Connect with us

Gulf

യെമനിലെ യുഎസ്-യുകെ വ്യോമാക്രമണം: സംയമനം പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ഇറാനോട് അമേരിക്ക

Published

on

മസ്‌കറ്റ്: ഇസ്രായേല്‍-ഹമാസ് യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് യെമനില്‍ യുഎസ്-യുകെ സംയുക്ത വ്യോമാക്രമണങ്ങള്‍ നടത്തിയതില്‍ അതീവ ആശങ്ക പ്രകടിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ എല്ലാവരും സംയമനം പാലിക്കണമെന്ന് ഒമാന്‍, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

ചെങ്കടലിലെ സൈനിക ഓപറേഷനുകളിലും യെമനിലെ ഏതാനും കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങള്‍ പ്രസ്താവന പുറപ്പെടുവിച്ചു. യെമനിലെ യുഎസ്-യുകെ വ്യോമാക്രമണങ്ങളെ കടുത്ത ഭാഷയില്‍ അപലപിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ചെങ്കടലിനെ രക്തക്കടലാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങള്‍ ഹൂത്തികള്‍ ശക്തമായി പ്രതിരോധിച്ചുവെന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് യെമനില്‍ ഹൂത്തികളുടെ കേന്ദ്രങ്ങളില്‍ സൈനിക നടപടി ഉണ്ടായത്. വാണിജ്യ കപ്പലുകള്‍ക്കു നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തികള്‍ നടത്തുന്ന നിരന്തര ആക്രമണങ്ങള്‍ക്കുള്ള ആദ്യ സൈനിക പ്രതികരണമാണിത്. ഓസ്ട്രേലിയയുടെയും ബഹ്റൈന്റെയും കാനഡയുടെയും നെതര്‍ലാന്റ്സിന്റെയും പിന്തുണയോടെയും ബ്രിട്ടനുമായി സഹകരിച്ചും അമേരിക്കന്‍ സൈന്യം തന്റെ നിര്‍ദേശാനുസരണമാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

യെമനിലെ അഞ്ച് ഗവര്‍ണറേറ്റുകളില്‍ ഹൂത്തി ഗ്രൂപ്പിന്റെ നിരവധി കേന്ദ്രങ്ങളില്‍ യുഎസ്-യുകെ സേനകള്‍ 73 ആക്രമണങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പടക്കപ്പലുകളില്‍ നിന്നുള്ള ടോമഹോക് മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തിയത്.

ഗാസയിലെ ഇസ്രായേല്‍ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍-ബ്രിട്ടീഷ് ശത്രുസേനകള്‍ യെമനെതിരെ ക്രൂരമായ 73 ആക്രമണം നടത്തിയെന്ന് ഹൂത്തി ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്‌യ സരീ പറഞ്ഞു. തലസ്ഥാനമായ സന്‍ആ, ഹുദൈദ, തായ്സ്, ഹജ്ജ, സഅദ ഗവര്‍ണറേറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും അഞ്ച് ഹൂത്തികള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരായ നിലപാടില്‍ നിന്ന് യെമനെ പിന്തിരിപ്പിക്കാന്‍ ഈ ആക്രമണങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെമനിലെ ദീര്‍ഘകാല ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ മധ്യസ്ഥനായ ഒമാന്‍ യെമനിലെ അമേരിക്കന്‍-ബ്രിട്ടീഷ് ആക്രമണത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. ആക്രമണം ഒമാന്റെ ഉപദേശത്തിന് വിരുദ്ധമാണെന്നും അത് അപകടകരമായ സാഹചര്യത്തെ ആളിക്കത്തിക്കുകയേയുള്ളൂ എന്നും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി പറഞ്ഞു. സംയമനം പാലിക്കാനും ഗാസയില്‍ വെടിനിര്‍ത്തലില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ചെങ്കടലില്‍ സമുദ്ര ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തിന്റെ മുഴുവന്‍ താല്‍പര്യങ്ങള്‍ക്കും ഹാനികരമാണെന്ന് സൗദി അറേബ്യ ഓര്‍മിപ്പിച്ചു. ചെങ്കടല്‍ പ്രദേശത്തെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കണം. സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കാതെ നോക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, സൗദിയിലെ തായിഫ് കിങ് ഫഹദ് വ്യോമതാവളത്തില്‍ വിദേശ സേനകള്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.

