സ്വർണക്കടത്തിന് ഒത്താശചെയ്തതിന് കസ്റ്റംസ് പ്രിവന്റീവ് ഇൻസ്പെക്ടറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. എറണാകുളം കലൂർ സ്വദേശി കെ.എ. അനീഷിനെയാണ് (50) പിരിച്ചുവിട്ടുകൊണ്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഉത്തരവിറക്കിയത്.ഇയാൾക്കൊപ്പം സ്വർണക്കടത്തിന് സഹായംചെയ്ത മറ്റൊരു ഇൻസ്പെക്ടറായ ആലപ്പുഴ സ്വദേശി എസ്. നിതിനെതിരേയുള്ള അന്വേഷണവും പൂർത്തിയായിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരായിരിക്കെ 2023-ൽ സ്വർണം കടത്താൻ ഒത്താശചെയ്തതിന് ഇരുവരെയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റുചെയ്തിരുന്നു. അബുദാബിയിൽനിന്നുവന്ന വിമാനത്തിൽനിന്ന് നാലുകിലോയോളം സ്വർണവുമായി പിടിയിലായ രണ്ടുപേർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വർണം കടത്തിയതെന്ന് മൊഴിനൽകിയതോടെയാണ് അനീഷും നിതിനും കുടുങ്ങിയത്.
കേരള കസ്റ്റംസിൽ പിരിച്ചുവിട്ടത് 14 കളങ്കിതരെസ്വർണക്കടത്തിന് കൂട്ടുനിന്നതിന് കേരള കസ്റ്റംസിൽനിന്ന് ആറുവർഷത്തിനിടെ പിരിച്ചുവിട്ടത് 14 കസ്റ്റംസ് ഉദ്യോഗസ്ഥരെ. രാജ്യത്ത് ഇത്രകുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്തിന്റെപേരിൽ പിരിച്ചുവിട്ടിരിക്കുന്നത് കേരളത്തിൽമാത്രമാണ്.