Connect with us

Gulf

യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം

Published

on

ദുബായ്: ഇന്ത്യ ഉള്‍പ്പെടെ 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പാസ്‌പോര്‍ട്ട് കൈവശമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 14 ദിവസത്തെ വിസ ലഭിക്കാനും ആവശ്യമെങ്കില്‍ രാജ്യത്ത് നിന്നുകൊണ്ടു തന്നെ 14 ദിവസം കൂടി വിസ കാലാവധി ദീര്‍ഘിപ്പിക്കാനും കഴിയും. ഈ വിസയ്ക്ക് ഓണ്‍ലൈനായി മുന്‍കൂട്ടി അപേക്ഷിക്കാനുള്ള ഓപ്ഷനുമുണ്ട്.

ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലെങ്കിലും വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. യുഎസ് നല്‍കിയ സന്ദര്‍ശന വിസയുള്ളവര്‍,
യുഎസിന്റെ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍, യുകെയുടെ റെസിഡന്‍സ് വിസ യുള്ളവര്‍, യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുള്ള താമസ വിസ എന്നിവയുള്ള വിദേശികള്‍ക്ക് യുഎഇ ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ല.

വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് യുഎഇയില്‍ എത്തിച്ചേരുന്ന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുള്ളതായിരിക്കണം. ഈ വിസയ്ക്ക് ഓണ്‍ലൈനായി മുന്‍കൂട്ടി അപേക്ഷിക്കാനും കഴിയും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് സേവനം നല്‍കുന്നത്. നീണ്ട ക്യൂവും വിമാനത്താവളത്തിലെ കാത്തിരിപ്പും ഒഴിവാക്കാന്‍ യുഎഇ വിസകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിലൂടെ സാധിക്കും.

വിസയ്ക്ക് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക ഗവണ്‍മെന്റ് വെബ്‌സൈറ്റ് വഴി യുഎഇ വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

1. വെബ്‌സൈറ്റിലെ മെനു ടാബിലെ ‘പബ്ലിക് വിസ സേവനങ്ങള്‍’ ക്ലിക്ക് ചെയ്യുക.
2. അടുത്തതായി, ‘പ്രത്യേക വിസയുള്ളവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക’ എന്ന സെക്ഷനും തുടര്‍ന്ന് സര്‍വീസ് ആരംഭിക്കുക എന്ന ബട്ടണിലും ക്ലിക്കുചെയ്യുക.
3. ഇനിപ്പറയുന്ന വിശദാംശങ്ങള്‍ നല്‍കി അപേക്ഷ പൂരിപ്പിക്കാം:

  • പൂര്‍ണമായ പേര്.
  • നിങ്ങള്‍ താല്‍പര്യപ്പെടുന്ന ഭാഷ.
  • വിസ അനുവദിക്കേണ്ട വകുപ്പ് (ഇത് നിങ്ങളുടെ പ്രവേശന പോയിന്റിനെ ബാധിക്കില്ല).
  • നിലവിലെ നാഷനാലിറ്റി.
  • തൊഴില്‍
  • ജനനത്തീയതി, ജനനസ്ഥലം, ലിംഗഭേദം
  • പാസ്‌പോര്‍ട്ട് അനുവദിച്ച സ്ഥലവും രാജ്യവും
  • പാസ്‌പോര്‍ട്ട് നമ്പറും തരവും
  • പാസ്‌പോര്‍ട്ട് കാലഹരണ തീയതി
  • മതവും വൈവാഹിക നിലയും
  • യോഗ്യത
  • ഇമെയില്‍ വിലാസം

4. അടുത്തതായി, നിങ്ങളുടെ യുഎഇ വിലാസം നല്‍കണം. താമസിക്കുന്ന ഹോട്ടലിന്റെ വിലാസമോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കൂടെയാണ് താമസിക്കുന്നതെങ്കില്‍ അവിടത്തെ റെസിഡന്‍ഷ്യല്‍ വിലാസമോ നല്‍കിയാല്‍ മതി.

5. ‘പ്രത്യേക വിസ വിവരങ്ങള്‍’ എന്നതില്‍ ക്ലിക്ക് നല്‍കുക. എന്‍ട്രി പെര്‍മിറ്റ്, വിസിറ്റ് വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതില്‍ ചേര്‍ക്കാം.
-ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് വിസ തരം തിരഞ്ഞെടുക്കുക.
-റസിഡന്‍സ് പെര്‍മിറ്റ്/വിസ/ഗ്രീന്‍ കാര്‍ഡ് ഇഷ്യൂ, കാലഹരണപ്പെടല്‍ എന്നിവ നല്‍കുക.
-‘നെക്‌സ്റ്റ’ ക്ലിക്ക് ചെയ്യുക.
6. നിങ്ങളുടെ പാസ്‌പോര്‍ട്ട് പകര്‍പ്പും ഇയു, യുഎസ്, യുകെ സന്ദര്‍ശന വിസയും താമസാനുമതിയും ഉണ്ടെങ്കില്‍ അപ്‌ലോഡ് ചെയ്യുക.

ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടാന്‍ യുഎഇ വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്നുണ്ട്. ദുബായില്‍ വിസ നീട്ടണമെങ്കില്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് (ജിഡിആര്‍എഫ്എഡി) വഴിയാണ് ചെയ്യേണ്ടത്.

യുഎഇ സന്ദര്‍ശന വിസ എങ്ങനെ നീട്ടാം?
അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ഇമിഗ്രേഷന്‍ അതോറിറ്റിയാണ് വിസ ദീര്‍ഘിപ്പ് നല്‍കുന്നത്. വിസ നീട്ടാന്‍ അംഗീകൃത ടൈപ്പിങ് സെന്ററിലേക്കോ ജിഡിആര്‍എഫ്എഡിയുടെ പേരില്‍ ടൂറിസ്റ്റ്, റെസിഡന്‍സ് വിസകള്‍ പ്രോസസ്സ് ചെയ്യുന്ന സേവനകേന്ദ്രമായ അമര്‍ സെന്ററിലേക്കോ പോകാം. ദുബായിലെ അമര്‍ സെന്ററുകളുടെ ലൊക്കേഷനുകളുടെയും ഓരോ എമിറേറ്റിലെയും അംഗീകൃത ടൈപ്പിങ് ഓഫീസുകളുടെയും പട്ടിക കാണാന്‍ വെബ്‌സൈറ്റുകളില്‍ സന്ദര്‍ശിക്കാവുന്നതാണ്.

യുഎഇ വിസ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ചെലവ്

  • വിസ നല്‍കുന്നതിനുള്ള ഫീസ്- 100 ദിര്‍ഹം
  • ഇസേവന ഫീസ്- 28 ദിര്‍ഹം
  • ഐസിപി ഫീസ്- 22 ദിര്‍ഹം
  • സ്മാര്‍ട്ട് സേവന ഫീസ്- 100 ദിര്‍ഹം

എന്നാല്‍ ആപ്ലിക്കേഷനില്‍ നല്‍കിയ ഡാറ്റയെ ആശ്രയിച്ച് സേവന ഫീസ് വ്യത്യാസപ്പെടാവുന്നതാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.