ഗാസ സമാധാന കരാർ സ്വാഗതം ചെയ്ത് യുഎഇയും സൗദിയും കുവൈത്തും. ആദ്യഘട്ട കരാറിലെ നിബന്ധനകൾ നടപ്പിലാക്കാൻ ഇരു കക്ഷികളും എത്രയുംവേഗം തയാറാകണമെന്നും ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളെയും കരാർ സുഗമമാക്കാൻ യത്നിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനും അടിയന്തര ധാരണയിൽ എത്താൻ ഇസ്രയേലിനോടും ഹമാസിനോടും അഭ്യർഥിച്ചു. നീതിയുക്തവും സമഗ്രവുമായ സമാധാനമാണ് ഗാസയിൽ പ്രതീക്ഷിക്കുന്നതെന്ന് സൗദി, കുവൈത്ത് വിദേശകാര്യ മന്ത്രാലയങ്ങൾ പറഞ്ഞു. ഗാസയിൽനിന്ന് ഇസ്രയേൽ എത്രയും വേഗം പിൻവാങ്ങി സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പലസ്തീൻ ജനതയ്ക്ക് അടിയന്തരമായി മാനുഷിക, ദുരിതാശ്വാസ സഹായം എത്തിക്കണമെന്ന് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.