്പരാഗത അബ്രയിലൂടെ യാത്ര ചെയ്തത് ശ്രദ്ധേയമായി.
സെലിബ്രിറ്റി പ്രകടനങ്ങൾക്ക് അപ്പുറത്ത് നഗര ചരിത്രത്തിന് പുത്തൻ രൂപം നൽകിയ യാത്രാ സംവിധാനത്തിലൂടെ അദ്ദേഹത്തിന്റെ ഈ നിശബ്ദ യാത്ര സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. അബ്രയിലിരുന്ന് ഷെയ്ഖ് ഹംദാൻ ക്രീക്കിലൂടെ അൽ സീഫ് മാർക്കറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് യാത്ര പുറം ലോകമറിഞ്ഞത്. അവിടെ അദ്ദേഹം സുഗന്ധവ്യഞ്ജന കടകളും പ്രാദേശിക ഭക്ഷ്യ സ്റ്റാളുകളും സന്ദർശിച്ച് വിഭവങ്ങൾ രുചിച്ചും വ്യാപാരികളുമായി സംവദിച്ചും പെരുന്നാൾ ആഘോഷിച്ചു.
ദുബായുടെ ട്രാം പദ്ധതി മുതൽ ഫ്ലൈയിങ് ടാക്സി പരീക്ഷണങ്ങൾ വരെയുള്ള ഗതാഗത രംഗത്തെ നവീന ശ്രമങ്ങൾക്കൊപ്പം അബ്രയെ കൈവിടാതെ അദ്ദേഹം നടത്തിയ ഈ ചരിത്രയാത്ര പരമ്പരാഗത ജലഗതാഗത മാർഗത്തിന് നൽകിയ ആദരവായാണ് കണക്കാക്കപ്പെടുന്നത്.