പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധകുത്തിവെയ്പ്പുകള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ഐ.എം.എ കൊച്ചി. പകര്‍ച്ചവ്യാധികളുടെ വ്യാപനം വര്‍ധിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളായിണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പുകളിലൂടെ ഇത് പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ പദ്ധതിയില്‍ വരണം. എങ്കില്‍ മാത്രമെ വാക്‌സിനുകളുടെ വില കുറയുകയുള്ളുവെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഐ.എം.എ കൊച്ചി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും സര്‍ക്കാര്‍ നല്‍കിയാല്‍ മാത്രമെ ഇത്തരം യജ്ഞങ്ങള്‍ പൂര്‍ണ്ണമായിവിജയിക്കുകയുള്ളുവെന്നും ഇവര്‍ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ശക്തി മനുഷ്യര്‍ക്ക് ലഭിക്കുന്നത് ജനിച്ചു വീഴുമ്പോള്‍ മുതല്‍ ലഭിക്കുന്ന പ്രതിരോധ കുത്തിവെയ്പുകളിലൂടെയാണ്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ പ്രതിരോധ കുത്തിവെയ്പുകള്‍ നിര്‍ണായ പങ്കാണ് വഹിക്കുന്നത്. യൂണിവേഴ്‌സല്‍ ഇമ്മ്യുണൈസേഷന്‍ നടപ്പിലായതിനു ശേഷം മരണകാരണമായിട്ടുള്ള അണുബാധ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ജനിച്ചു വീഴുന്ന മുഴുവന്‍ കുട്ടികള്‍ക്കും അണുബാധകള്‍ ഉണ്ടാകണമെന്നില്ല. അണുബാധകള്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള വാക്‌സിനുകള്‍ സുരക്ഷിത കവചം ഒരുക്കുമെന്നും ഐ.എം.എ കൊച്ചി
ഭാരവാഹികള്‍ വ്യക്തമാക്കി. എല്ലാ രോഗങ്ങള്‍ക്കും വാക്‌സിനുകള്‍ ലഭ്യമല്ല. അതേ സമയം ചില രോഗങ്ങള്‍ വാക്‌സിനുകള്‍ കൊണ്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും. 22 രോഗങ്ങള്‍ തടയാനുള്ള കുത്തിവെയ്പുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. മുതിര്‍ന്നവരുടെ വാക്‌സിനേഷനു ആരും തന്നെ പ്രാധാന്യം കൊടുക്കാറില്ല. പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍ക്കുളളതാണെന്നും മുതിര്‍ന്നവര്‍ക്ക് ഇത് ആവശ്യമില്ലെന്നുമാണ് പലരുടെയും ധാരണ. ഇത് ശരിയല്ല. പ്രായം കൂടുന്നതനുസരിച്ച് ഒരോരുത്തരുടെയും പ്രതിരോധ ശക്തി കുറഞ്ഞുകൊണ്ടിരിക്കും, അതിനനുസരിച്ച് രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ വാക്‌സിനുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. പ്രതിരോധ ശേഷി കുറയുമ്പോഴാണ് അണുബാധയുണ്ടാകുന്നത്.
എല്ലാ അണുബാധകളെയും തടയാന്‍ വാക്‌സിനുകള്‍ക്ക് കഴിയില്ല. ചില അണുബാധകള്‍ക്ക് ഫലപ്രദമാകുമ്പോള്‍ മറ്റു ചിലതിന് പൂര്‍ണ്ണതോതില്‍ സാധ്യമാകണമെന്നില്ല. കോവിഡ് വാക്‌സിന് ആറു മാസത്തിനപ്പുറത്തേയ്ക്ക് അണുബാധ തടയാന്‍ കഴിയില്ലെങ്കിലും വാക്‌സിന്‍ എടുത്തവരില്‍ വീണ്ടും അണുബാധയുണ്ടായാല്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കും. അതേസമയം ചിക്കന്‍ പോക്‌സ്, ഹെപ്പറ്റൈറ്റിസ് എ, ബി വാക്‌സിനുകള്‍ എടുത്താല്‍ പിന്നീട് രോഗം വരില്ല. പല വാക്‌സിനുകളും പല രീതിയിലുള്ള സംരക്ഷണമാണ് നല്‍കുന്നത്. വളരെ അപൂര്‍വമായ രോഗങ്ങളെ വാക്‌സിന്‍ കൊണ്ട് തടയാന്‍ കഴിയില്ല. ഗുരുതരമായതും വാക്‌സിന്‍ കൊണ്ട് തടുക്കാനാകുന്നതും താരതമ്യേന സാധാരണവുമായ രോഗങ്ങള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ സാധ്യമാകുന്നത്.
