Bahrain

ബഹ്‌റൈന്‍ നിശാക്ലബ്ബില്‍ രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മില്‍ അടിപിടി; ചെറുവിരല്‍ കടിച്ചു തുപ്പി

Published

on

മനാമ: ബഹ്‌റൈനിലെ നിശാക്ലബ്ബില്‍ വച്ച് രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മറ്റൊരാളുടെ ചെറുവിരല്‍ കടിച്ചുമുറിച്ചതായി കേസ്. രണ്ട് പേരും അറബ് രാജ്യത്ത് നിന്നുള്ളവരാണ്. കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.

എന്നാല്‍ ആരോപണം നിഷേധിച്ച യുവതി, ഇരുവരും തമ്മില്‍ വഴക്കുണ്ടായി എന്നത് ശരിയാണെന്നും എന്നാല്‍ കൈവരില്‍ കടിച്ചു മുറിച്ചിട്ടില്ലെന്നുമാണ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഏപ്രില്‍ 24ന് പുലര്‍ച്ചെയുണ്ടായ സംഭവത്തിന്റെ തെളിവുകളും ആശുപത്രി രേഖകളു ഉള്‍പ്പെടെ പരാതിക്കാരിയായ യുവതി കോടതിയില്‍ സമര്‍പ്പിച്ചു. അവര്‍ സമര്‍പ്പിച്ച ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതി ചെറുവിരല്‍ കടിച്ചുമുറിച്ചത് കാരണം തനിക്ക് രണ്ട് ശതമാനം സ്ഥിരം അംഗപരിമിതി സംഭവിച്ചതായി ചൂണ്ടിക്കാട്ടി.

നിശാക്ലബ്ബില്‍ വച്ചുണ്ടായ ചെറിയ വാക്കു തര്‍ക്കം അടിപിടിയിലും അക്രമത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ചുള്ള പോലിസ് റിപ്പോര്‍ട്ട്. വാക്കേറ്റത്തിനിടെ പ്രതിയായ യുവതി പരാതിക്കാരിയുടെ മുടിപിടിച്ചുവലിക്കുകയും മുഖത്ത് മാന്തുകയും ചെയ്യുകയായിരുന്നു. അവര്‍ തിരിച്ചും മുഖത്ത് മാന്തി. ഇരുവരെയും പിടിച്ചു മാറ്റാന്‍ സുഹൃത്തായ മറ്റൊരു യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നുണ്ടായ പിടിവലിക്കിടെ പെട്ടെന്ന് കൈയില്‍ പിടിച്ച് വിരല്‍ കടിച്ചു മുറിച്ച് തുപ്പുകയായിരുന്നു. വിഭ്രാന്തി ബാധിച്ച വ്യക്തിയെ പോലെയായിരുന്നു ആ സമയത്ത് യുവതി പെരുമാറിയത്. തറയില്‍ തന്റെ വിരലിന്റെ ഒരു ഭാഗം തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ കിടക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ 28കാരി ശ്രമിച്ചെങ്കിലും താന്‍ നിലവിളിച്ച് ആളെ കൂട്ടുകയും പോലിസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഉടന്‍തന്നെ വിരലിന്റെ കഷ്ണവുമായി ആശുപത്രിയിലെത്തുകയും അത് തുന്നിച്ചേര്‍ക്കുകയുമായിരുന്നു. ഇതിന് തെളിവായി ആശുപത്രി ചികിത്സയുടെ രേഖകളും അവര്‍ കോടതിയില്‍ ഹാജരാക്കി. കോടതി വിസ്തരിച്ച ഹോട്ടല്‍ മാനേജറും ഇരുവരും തമ്മില്‍ അടിപിടിയും ബഹളവും ഉണ്ടായ കാര്യം അറിയിച്ചു. അറബ് യുവതികളിലൊരാള്‍ മുറിഞ്ഞ വിരലിന്റെ കഷ്ണവുമായി റിസെപ്ഷന്‍ ഏരിയയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പ്രതിയായ യുവതി ഹോട്ടലില്‍ സ്ഥിരം വരുന്നയാളാണെന്നും ഇതിനു മുമ്പ് മറ്റൊരാളുടെ ചെവി കടിച്ചുമുറിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും മാനേജര്‍ മൊഴി നല്‍കി. സംഭവത്തിന്റെ വീഡിയോ ക്ലിപ്പും മാനേജര്‍ കോടതിക്ക് കൈമാറി.

സംഭവ സമയത്ത് യുവതികള്‍ ഹോട്ടലിന്റെ റെസ്റ്റ് റൂമിലേക്ക് പ്രവേശിക്കുന്നതിന്റെ സുരക്ഷാ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി കോടതിയില്‍ നല്‍കി. ഇവരെ കുറിച്ചുള്ള ക്രിമിനല്‍ റെക്കോഡുകള്‍ പരിശോധിച്ചതില്‍ നിന്ന് നേരത്തേ മറ്റൊരാളെ കടിച്ചതായി യുവതിക്കെതിരേ പരാതിയുണ്ടായിരുന്നതായും വ്യക്തമായി. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരും. കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം വന്‍ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version