Sports
അൽനസറിന് വേണ്ടിയല്ല, ക്രിസ്റ്റ്യാനോ മറ്റൊരു സുപ്രധാന മത്സരത്തിനായി ഒരുങ്ങുന്നു; സന്തോഷം പങ്കുവെച്ച് താരം
സൗദി പ്രോ ലീഗിൽ അൽ നസറിന് (Al Nassr) വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഇനി പോർച്ചുഗലിൻെറ (Portugal) ദേശീയ ടീമിന് വേണ്ടിയും കളിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ലോകകപ്പിൽ താരത്തെ ഫെർണാണ്ടോ സാൻേറാസ് എന്ന പരിശീലകൻ പുറത്തിരുത്തിയത് സങ്കടകരമായ കാഴ്ചയായിരുന്നു. ലോകകപ്പിൽ എവിടെയുമെത്താതെ പോർച്ചുഗൽ പുറത്താവുകയും ചെയ്തു.
ഇപ്പോഴിതാ താരത്തിന് പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിളി വന്നിരിക്കുകയാണ്. യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ താരം സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു പക്ഷേ ദേശീയ ടീമിന് വേണ്ടി റൊണാൾഡോയുടെ അവസാനത്തെ പ്രധാനപ്പെട്ട ടൂർണമെൻറായി ഇത് മാറിയേക്കും. റോബർട്ടോ മാർട്ടിനെസാണ് പോർച്ചുഗലിൻെറ പുതിയ പരിശീലകൻ.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ റോബർട്ടോ മാർട്ടിനെസിന് അധികമൊന്നും ചിന്തിക്കേണ്ട കാര്യമുണ്ടായില്ല. 38കാരനായ താരത്തിന് ടീമിന് വേണ്ടി ഇനിയും സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് കോച്ചിൻെറ പ്രതീക്ഷ. സെപ്തംബർ 8ന് സ്ലൊവാക്യക്കെതിരെയാണ് യൂറോ ക്വാളിഫയറിൽ പോർച്ചുഗലിൻെറ മത്സരം. ലക്സംബെർഗിൽ വെച്ചാണ് മത്സരം നടക്കുക.
ആദ്യത്തെ രണ്ട് ക്വാളിഫയിങ് മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ഇറങ്ങുമെന്നാണ് കരുതുന്നത്. ദേശീയ ടീമിൽ കളിക്കുന്നതിൻെറ സന്തോഷം പങ്കുവെച്ചു കൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്. “നാട്ടിലെത്തിയത് ഏറെ ആവേശവും സന്തോഷവും പകരുന്ന കാര്യമാണ്. അടുത്ത രണ്ട് മത്സരങ്ങളിലും ടീമിൻെറ വിജയത്തിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യാനുറപ്പിച്ചാണ് എത്തിയിരിക്കുന്നത്. യൂറോ 2024ലേക്കുള്ള ഞങ്ങളുടെ യാത്ര ഇതാ ആരംഭിക്കുകയാണ്,” ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വർഷങ്ങളായി പോർച്ചുഗൽ ദേശീയ ടീമിൻെറ നട്ടെല്ലാണ് റൊണാൾഡോ. കഴിഞ്ഞ ലോകകപ്പോടെ റൊണാൾഡോ ഇനി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അപ്രതീക്ഷിതമായാണ് യൂറോ കപ്പ് ടീമിലേക്ക് താരം എത്തിയിരിക്കുന്നത്. ക്വാളിഫയർ കഴിഞ്ഞ് ടീം യൂറോ കപ്പിന് യോഗ്യത നേടിയാൽ താരം ടൂർണമെൻറിലും കളിക്കാനാണ് സാധ്യത.
ഇത്തവണത്തെ സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് കളിക്കുന്നത്. ആദ്യ രണ്ട് കളി തോറ്റ ടീം പിന്നീട് തുടർച്ചയായി മൂന്ന് മത്സരം ജയിച്ചാണ് തിരിച്ചുവരവ് നടത്തിയത്. ഹാട്രിക്കടക്കം ആകെ ആറ് ഗോളുമായി ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗൽ സൂപ്പർതാരമാണ്. നാല് അസിസ്റ്റുമായി ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയവരുടെ പട്ടികയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. അവസാനത്തെ മൂന്ന് മത്സരങ്ങിലും താരം ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.
കരിയറിൽ 850 ഗോൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോളർ എന്ന അപൂർവ നേട്ടത്തിലേക്കും റൊണാൾഡോ നടന്ന് കയറി. അൽ ഹസം എഫ് സിക്ക് എതിരായ മത്സരത്തിൽ ഗോൾ നേടിയാണ് താരം ഈ നേട്ടം കൈവരിച്ചത്. കരിയറിൽ ഇതുവരെ ദേശീയ ടീമായ പോര്‍ച്ചുഗലിനായി 123 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുള്ളത്.
അതേസമയം ക്ലബ് ഫുട്ബോളിൽ സ്പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡിനായി 450, പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കു വേണ്ടി 145, ഇറ്റാലിയൻ ലീഗിൽ യുവന്റസ് ജഴ്‌സിയില്‍ 101, നിലവിൽ സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു വേണ്ടി 26, പോർച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് സിപിക്കു വേണ്ടി അഞ്ച് എന്നിങ്ങനെയാണ് റൊണാൾഡോ ഗോളടിച്ചിട്ടുള്ളത്.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
