ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 76-ാം ജന്മദിനത്തിൽ ആശംസനേർന്ന് ലോകം. ലോകമെമ്പാടുമുള്ള ആളുകളെ സ്പർശിച്ച ദർശനങ്ങൾ ഉയർത്തിപ്പിടിച്ച നേതാവിന്റെ ജന്മദിനം ചൊവ്വാഴ്ചയാണ് രാജ്യം ആഘോഷിച്ചത്.
വൺ ബില്യൻ മീൽസ് സംരംഭം, ആയിരക്കണക്കിന് തടവുകാർക്ക് മോചനം, പ്രതിസന്ധിഘട്ടങ്ങളിലെ നിർണായക വൈദ്യസഹായം, ഫാദേഴ്സ് എൻഡോവ്മെന്റ് കാംപെയ്ൻ തുടങ്ങി ഈ വർഷംമാത്രം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കാരുണ്യപ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്.
ദുബായിയെ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന വ്യാപാര, വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ ഒട്ടേറെപ്പേരാണ് അദ്ദേഹത്തിന് സ്നേഹാശംസകൾ നൽകിയത്. സാമൂഹികമാധ്യമങ്ങളിലുടെയും ആശംസകളും പ്രാർഥനകളും ഇപ്പോഴും തുടരുകയാണ്. ഭരണത്തിന് നേതൃത്വം നൽകിയ 19 വർഷത്തിനിടയിൽ ദുബായിയുടെയും രാജ്യത്തിന്റെയും വളർച്ചയ്ക്കും പരിവർത്തനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. ദുബായുടെ വികസനത്തിന് ശക്തമായ നേതൃത്വമാണ് അദ്ദേഹം നൽകിയത്.
1949 ജൂലായ് 15-ന് ദുബായ് ക്രീക്കിന് സമീപം അൽ ഷിൻഡഗയിലെ അൽ മക്തൂം കുടുംബത്തിൽ മുൻ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ മകനായാണ് ശൈഖ് മുഹമ്മദിന്റെ ജനനം. 1968-ൽ 19 വയസ്സുള്ളപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധമന്ത്രിയായി ദുബായ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഫോഴ്സിന്റെ മേധാവിയായി നിയമിതനായി. യുഎഇ രൂപവത്കരണത്തിനുശേഷം 1971-ൽ അദ്ദേഹം രാജ്യത്തിന്റെ ആദ്യത്തെ പ്രതിരോധമന്ത്രിയായി.
1990 ഒക്ടോബറിൽ ശൈഖ് റാഷിദ് അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകൻ ശൈഖ് മക്തൂം ബിൻ റാഷിദ് അധികാരത്തിൽവന്നു. 1995-ൽ ശൈഖ് മുഹമ്മദ് കിരീടാവകാശിയാവുകയും വിമാനത്താവളത്തിന്റെയും എണ്ണ വ്യവസായത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ യുഗത്തിന്റെയും സാധ്യതകൾ നേരത്തേ തിരിച്ചറിഞ്ഞ് എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി മാറ്റാൻ 1999-ൽ അദ്ദേഹം ഉത്തരവിട്ടു.
1999 സെപ്റ്റംബറിൽ തുറന്ന ബുർജ് അൽ അറബിന്റെ വികസനവും അദ്ദേഹം നിയന്ത്രിച്ചു. 2006-ൽ ശൈഖ് മക്തൂം അന്തരിച്ചതിനെത്തുടർന്നാണ് ശൈഖ് മുഹമ്മദ് ദുബായിയുടെ ഭരണാധികാരിയായത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ, ബുർജ് ഖലീഫ 2009-ൽ പൂർത്തിയാക്കി. തൊട്ടുപിന്നാലെ ദുബായ് മാളും ദുബായ് മെട്രോയും.
ശൈഖ് മുഹമ്മദിന് 70 വയസ്സ് തികയുന്ന വേളയിലാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ യുഎഇയുടെ ആദ്യത്തെ ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് അയച്ചത്.
എക്സ്പോ 2020 ദുബായിയുടെ വിജയകരമായ നടത്തിപ്പിനും യുഎഇയുടെ 50-ാം വാർഷിക ആഘോഷങ്ങൾക്കും ശൈഖ് മുഹമ്മദ് മേൽനോട്ടംവഹിച്ചു.
2022-ൽ 30 ഹോട്ടലുകളും റിസോർട്ടുകളും തീം പാർക്കുകളും ഉൾക്കൊള്ളുന്ന ഏകദേശം രണ്ടരലക്ഷം ആളുകൾ താമസിക്കുന്ന പാം ജബൽ അലി മെഗാ പ്രോജക്ടിനായുള്ള പുതുക്കിയ പദ്ധതിയും പ്രഖ്യാപിച്ചു.
ബാല്യകാലസ്മരണകളായ മൈ സ്റ്റോറിയും ചിന്താശകലങ്ങളുമുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങളുമെഴുതി.