യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ആശ്വാസ വാർത്ത. സൂഫി പണ്ഡിതരുമായി നടത്തിയ ചർച്ചകൾ വിജയമാണെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മോചനത്തിനായുള്ള അവസാനവട്ട ചർച്ചകൾ അനുകൂലമായെന്നാണ് പ്രാഥമിക വിവരം. എന്നാൽ ദിയാധനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിമിഷ പ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചു.
കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലാണ് ഇന്ന് ചർച്ചകൾ നടന്നത്. രാവിലെ യമൻ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം ആരംഭിച്ചിരുന്നു. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ, യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
യെമൻ പൗരന്റെ കുടുംബവുമായി ഇതിനകം നാല് ചർച്ചകൾ പൂർത്തിയായി. നാളെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. അതിനാൽ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമായിരുന്നു. നിമിഷ പ്രിയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രം നേരത്തെ കൈയൊഴിഞ്ഞിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിൽ നിസ്സഹായരാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്.