നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 9 വർഷത്തിന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. 2011 നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇതിനു മുൻപ് യുഡിഎഫ് വിജയിച്ചത്. എൽഡിഎഫിന് മണ്ഡലത്തിൽ വീണ്ടും അടിതെറ്റി. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി.അൻവറിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.
വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി. കരുളായിയിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് ലഭിച്ചത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യുഡിഎഫ് പിടിച്ചു. എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാത്തത്.