Gulf
ഹജ്ജ്: ഗാസ രക്തസാക്ഷികളുടെ ബന്ധുക്കളായ 1000 പേര്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായി എത്തും
മക്ക: ഇസ്രായേലുമായി പോരാട്ടം തുടരുന്ന ഗാസയിലെ യുദ്ധത്തിനിടെ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള 1,000 പലസ്തീന്‍ തീര്‍ത്ഥാടകര്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക അതിഥികളായി ഹജ്ജ് തീര്‍ഥാടനത്തിനെത്തും.
നിലവിലെ സാഹചര്യത്തില്‍ ഗാസയില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി സൗദി അറേബ്യയിലെത്തുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാല്‍ അസാധാരണ നടപടികളിലൂടെ അവര്‍ക്ക് ഹജ്ജിന് അവസരമൊരുക്കുക എന്നതാണ് ‘ഗാസ്സ മുനമ്പിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരു സംരംഭം’ എന്ന പേരിലുള്ള ഈ രാജകീയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇവര്‍ ഉള്‍പ്പെടെ 2000 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി ഇത്തവണ പലസ്തീനില്‍ നിന്ന് എത്തിച്ചേരുക.
രാജാവിൻ്റെ അതിഥികളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ അസാധാരണമായ ആതിഥേയത്വം ഗസ മുനമ്പില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്ന ത്യാഗപൂർണ്ണമായ ജീവിതത്തിനിടയിൽ ആശ്വാസവും സാന്ത്വനവുമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രിയും പ്രോഗ്രാമിന്റെ ജനറല്‍ സൂപ്പര്‍വൈസറുമായ ശെയ്ഖ് അബ്ദുല്ലത്തീഫ് അല്‍ ശെയ്ഖ് പറഞ്ഞു. രാജ്യം പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്ന പ്രഖ്യാപനം കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതുമുതല്‍, പലസ്തീനില്‍ നിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ രാജാവിന്റെ അതിഥികളായി സ്വീകരിക്കാന്‍ മന്ത്രാലയം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും നിരവധി കമ്മിറ്റികള്‍ മുഖേന അതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അല്‍ ശെയ്ഖ് ചൂണ്ടിക്കാട്ടി.
അതിനിടെ, നിലവിലെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി ഒരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്താൻ മക്ക ഡെപ്യൂട്ടി അമീര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ വിശുദ്ധ സ്ഥലങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ഈ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനുള്ള മശാഇര്‍ ട്രെയിനിന്റെ ഒരുക്കങ്ങൾ പരിശോധിച്ചാണ് സൗദി രാജകുമാരന്‍ സന്ദര്‍ശനം ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് വേളയിൽ പ്രധാന കർമങ്ങൾ നടക്കുന്ന ഏഴ് ദിവസങ്ങൾക്കിടയിൽ 2000-ലധികം ട്രിപ്പുകളിലൂടെ രണ്ട് ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാനാണ് മശായിർ ട്രെയിൻ ലക്ഷ്യമിടുന്നത്. സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും അദ്ദേഹം വിലയിരുത്തി.
ഈസ്റ്റ് അറഫാത്ത് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച അദ്ദേഹം അത്യാഹിത വിഭാഗം, ഐസൊലേഷന്‍ റൂമുകള്‍, ക്ലിനിക്കുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ഓപ്പറേഷന്‍ റൂമുകള്‍, ഹീറ്റ് സ്ട്രോക്ക് ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡിപ്പാര്‍ട്ട്മെന്റുകളിലെ സജ്ജീകരണങ്ങൾ അവലോകനം ചെയ്തു. ആകെ 405 കിടക്കകളാണ് ആശുപത്രിക്കുള്ളത്.
കിദാന ഡെവലപ്മെന്റ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ ആഫ്രിക്കന്‍ അറബ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി കമ്പനി ഓഫ് മുതവിഫ്സ് നടപ്പിലാക്കുന്ന അറഫാത്ത് ക്യാമ്പ് ഡെവലപ്മെന്റ് പ്രോജക്റ്റ് ഡെപ്യൂട്ടി അമീര്‍ പരിശോധിച്ചു. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുണ്യസ്ഥലങ്ങളിലെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി പുണ്യസ്ഥലങ്ങളിലെ ഇടം പരമാവധി പ്രയോജനപ്പെടുത്തുക, സേവന നിലവാരം വര്‍ധിപ്പിക്കുക, പുതിയ നൂതന സേവനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയിലൂടെ തീര്‍ഥാടക സേവനത്തെ പുഷ്ടിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൂടാതെ, 70,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും 60,000 തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാവുന്നതുമായ മുസ്ദലിഫയുടെ കാല്‍നട പാതയുടെ ആദ്യ ഘട്ടം അദ്ദേഹം അവലോകനം ചെയ്തു. പദ്ധതിയില്‍ 10,000 ചതുരശ്ര മീറ്റര്‍ ഹരിത ഇടങ്ങളും കാല്‍നട നടപ്പാതകളുടെ തണുപ്പിക്കല്‍, കാലാവസ്ഥാ നിയന്ത്രണം, പ്രായമായവര്‍ക്കും പ്രത്യേക ആവശ്യക്കാര്‍ക്കും വേണ്ടിയുള്ള കാല്‍നട പാതകള്‍, ഗോള്‍ഫ് കാര്‍ട്ട് പാതകള്‍, സേവന മേഖലകള്‍, വാണിജ്യ കിയോസ്‌കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
50 കിടക്കകളുള്ളതും തീര്‍ഥാടകര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതുമായ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള മുസ്ദലിഫയിലെ മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റലും ഡെപ്യൂട്ടി അമീര്‍ സന്ദര്‍ശിച്ചു. പര്യടനത്തിനൊടുവില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി പങ്കെടുത്ത യോഗത്തില്‍ സൗദ് രാജകുമാരന്‍ അധ്യക്ഷത വഹിച്ചു.
Gulf
യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Gulf
ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D
Gulf
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
