Sports
ചരിത്രം തിരുത്താൻ ന്യൂസിലൻഡ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 23 നാൾ
ഓരോ ഐസിസി ടൂര്‍ണമെന്റുകള്‍ വരുമ്പോഴും കറുത്ത കുതിരകള്‍ ആകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടീമുണ്ട്. കറുത്ത ജഴ്‌സിയില്‍ എത്തുന്ന കിവികള്‍. താരസമ്പനമല്ലെങ്കിലും ഭേദപ്പെട്ട നിരയുമായി ഓരോ തവണയും ന്യൂസിലൻഡ് ലോകകപ്പിനെത്തും. 2007 മുതല്‍ ലോകകപ്പിന്റെ അവസാന നാലില്‍ ന്യൂസിലന്‍ഡും ഉണ്ടാകും. കഴിഞ്ഞ രണ്ട് ലോകകപ്പിലും കിവികള്‍ ഫൈനലിസ്റ്റുകളാണ്. 2019ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ കിവീസിന് ലോകകപ്പ് നഷ്ടമായപ്പോള്‍ ദൗര്‍ഭാഗ്യത്തില്‍ പരിതപിച്ച് ക്രിക്കറ്റ് ലോകം തലയില്‍ കൈവെച്ചു. ഫൈനല്‍ മത്സരം ടൈ ആയി. സൂപ്പര്‍ ഓവറിലും ഇരുടീമുകള്‍ക്കും ഒരേ സ്‌കോര്‍. ഒടുവില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ കിവിസിന് രണ്ടാം സ്ഥാനം വിധിക്കപ്പെട്ടു. ലോകകപ്പിലെ ദൗര്‍ഭാഗ്യങ്ങളുടെ ചരിത്രം തിരുത്തിക്കുറിക്കാനാണ് കിവികള്‍ ഇത്തവണ ഇന്ത്യന്‍ മണ്ണില്‍ ചിറക് വിടര്‍ത്തുന്നത്.
1842 ലാണ് ന്യൂസിലന്‍ഡില്‍ ആദ്യമായി ക്രിക്കറ്റ് നടന്നതെന്നാണ് ചരിത്രരേഖകള്‍. വെല്ലിങ്ടണ്‍ ബ്ലൂവും റെഡും തമ്മിലായിരുന്നു ആദ്യ മത്സരം. രണ്ട് പതിറ്റാണ്ടിന് ശേഷം 1863 ല്‍ ഇംഗ്ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ക്രിക്കറ്റ് ടീമുകള്‍ ന്യൂസിലന്‍ഡിലേക്ക് എത്തി. 1863 നും 1914 നും ഇടയ്ക്ക് 22 ടീമുകള്‍ ന്യൂസിലന്‍ഡില്‍ ക്രിക്കറ്റ് കളിക്കാനെത്തി. ആറ് ടീമുകള്‍ ഇംഗ്ലണ്ടില്‍ നിന്നും 15 ടീമുകള്‍ ഓസ്‌ട്രേലിയയില്‍ നിന്നുമാണ് എത്തിയത്. ഒരു ടീം ഫിജിയില്‍ നിന്നായിരുന്നു. 1894 ല്‍ ന്യൂസിലന്‍ഡ് ദേശീയ ടീം ആദ്യ മത്സരം കളിച്ചു. ന്യൂ സൗത്ത് വെയ്ല്‍സിനെതിരായ മത്സരത്തില്‍ കിവികള്‍ 160 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം. എന്നാല്‍ മഴ മൂലം മത്സരം ഉപേക്ഷിച്ചു. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് 358 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങി.
1927 ലായിരുന്നു ന്യൂസിലന്‍ഡിന്റെ ആദ്യ വിദേശ പര്യടനം. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകളുമായി 26 മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. ഏഴ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് ജയിച്ചു. മോശമല്ലാത്ത പ്രകടനം എന്ന് കിവിസ് വിജയത്തെ വിലയിരുത്തി. പിന്നാലെ ഇംഗ്ലണ്ട്, സിലോണ്‍ (ശ്രീലങ്ക), ഓസ്‌ട്രേലിയ ടീമുകള്‍ ന്യൂസിലന്‍ഡിലേക്ക് എത്തി. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ഏഴ് വര്‍ഷം ന്യൂസിലന്‍ഡ് ക്രിക്കറ്റ് കളിച്ചില്ല.