ഹൂത്തികളുമായുള്ള ഒമ്പത് വര്‍ഷത്തെ യുദ്ധത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന യെമന്റെ ശക്തമായ അയല്‍രാജ്യമായ സൗദി അറേബ്യയുടെ വീക്ഷണം പ്രതിധ്വനിച്ചുകൊണ്ട് കുവൈറ്റ് വിദേശകാര്യ മന്ത്രാലയവും ആക്രമണങ്ങളെക്കുറിച്ച് ‘അതീവ ഉത്കണ്ഠ’ പ്രകടിപ്പിച്ചു. ഹൂത്തികള്‍ക്കെതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലെ പ്രമുഖ അംഗമായ യുഎഇയും ആക്രമണത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചു. പ്രാദേശിക സുരക്ഷയ്ക്കും രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കും ഭീഷണിയാണിതെന്നും യുഎഇ ചൂണ്ടിക്കാട്ടി.

ബഹ്റൈനില്‍, സമരത്തെ അപലപിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫലസ്തീന്‍ പതാകകളും യെമന്‍ അനുകൂല ബാനറുകളും പിടിച്ച് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

അതേസമയം, ചെങ്കടലില്‍ ഒമാന്‍ തീരത്ത് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് ഇറാനോട് അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സര്‍ക്കാര്‍ കപ്പലിനെയും ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണം. അന്താരാഷ്ട്ര വ്യാപാരത്തെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ നടപടിയാണ് ഈ അനധികൃത പിടിച്ചെടുക്കലെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. 2023ല്‍ ഇതേ കപ്പലില്‍ നിന്ന് യുഎസിന്റെ എണ്ണ കണ്ടുകെട്ടിയതിന് പ്രതികാരമായി മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള സെന്റ് നിക്കോളാസ് കപ്പല്‍ പിടിച്ചെടുത്തതായി വ്യാഴാഴ്ചയാണ് ഇറാന്‍ നാവികസേന വെളിപ്പെടുത്തിയത്. ചെങ്കടല്‍ കപ്പല്‍ പാതകളില്‍ യെമനിലെ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പമാണ് പിടിച്ചെടുക്കല്‍. 1,45,000 മെട്രിക് ടണ്‍ എണ്ണയുമായി സെന്റ് നിക്കോളാസ് കപ്പല്‍ ഇറാഖിലെ ബസ്രയില്‍ നിന്ന് തുര്‍ക്കിയിലെ അലിഗയിലേക്ക് പോവുകയായിരുന്നു.

2023 സെപ്റ്റംബറില്‍, ഉപരോധത്തിനിടെ സൂയസ് രാജന്‍ എന്ന പേരില്‍ ഒരു ടാങ്കര്‍ യുഎസ് പിടിച്ചെടുത്തിരുന്നു. ഏകദേശം ഒരു ദശലക്ഷം ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയിലും പിടിച്ചെടുക്കുകയുണ്ടായി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Gulf

പ്രയത്നങ്ങളുടെ പൊൻതിളക്കം

Published

on

By

അക്ഷയ തൃതിയയിൽ “നവ്യ” കളക്ഷൻ അവതരിപ്പിച്ച് തനിഷ്ക് പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് “നവ്യ” എന്ന പേരിൽ പുതിയ ഗോൾഡ്, ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു. അക്ഷയ തൃതിയയോട് അനുബന്ധിച്ചാണ് കളക്ഷൻ പുറത്തിറക്കുക.അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം. ഇത് ജി.സി.സി, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എളുപ്പം ഉൾക്കൊള്ളുന്ന ഒന്നുകൂടെയാണെന്ന് തനിഷ്ക് പറയുന്നു.

ആദ്യമായി വീട്ടിലേക്ക് അയച്ച ശമ്പളം, ജീവിതം അർത്ഥവത്താക്കാൻ വീട്ടിൽനിന്നും മാറി ജീവിച്ച ഒരു ദശകം… ഇതുപോലെയുള്ള മുഹൂർത്തങ്ങളുടെ പ്രതിഫലനമാകും ജുവൽറി കളക്ഷൻഒരുമിച്ചോ ഓരോന്നായോ ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലാണ് നവ്യ എത്തുന്നത്. ഇത് ജീവിതത്തിന്റെ ഓരോ അദ്ധ്യായങ്ങളും നാഴികക്കല്ലുകളുംപോലെ ശോഭനമാകുന്നു.

പാരമ്പര്യവും ആധുനീകതയും ഒന്നിക്കുന്നതാണ് സ്വർണത്തിലും വജ്രത്തിലുമുള്ള ഡിസൈൻ.

