ഷാർജ: കേരളത്തിലെ നാല്പത്തിയെട്ടു ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളുടെ സാമൂഹികവും നിയമപരവുമായ അവകാശങ്ങൾ ഉറപ്പു വരുത്താൻ ന്യൂനപക്ഷ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ . എ. എ റഷീദ്. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ‘മാസ്’ നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേരളത്തെ സംബന്ധിച്ച് സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിശ്വാസികളുടെ അവകാശം ഉറപ്പുവരുത്തുവാൻ കമ്മീഷന്റെ പല വിധികൾക്കും കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്താൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൂർണമായും സൗജന്യമായി തന്നെ കമ്മീഷന് പരാതി നൽകുവാനും അതിലെ നിയമ സാധ്യതക്കനുസരിച്ചു കേസെടുത്തു വിധി പുറപ്പെടുവിച്ചു നടപ്പിൽ വരുത്തുവാനും കമ്മീഷന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളായ പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ഗൗരവപൂർവ്വം കൈകാര്യം ചെയ്യുന്നതിൽ പിണറായി സർക്കാർ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. പ്രവാസികളെ മുന്തിയ നിലയിൽ പരിഗണിക്കുന്ന സർക്കാരിന്റെ നയം പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നും, ഇത്തരം സാദ്ധ്യതകൾ എല്ലാവരും ഉപയോഗിക്കണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസ് ആക്ടിങ് പ്രസിഡന്റ് പ്രമോദ് മടിക്കൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭാംഗം പി. മോഹനൻ ആശംസാ പ്രസംഗം നടത്തി. മാസ് ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബഷീർ കാലടി നന്ദിയും പറഞ്ഞു.