ലോക മഹായുദ്ധത്തിന് ശേഷം 1945ലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് കളി പുഃനരാരംഭിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു മത്സരം. 1949 ല്‍ ന്യൂസിലന്‍ഡ് ശക്തമായ നിരയായി മാറി കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ കളിച്ച നാല് ടെസ്റ്റുകള്‍ സമനിലയിലായി. ബെര്‍ട്ട് സട്ട്ക്ലിഫ്, മാര്‍ട്ടിന്‍ ഡോണലി, ജാക്ക് കോവി തുടങ്ങിയവര്‍ അന്നത്തെ കിവിസ് നിരയുടെ ഭാഗമായിരുന്നു. ഇംഗ്ലണ്ടിനെതിരെ തോല്‍വി അറിയാതെ പരമ്പര അവസാനിപ്പിച്ച രണ്ടാമത്തെ ടീമായി ന്യൂസിലന്‍ഡ്.
1950 മുതല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് കൂടുതല്‍ ടീമുകള്‍ക്കെതിരെ മത്സരിക്കാന്‍ തുടങ്ങി. 1973ല്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി ന്യൂസിലന്‍ഡ് ടീമില്‍ അരങ്ങേറി. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ തലവര മാറുന്നതായിരുന്നു ഹാഡ്‌ലിയുടെ അരങ്ങേറ്റം. ദുര്‍ബലമായിരുന്ന കിവിസ് ബൗളിങ് നിരയിലേക്കാണ് ഹാഡ്‌ലി എത്തിയത്. 1980കളോടെ ലോകത്തെ ഏറ്റവും മികച്ച ടീമായി ന്യൂസിലന്‍ഡ് മാറി. മാര്‍ട്ടിന്‍ ക്രോ, ജെഫ് ക്രോ, ജോണ്‍ റൈറ്റ്, ബ്രൂസ് എഡ്ഗര്‍, ആന്‍ഡ്രു ജോണ്‍സ്, ഇയാന്‍ സ്മിത്ത്, ജോണ്‍ ബ്രേയ്‌സ് വെല്‍ എന്നിവര്‍ കിവിസ് നിരയില്‍ കളിച്ചത് ഇക്കാലത്താണ്.
1973ല്‍ പാകിസ്താന് എതിരെ ആയിരുന്നു ന്യൂസിലന്‍ഡിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം. 22 റണ്‍സിന്റെ വിജയത്തോടെ ന്യൂസിലന്‍ഡിന് മികച്ച തുടക്കം.1975 ലെ ആദ്യ ലോകകപ്പില്‍ തന്നെ സെമിയില്‍ എത്താന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞു. പക്ഷേ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ് പുറത്തായി. ആദ്യ ലോകകപ്പിന്റെ തനി ആവര്‍ത്തനം തന്നെയായിരുന്നു 1979ലെ കിവിസ് പ്രകടനം. ഇത്തവണ സെമിയില്‍ ഇംഗ്ലണ്ടിനോടായിരുന്നു തോല്‍വിയെന്ന് മാത്രം.
1981ല്‍ ലോകക്രിക്കറ്റിന് നാണക്കേടായ അണ്ടര്‍ ആം ബൗളിങ്ങില്‍ ഇരയായത് ന്യൂസിലന്‍ഡ് ആയിരുന്നു. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. ന്യൂസിലന്‍ഡ് ബാറ്റര്‍ സിക്‌സര്‍ അടിക്കുന്നത് ഒഴിവാക്കിയെ തീരു. അതിനായി ഗ്രെയ്ഗ് ചാപ്പല്‍ സഹോദരനായ ട്രെവര്‍ ചാപ്പലിനെ അണ്ടര്‍ ആം ബൗളിങ്ങിന് ഉപദേശിച്ചു. ഉരുണ്ടുവന്ന പന്തിനെ നിസഹായതയോടെ തട്ടി ഇടുവാനെ ബ്രിയന്‍ മെക്കെഷിന് ആകുമായിരുന്നുള്ളു. പിന്നാലെ വിവാദത്തിലായ അണ്ടര്‍ ആം ബൗളിങ്ങ് രീതി ക്രിക്കറ്റില്‍ നിന്ന് എടുത്തുകളഞ്ഞു.