“ഈ ആഭരണങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നത് ജീവിതത്തിൽ വലിയ പ്രയത്നങ്ങൾ നടത്തിയവർക്കുവേണ്ടിയാണ്. കരിയർ, കുടുംബം, ജീവിതങ്ങൾ ഇതെല്ലാം ഒരുപാട് ദൂരെ നിന്ന് അവർ സാക്ഷാത്കരിച്ചു. അതാണ് നവ്യ പ്രതിഫലിപ്പിക്കുന്നത്. ഇത് നിങ്ങൾ വാങ്ങുന്ന ഒന്നല്ല, നേടുന്നതാണ്. പ്രയത്നത്തിന്റെ അചഞ്ചലത തിളങ്ങുകയാണ്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് അന്താരാഷട്ര ജുവൽറി ബിസിനസ് തലവൻ ആദിത്യ സിങ് പറഞ്ഞു

Continue Reading

Gulf

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ ‘പൂരം’ പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു: കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

Published

on

By

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ‘പൂരം’ (POORAM) ഇനി നേരിട്ട് ഷോപ്പുകളിൽ നിന്നും വാങ്ങാം. ഇതിനായി കോറൽ പെർഫ്യൂം ഇൻഡസ്ട്രി എൽഎൽസിയുമായി (Coral Perfume Industry LLC) റമിലിയോ ധാരണാപത്രം ഒപ്പുവെച്ചു.
ഈ കരാർ പ്രകാരം, യുഎഇയിലെയും കേരളത്തിലെയും കോറൽ പെർഫ്യൂംസ് ഔട്ട്‌ലെറ്റുകളിലൂടെ ‘പൂരം’ ലഭ്യമാകും. ഷാർജ സിറ്റി സെന്ററിലെ പുതിയ ബ്രാഞ്ചിലൂടെയാണ് ഇതിന്റെ ഇൻ-സ്റ്റോർ വിൽപ്പന ആരംഭിക്കുന്നത്. തുടർന്ന് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

തൃശ്ശൂർ പൂരം സീസണിനോട് അനുബന്ധിച്ചാണ് ഈ വിപുലീകരണം നടക്കുന്നത്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കിടയിലുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിന് പുറമെ യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നും ഈ പെർഫ്യൂം നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Holidays & Seasonal Events
റമിലിയോ ടീം വ്യക്തമാക്കിയത്: “കേരളത്തിന്റെ ആഘോഷപ്പൊലിമയോടുള്ള ആദരവായാണ് ‘പൂരം’ വിഭാവനം ചെയ്തത്. പ്രവാസികൾക്കിടയിൽ ഇതിന് ലഭിച്ച സ്വീകാര്യത ഏറെ സന്തോഷകരമാണ്. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഞങ്ങളുടെ ഉൽപ്പന്നം ലഭ്യമാക്കാൻ സാധിക്കും. ഈ സമയത്ത് കേരളത്തിൽ ഇത് അവതരിപ്പിക്കുന്നത് ഏറെ അർത്ഥവത്താണ്.”
കോറൽ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി പറഞ്ഞു:
“യുഎഇയിലെ ഉപഭോക്താക്കൾക്കിടയിൽ ‘പൂരം’ ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള ഈ വിപുലീകരണം തന്ത്രപരവും സാംസ്‌കാരികവുമായ ഒരു മുന്നേറ്റമാണ്. ഷാർജയിൽ തുടങ്ങി യുഎഇയിലെ മറ്റ് ശാഖകളിലേക്കും, തുടർന്ന് തൃശ്ശൂർ, കൊച്ചി, ആലപ്പുഴ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിപണികളിലേക്കും ഞങ്ങൾ ഇത് എത്തിക്കും.”
അടുത്ത 12 മാസത്തിനുള്ളിൽ റീട്ടെയിൽ വരുമാനത്തിൽ 2 മില്യൺ യുഎസ് ഡോളർ മറികടക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. യുഎഇ, യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങ
ളിലേക്ക് വിപുലമായ വിപണന തന്ത്രമാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.
കൂടാതെ, മലയാളികൾക്കായി പ്രത്യേകമായി തയ്യാറാക്കുന്ന പുതിയ പെർഫ്യൂം വകഭേദങ്ങളും റമിലിയോ ഉടൻ പുറത്തിറക്കും. ഇതിനോടകം തന്നെ വിപണിയിൽ ഈ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റമിലിയോയുടെ ‘പൂരം’ – ആഘോഷങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തിനായി സമർപ്പിക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.