മസ്കത്ത്: ഒമാനിലെ മുസന്ദമിൽ ചൊവ്വാഴ്ച ഭൂചലനം രേഖപ്പെടുത്തി. വൈകീട്ട് 4.40നാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. യു.എ.ഇയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ ഭൂചലനത്തെ തുടർന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഒമാനിലെ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി സെന്ററും യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് കീഴിലുള്ള നാഷനൽ സീസ്മിക് നെറ്റ് വർക്കും ഭൂചലനം സ്ഥിരീകരിച്ചു. ദിബ്ബയിൽനിന്ന് എട്ടു കിലോമീറ്റർ ശതക്കു പടിഞ്ഞാറായിൽ 12 കി.മീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനം അപകടങ്ങൾക്ക് കാരണമായിട്ടില്ല.
ആഗസ്റ്റ് മാസത്തിൽ ഒമാന്റെ ഭാഗമായ മദ്ഹയിൽ 2.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഭൂമിശാസ്ത്രപരമായി യു.എ.ഇക്ക് അകത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം ഒമാന്റെ കീഴിലെ മുസന്ദം ഗവർണറേറ്റിന്റെ ഭരണത്തിലാണ്. ഇത്തവണ മുസന്ദം മേഖലയിലെ ഭൂചലനത്തിൽ യു.എ.ഇയിലെ റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിൽ ഫുജൈറയിലെ സഫാദ് പ്രദേശത്തും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. യു.എ.ഇ പ്രദേശങ്ങൾ സജീവ ഭൂകമ്പ മേഖലയില്ലെങ്കിൽ പോലും സമീപ പ്രദേശങ്ങളിലെ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങൾ ചിലപ്പോൾ രാജ്യത്ത് അനുഭവപ്പെടാറുണ്ട്. എന്നാലിത് കാര്യമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാറില്ല.