1983ല്‍ ന്യൂസിലന്‍ഡ് ഇല്ലാത്ത ആദ്യ ലോകകപ്പ് സെമിക്ക് സാക്ഷ്യം വഹിച്ചു. മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കിവിസ് പോരാട്ടം അവസാനിച്ചു. 1987 ല്‍ ജയം രണ്ടായി കുറഞ്ഞു. നാല് മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. 1992ലെ അഞ്ചാം ലോകകപ്പ് ന്യൂസിലൻഡിന്റെ പടയോട്ടമായിരുന്നു കണ്ടത്. സെമി ഫൈനലിന് മുമ്പുള്ള എല്ലാ മത്സരങ്ങളും വലിയ ആധിപത്യത്തോടെ ന്യൂസിലൻഡ് വിജയിച്ചുപോന്നു. മാർട്ടിൻ ക്രോയുടെ നേതൃത്വത്തിലുള്ള ടീമിൽ ആൻഡ്രു ജോൺസ്, കെൻ റൂതർഫോർഡ്, ഇയാൻ സ്മിത്ത്, ജോൺ റൈറ്റ്, റോഡ് ലഥാം, ദീപക് പട്ടേൽ തുടങ്ങി വലിയ നിര അണിനിരന്നു.
ഏകദിന ക്രിക്കറ്റിന്റെ ആദ്യ ഓവർ പേസർമാർക്കെന്ന പരമ്പരാഗത ചിന്തകൾ മാർട്ടിൻ ക്രോ പൊളിച്ചെഴുതി. സ്പിന്നർ ദീപക് പട്ടേലിനെ ആദ്യ ഓവർ എറിയാൻ നിയോഗിച്ചു. കിവീസ് താരങ്ങൾ ഏകദിന ക്രിക്കറ്റിന്റെ ആദ്യ ഓവർ മുതൽ അടിച്ചുതകർക്കാനുള്ളതെന്നും ലോകത്തെ കാണിച്ചുതന്നു. കിവിസ് വിശ്വകിരീടം ഉയർത്തുമെന്ന് ലോകം വിശ്വസിച്ചു. അപ്രതിക്ഷിതമായി പാകിസ്താനോട് സെമിയിൽ തോറ്റ ന്യൂസിലന്‍ഡ് നാട്ടിലേക്ക് മടങ്ങി.
1996 ല്‍ കിവിസ് പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. ഇതേ വര്‍ഷം മറ്റൊരു നേട്ടം കിവിസ് ടീമിനെ തേടിയെത്തി. അതേ വര്‍ഷം ഒരു അപൂര്‍വ്വ നേട്ടത്തിനും കിവിസ് ടീം അര്‍ഹരായി. മത്സരത്തില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ആദ്യമായി ന്യൂസിലന്‍ഡ് ടീമിന് മുഴുവനായി സമ്മാനിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് ഈ അപൂര്‍വ്വ നേട്ടം ന്യൂസിലന്‍ഡ് ടീമിനെ തേടി എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് 158 റണ്‍സ് മാത്രമാണ് നേടാനായത്. ക്രെയിഗ് സ്പിയര്‍മാന്റെ 41 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കിവിസ് നായകന്‍ ലീ ജെര്‍മോണ്‍ ബൗളര്‍മാരെ നന്നായി ഉപയോഗിച്ചു. ആറ് ബൗളര്‍മാര്‍ പന്തെറിഞ്ഞു. എല്ലാവരും വിക്കറ്റ് നേടി. മത്സരം നാല് റണ്‍സിന് കിവീസ് ജയിച്ചു. ഓരോ താരങ്ങളും കിവിസിന്റെ വിജയത്തിനായി സംഭാവന നല്‍കി. ഇതോടെ ന്യൂസിലന്‍ഡ് ടീമിന് ഒന്നാകെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സമ്മാനിച്ചു.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