അതേസമയംതന്നെ വാക്‌സിന്‍ സ്വീകാര്യമായിരിക്കുകയും സുരക്ഷിതമായിരിക്കുകയും വേണം. ഇന്‍ഫ്ളുവന്‍സ, ഹെപ്പറ്റൈറ്റിസ്(മഞ്ഞപ്പിത്തം), ചിക്കന്‍പോക്‌സ്, ഷിംഗിള്‍സ്, ബാക്ടീരിയല്‍ ന്യുമോണിയ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകള്‍ ഫലപ്രദമാണ്. പ്രായമവര്‍ ഈ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് ഏറെ ഉത്തമമായിരിക്കും. ഒമ്പതിനും 26 നുമിടയില്‍ പ്രായമുള്ള കുട്ടികളും യുവതിയുവാക്കള്‍ക്കും ഹ്യുമന്‍ പാപ്പിലോമ വൈറസിനെതിരെയുള്ള എച്ച്പിവി വാക്‌സിന്‍ എടുക്കുന്നത് ഏറെ ഗുണകരമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾക്ക്. സ്ത്രീകളിലെ ഗര്‍ഭാശയമുഖ ക്യാന്‍സറിനെതിരെയുളള മികച്ച വാക്‌സിനാണിത്.
ചെറിയ കുട്ടികള്‍ മുതല്‍ വലിയ കുട്ടികള്‍ക്കുവരെ വ്യാപകമായി ഉണ്ടാകുന്ന രോഗമാണ് ന്യൂമോണിയ. ഇന്ന് പലപ്പോഴും വലിയ അപകടകാരിയായി മാറുന്നുണ്ട്. ഇതിനെ ഫലപ്രദമായി തടയുന്നതിനുളള വാക്‌സിന്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ പ്രത്യേകിച്ച് 60 വയസ് കഴിഞ്ഞവര്‍ നിര്‍ബന്ധമായും ഈ വാക്‌സിന്‍ എടുക്കുന്നത് വലിയ തോതില്‍ ഗുണം ചെയ്യും. വാക്‌സിനുകള്‍ക്കുവേണ്ടി ചിലവാക്കുന്ന തുക അത്തരം രോഗത്തിന്റെ ചികിക്സാച്ചെലവിന്റെ എത്രോയെ ചെറുതാണെന്ന കാര്യം ഓര്‍ക്കണം. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരമാകുമ്പോള്‍ കരള്‍ മാറ്റിവെയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. എത്രയോ ലക്ഷങ്ങളായിരിക്കും അതിനുവേണ്ടി വരികയെന്ന കാര്യം ഓര്‍ക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ 7,326 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ 49 പേര്‍ മരിച്ചതായിട്ടാണ് ഒദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എലിപ്പെനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ നിലവില്‍ വാക്‌സിനുകളില്ല. എലിപ്പെനിയ്‌ക്കേതിരെ പ്രതിരോധ ഗുളിക ഉണ്ട്. ഡെങ്കിപ്പനിക്കെതിരെയുള്ള വാക്‌സിനു ട്രയല്‍ സ്‌റ്റേജിലാണെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ഐ.എം.എ കൊച്ചിന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.